തിരുവനന്തപുരം ∙ മേയറും ഡപ്യൂട്ടി മേയറും ഭരണപക്ഷ കൗൺസിലർമാരും ഡൽഹിക്കു പോയതിനു പിന്നാലെ കോർപറേഷനിൽ ഭരണ സ്തംഭന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത് ബിജെപി കൗൺസിലർമാർ 13ന് തിരിച്ചെത്തുമെങ്കിലും 14ന് രണ്ടാം ശനി ആയതിനാൽ കോർപറേഷന്റെ പ്രവർത്തനം സാധാരണ നിലയിലാകാൻ അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് എന്നാണ് ആക്ഷേപം.
പുതുക്കിയ ബജറ്റ് പാസാക്കാൻ രണ്ടാഴ്ചയോളം മാത്രം ബാക്കിയുള്ളപ്പോൾ ഒരുക്കങ്ങൾ പ്രതിസന്ധിയിലാക്കിയാണ് ഡൽഹി യാത്രയെന്നാണ് പ്രധാന ആരോപണം. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കെ, ഈ മാസം അവസാനമെങ്കിലും ബജറ്റ് പാസാക്കേണ്ടതാണെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളൂ എന്നാണ് പ്രതിപക്ഷ ആരോപണം. വാർഡ് സഭകൾ കൂടാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നെങ്കിലും പകുതിയോളം വാർഡുകളിൽ ഇനിയും സഭ കൂടിയിട്ടില്ല എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ സഭ കൂടാനുള്ളതിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളും ഉണ്ടെന്ന് ഭരണപക്ഷം പറയുന്നു.
ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്താൻ വകുപ്പ് മേധാവികളിൽ നിന്നുൾപ്പെടെ നിർദേശങ്ങൾ സ്വരൂപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല. മുൻ ബജറ്റിൽ വകയിരുത്തിയ തുക, ചെലവഴിച്ച തുക, സ്പിൽ ഓവർ ആയി ഉൾപ്പെടുത്തേണ്ട പദ്ധതികൾ തുടങ്ങിയവയൊന്നും ഇതുവരെ തയാറാക്കിയിട്ടില്ല എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം. വർക്കിങ് ഗ്രൂപ്പ് യോഗങ്ങളിൽ ഉയർന്ന നിർദേശങ്ങൾ ചർച്ച ചെയ്യാനായി വാർഡ് സഭകൾ പത്തിനകം കൂടണം എന്നാണ് മേയർ കൗൺസിലിൽ അറിയിച്ചിരുന്നത്. എന്നാൽ, പകുതിയോളം വാർഡുകളിലും ഇതുവരെ യോഗം കൂടിയിട്ടില്ല.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപി ജനപ്രതിനിധികൾ, പ്രത്യേക ഭരണനൈപുണ്യ വികസന ശിബിരത്തിൽ (\“ഡൽഹി പ്രവാസ്\“ ഫെബ്രുവരി 09 മുതൽ 13 വരെ) പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് എറണാകുളം നോർത്തിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
ഓഡിറ്റോറിയം, മാർക്കറ്റ്, ഷോപ്പിങ് കോംപ്ലക്സ് കടമുറികൾ തുടങ്ങി കോർപറേഷന്റെ ആസ്തികളുടെ ലേല നടപടികൾ ഈ മാസം തുടക്കത്തിൽ ആരംഭിച്ചാലാണ് അടുത്ത സാമ്പത്തിക വർഷം പുതിയ കരാറിൽ ഏർപ്പെടാൻ കഴിയൂ. സ്ത്രീ സുരക്ഷാ പെൻഷന് അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ പരിശോധന കൗൺസിലർമാരുടെ അഭാവത്തിൽ പാതിവഴിയിൽ ആണെന്നും ആക്ഷേപമുണ്ട്. സ്ത്രീ സുരക്ഷാ പെൻഷന് അർഹരായവരുടെ പട്ടിക കഴിഞ്ഞ കൗൺസിൽ അംഗീകരിച്ചു എന്നാണ് ഭരണപക്ഷത്തിന്റെ മറുവാദം. ADVERTISEMENT Go AD-FREE
ഈ മാസം പകുതിയായിട്ടും തുമ്പൂർമുഴി പരിപാലന ജീവനക്കാർ ഉൾപ്പെടെ ദിവസ വേതന, കരാർ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. മരാമത്ത് പണികൾ ഏറ്റെടുത്ത കരാറുകാരുടെ ബിൽ പാസാക്കുന്നതിനുള്ള അനുമതിയും വൈകുകയാണ്. ഇത് ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് കരാറുള്ള മരാമത്ത് പ്രവൃത്തികളെ ബാധിക്കുമെന്നും ആശങ്കയുണ്ട്. English Summary:
Thiruvananthapuram Corporation faces a governance deadlock as opposition parties allege a standstill due to the absence of the Mayor, Deputy Mayor, and ruling councilors in Delhi. This delay significantly impacts crucial preparations for passing the revised budget, with ward sabha meetings and collection of departmental proposals also severely affected. |
|