തിരുവനന്തപുരം∙ നഗരത്തിലെ സ്പാ, മസാജ് കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് പുതിയ മാനദണ്ഡം ഏർപ്പെടുത്താൻ കോർപറേഷൻ. ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായവർക്ക് മാത്രമേ സ്പാ, മസാജ് കേന്ദ്രങ്ങളിൽ ലൈസൻസ് നൽകൂ. മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദ രീതി പ്രകാരമാണ്. ലൈസൻസ് നേടാനുള്ള കോഴ്സുകൾ ഉള്ളതും ആയുഷ് വകുപ്പിന് കീഴിലാണ്. ഇതിനാലാണ് ആയുഷുമായി ചേർന്ന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്. ആയുഷ് വകുപ്പ് ലഭ്യമാക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് നഗരസഭയ്ക്ക് കൈമാറും. ഈ കോഴ്സുകൾ പാസായവർക്കു മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. അല്ലാത്ത അപേക്ഷകൾ സ്വീകരിക്കില്ല.
മസാജ്,സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസ് നേടാൻ വേണ്ടിയുള്ള യോഗ്യതാ കോഴ്സിനും മാനദണ്ഡം ഏർപ്പെടുത്തും. മേയർ വി.വി.രാജേഷ് തിരിച്ചെത്തിയാൽ ആയുഷ് വകുപ്പ് മേധാവിയുമായി ചർച്ച നടത്തി തീരുമാനിക്കും. ലൈസൻസിനു വേണ്ടി അപേക്ഷകൻ ഹാജരാക്കുന്ന സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. ഇതു വഴി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ലൈസൻസ് നേടാൻ സാധിക്കും.
പലരും ഈ രീതിയിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നാണ് കോർപറേഷൻ അധികൃതരുടെ വിലയിരുത്തൽ.ഇതുകൂടാതെ സ്പാ, മസാജ് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കോഴ്സ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, ഹാജർ ബുക്ക് നിർബന്ധമാക്കൽ, ഇടവിട്ടുള്ള മിന്നൽ പരിശോധനകൾ എന്നിവയും നടത്തും.
ലൈസൻസില്ലെങ്കിൽ പൂട്ടു വീഴും
തിരുവനന്തപുരം∙നഗരത്തിൽ ലൈസൻസില്ലെന്നു കണ്ടെത്തിയ 17 സ്പാകൾക്ക് ഹിയറിങ് നോട്ടിസ് നൽകി. നോട്ടിസ് ലഭിച്ച് നിശ്ചിതദിവസത്തിനുള്ളിൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണം. ഹിയറിങ്ങിലെ പരിശോധന തൃപ്തികരമല്ലെങ്കിൽ സ്ഥാപനം അടപ്പിക്കും.120 സ്പാകൾക്കു മാത്രമാണ് നഗരത്തിൽ ലൈസൻസുള്ളത്. ഇടവിട്ടുള്ള ദിവസങ്ങളിൽ അനധികൃത സ്പാ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധനയും നടക്കും. ADVERTISEMENT Go AD-FREE English Summary:
New regulations are being introduced for spa and massage centers in Thiruvananthapuram to obtain licenses. Only individuals who have completed courses recognized by the AYUSH department will be eligible for licenses, ensuring that massage treatments adhere to Ayurvedic principles. |