കണ്ണൂർ ∙ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര രാജ്യാന്തര വിദ്യാലയമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാവരും അതിൽ സന്തോഷിക്കും എന്നതാണ്. നമ്മുടെ നാടിന്റെ വിദ്യാഭ്യാസരംഗം നല്ല തോതിൽ അഭിവൃദ്ധിപ്പെടുത്തുന്നത് സർക്കാർ നേരത്തെ തന്നെ തയാറാക്കിയ പദ്ധതിയാണ്. അത് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതാണ് സർക്കാരിന്റെ ചുമതല. രാജ്യത്തിന്റെ പലഭാഗത്തും സ്കൂളിന്റെ പടി കയറാത്ത കോടിക്കണക്കിന് കുട്ടികളുണ്ട്. ഇവിടെ നമുക്ക് അത്തരം ഒരു കാര്യം ആലോചിക്കാനേ ആവില്ല. എന്നാൽ ഇവിടെയും അത്തരം സാഹചര്യം നിലനിന്നിരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധിയാളുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ മാറ്റിയെടുക്കുന്നതിന് വേണ്ടി വലിയ ഇടപെടൽ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകൻമാരുടെ ഭാഗത്തുനിന്നുണ്ടായി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇഎംഎസ് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തിയത്. സാർവത്രിക വിദ്യാഭ്യാസം, സൗജന്യ വിദ്യാഭ്യാസം എന്നിവയിലൂടെ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിൽ സർക്കാർ മുഖ്യ പങ്കുവഹിച്ചു.
ജൂൺ ഒന്നാം തീയതി തന്നെ എല്ലാ സ്കൂൾ കുട്ടികളുടെയും കയ്യിൽ പാഠപുസ്തകങ്ങൾ എത്തുകയാണ്. ഇത്തരം മാറ്റങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സർക്കാർ ചെയ്യുന്നതാണ്. വലിയ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടതോടെ അതിഥി തൊഴിലാളികളുടെ മക്കൾ അടക്കം നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരായി മാറി. ഇത്തരത്തിൽ നവകേരളം നിർമിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Kerala\“s Chief Minister Pinarayi Vijayan announced that the government has spent 5000 crore rupees on the protection of public education. This initiative aims to foster educational development and make learning accessible to all, including children of guest workers. |
|