LHC0088 • 3 hour(s) ago • views 342
കുമളി ∙ ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. മന്ത്രിയുടെ വാഗ്ദാനത്തിനു പുറമേ, നിലവിലുള്ള വാട്ടർ കണക്‌ഷന് തുടർന്ന് പണം അടയ്ക്കേണ്ടതില്ലെന്ന് സ്ഥലത്തെത്തിയ എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ആശ്രമം അധികൃതരോടു പറഞ്ഞിരുന്നു. ഇവരുടെ വാക്കു വിശ്വസിച്ച് ബിൽ അടയ്ക്കാതിരുന്ന ആശ്രമം അധികൃതർക്ക് കണക്‌ഷൻ വിഛേദിക്കുമെന്ന നോട്ടിസ് ലഭിച്ചതോടെ അടയ്ക്കേണ്ടി വന്നത് 29,200 രൂപ.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം 2023ലാണ് കുമളി മുതൽ കരുണാപുരം വരെയുള്ള 4 പഞ്ചായത്തുകളിൽ ജലമെത്തിക്കുന്നതിനായി ചക്കുപള്ളം ഒട്ടകത്തലമേട്ടിൽ പ്രധാന ടാങ്ക് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്. ടാങ്ക് സ്ഥാപിക്കാൻ ശ്രീനാരായണ ധർമാശ്രമം വക സ്ഥലം വിട്ടുനൽകണമെന്ന് അഭ്യർഥിച്ച് അതോറിറ്റി ആശ്രമം സെക്രട്ടറിക്കു കത്തു നൽകി. തുടർന്ന് ശിവഗിരി മഠത്തിന്റെ അനുമതിയോടെ 8 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി.
ആശ്രമത്തിനു സൗജന്യമായി വെള്ളം ലഭ്യമാക്കണമെന്ന് മഠം അധികൃതർ വാക്കാൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അണക്കരയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വച്ച്, സ്ഥലം വിട്ടുനൽകിയ ആശ്രമം പ്രതിനിധിയെ ആദരിക്കുകയും ഒപ്പം ആശ്രമത്തിന് സൗജന്യമായി ജലം നൽകുമെന്ന് വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിക്കുകയും ചെയ്തു. ടാങ്ക് നിർമാണം നടക്കുന്ന സമയത്ത് എത്തിയ ഉദ്യോഗസ്ഥരാണ് ആശ്രമത്തിന് നിലവിലുള്ള വാട്ടർ കണക്‌ഷന് തുടർന്ന് പണം അടയ്ക്കേണ്ടതില്ലെന്ന് ആശ്രമം സെക്രട്ടറിയെ നേരിൽക്കണ്ട് അറിയിച്ചത്.
ഉദ്യോഗസ്ഥർ സ്ഥലംമാറി പോകുകയും വേറെ ആളുകൾ എത്തുകയും ചെയ്തതോടെ ബിൽ വരികയും അടച്ചില്ലെങ്കിൽ കണക്‌ഷൻ വിഛേദിക്കുമെന്ന നോട്ടിസ് ലഭിക്കുകയും ചെയ്തു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ, പണം അടയ്ക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നുമാണ് വാക്കാൽ മറുപടി ലഭിച്ചത്. ബില്ലും നോട്ടിസും വരുന്നത് തുടർന്നു. 3 തവണ ആശ്രമം അധികൃതർ ഇക്കാര്യത്തിന് മന്ത്രിയുടെ ഓഫിസിൽ ബന്ധപ്പെട്ടു. ഒരേ മറുപടിയാണു ലഭിച്ചത്. ADVERTISEMENT Go AD-FREE
കഴിഞ്ഞ ദിവസം പീരുമേട് സബ് ഡിവിഷൻ ഓഫിസിൽനിന്നു ഫോണിൽ വിളിച്ച് കണക്‌ഷൻ വിഛേദിക്കുമെന്നു പറഞ്ഞതോടെ മുഴുവൻ തുകയും അടയ്ക്കേണ്ടി വന്നെന്ന് ആശ്രമം കാര്യദർശി പി.ആർ.മണി പറഞ്ഞു. സൗജന്യ കണക്‌ഷൻ സംബന്ധിച്ച നിർദേശം തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. English Summary:
Malayala Manorama Online News reports on a controversial water bill faced by a Dharmasramom in Kerala, despite assurances of free water supply from Minister Roshi Augustine. The ashram provided land for a water tank but ended up receiving a Rs. 29,200 bill after promises of free water and exemption from existing connection charges were allegedly broken. |
|