സീതത്തോട് ∙ ശ്രമങ്ങൾ വിഫലം, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെട്ട അള്ളുങ്കൽ, കോട്ടമൺപാറ വനത്തിൽ പടർന്ന കാട്ടുതീ വീണ്ടും വ്യാപകമായി. ഒട്ടേറെ മരങ്ങൾ കത്തിച്ചാമ്പലായി നിലംപൊത്തി. വനംവകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമാക്കണമെന്നാവശ്യം. റാന്നി ഡിവിഷനിൽപെട്ട വനമേഖലയിൽ മൂന്ന് ദിവസമായി പടരുന്ന തീ ഇന്നലെ കോട്ടമൺപാറ ഭാഗത്തേക്ക് വ്യാപിച്ചു. അള്ളുങ്കൽ വനത്തിൽ വൻ മരങ്ങളുടെ ചുവടുഭാഗം തീപിടിച്ച് പുകയുന്നു . ചിത്രങ്ങള്‍ : എബി കുര്യൻ പനങ്ങാട്ട്
ഇതിനോടകം ഹെക്ടർ കണക്കിനു സ്ഥലത്തിനു തീപിടിച്ചതായാണ് സൂചന. ഉച്ചയോടെ തടത്തിൽ പാറയുടെ ചുറ്റും പടർന്ന തീ വൈകുന്നേരത്തോടെ ജനവാസ മേഖലയോടു ചേർന്നെത്തി. തേക്ക്, കടമരം, വെൺതേക്ക് തുടങ്ങിയ ഒട്ടേറെ മരങ്ങളുടെ ചുവടിനു തീ പിടിച്ചിട്ടുണ്ട്. ഇവയെല്ലാം ഏതു സമയത്തും നിലംപൊത്താം. ഉൾക്കാട്ടിലെത്തിയാൽ മരം വീഴുന്ന ശബ്ദം കേൾക്കാം. കോട്ടപ്പാറയുടെ മേൽതട്ടിൽ ഇന്നലെ പകൽ പടർന്ന കാട്ടുതീ.
രാജാമ്പാറ സ്റ്റേഷനിലെ വനപാലകരും വനംസംരക്ഷണ സമിതി പ്രവർത്തകരും ഇന്നലെ രാവിലെ അള്ളുങ്കൽ വനത്തിൽ എത്തി. ഫയർലൈൻ തെളിക്കുന്ന ജോലികൾ തുടർന്നു. പകൽ നീറിപ്പുകഞ്ഞ് നിൽക്കുന്ന തീ രാത്രിയോടെ വ്യാപകമാകുകയാണ് പതിവ്. കേഴ, മ്ലാവ്, ഉടുമ്പ്, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസമേഖലയിലേക്കു എത്തി. ആന, കാട്ടുപോത്ത്, പുലി തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും ഈ കാട്ടിലുണ്ട്. ഏറെനാളിനു ശേഷമാണ് മേഖലയിൽ ശക്തമായി കാട്ടുതീ പടരുന്നത്. കോട്ടപ്പാറയുടെ മേൽതട്ടിൽ ഇന്നലെ പകൽ പടർന്ന കാട്ടുതീ. English Summary:
Kottamonpara wildfire in Kerala is spreading rapidly, causing significant damage to forests and leading to the migration of animals to nearby human settlements. Efforts to control the blaze have so far been unsuccessful, with valuable trees like teak and kadamaram being destroyed. |