കൊയിലാണ്ടി∙ രണ്ടു കോളജുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും പ്രദേശത്ത് 65 കുടുംബങ്ങൾ താമസിക്കുകയും ചെയ്യുന്ന, ദേശീയ പാത ബൈപാസ് കടന്നു പോകുന്ന കുന്ന്യോറമലയിൽ ഫുട് ഓവർ ബ്രിജ് സ്ഥാപിക്കുമെന്ന ദേശീയപാത അധികൃതരുടെയും കരാർ കമ്പനിയുടെയും ഉറപ്പ് പാലിക്കപ്പെട്ടില്ല. ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ കൊല്ലം കുന്ന്യോറമല വഴി യാത്ര തടസ്സപ്പെടും. കോളജിലേക്ക് വാഹനങ്ങളിൽ എത്തേണ്ടവർ കൊല്ലം - നെല്ല്യാടി മേപ്പയൂർ റോഡിൽ നിർമിച്ച അണ്ടർപാസ് കടന്ന് സർവീസ് റോഡിലൂടെ വരണം. കോളജിൽ നിന്നു തിരിച്ചു പോകുന്നവരും ബുദ്ധിമുട്ടും. അണ്ടർ പാസിലേക്ക് എത്താൻ വലതുവശത്തെ സർവീസ് റോഡിലൂടെ വേണം പോകാൻ.
കൊല്ലത്ത് ബസിറങ്ങുന്ന വിദ്യാർഥികളും അധ്യാപകരും കൊല്ലം കുന്ന്യോറമല റോഡിലൂടെയാണ് ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലും, കൊല്ലം ഗുരുദേവ അഡ്വാൻസ്‌ഡ് സ്റ്റഡീസ് കോളജിലും എത്തുന്നത്. ബൈപാസ് റോഡിൽ ടാറിങ് പൂർത്തിയായാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി ഓടിത്തുടങ്ങും. അതോടെ കൊല്ലം കുന്ന്യോറമല റോഡിലൂടെ ബൈപാസ് മുറിച്ചു കടക്കുന്നത് പ്രയാസമാകും. ഇതിനു പരിഹാരമായിട്ടാണ് ഇവിടെ ഫുട് ഓവർ ബ്രിജ് സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ മുൻപ് ഉറപ്പ് നൽകിയത്. കോളജിലേക്ക് കാൽനടയായി വരുന്നവർ കൊല്ലം അണ്ടർപാസ് വരെ പോയി തിരിച്ചു നടന്നു വേണം കോളജിലെത്താൻ. ഫുട്ട് ഓവർ ബ്രിജ് സ്ഥാപിക്കാത്തിൽ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് നാട്ടുകാരും യാത്രക്കാരും. English Summary:
Koyilandy bypass construction has led to significant traffic issues and safety concerns, particularly for the estimated 2,000 students and 65 families near Kunnayoormala. The promised foot over bridge has not been built, creating difficulties for students and residents accessing colleges and crossing the national highway bypass. |
|