പാലോട് ∙ പുറംലോകം കാണാതെ ഗർഭസ്ഥ ശിശു നിശ്ശബ്ദതയുടെ ലോകത്തേക്കു യാത്രയായി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗർഭസ്ഥ ശിശുവിനെ പിതാവിന്റെ വീടായ പെരിങ്ങമ്മല സെന്റ്മേരീസ് മേക്കുംകര പുത്തൻവീട്ടിൽ ഇന്നലെ അടക്കം ചെയ്തു. വീടിനോടു ചേർന്നാണു കുഞ്ഞു പെട്ടിയിൽ അടക്കം ചെയ്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഒരു നോക്കു കാണാൻ മാതാവ് രഞ്ജന കൃഷ്ണനോ പിതാവ് ബിനിൽ മനോഹറിനോ ശേഷിയുണ്ടായിരുന്നില്ല. കുഴിമാടത്തിനു മുകളിൽ പൂക്കൾ വിതറി ബന്ധുക്കൾ ശിശുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9ാം മാസത്തെ സ്കാൻ റിപ്പോർട്ട് കാണിക്കാൻ ജില്ലാ ആശുപത്രിയിലെത്തിയ രജ്ഞന കൃഷ്ണനെ അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിറ്റേന്നു പുലർച്ചെ ലേബർ റൂമിൽ കയറ്റുകയും ചെയ്തു. ഉച്ചയ്ക്ക് 12 വരെ സ്വാഭാവിക പ്രസവം നടന്നില്ലെങ്കിൽ സിസേറിയൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞതായും എന്നാൽ 2 മണിയായിട്ടും ഒന്നും സംഭവിച്ചില്ലെന്നും ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നു 2.20ന് ആംബുലൻസിൽ മറ്റൊരു കെട്ടിടത്തിലെ തിയറ്ററിലേക്ക് രഞ്ജനയെ മാറ്റി. ഇവിടെ 10 മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞു മരിച്ചതായി ഭർത്താവിനെ അറിയിക്കുകയായിരുന്നു. English Summary:
Stillbirth news from Palode, Kerala, reports the tragic death of an unborn baby during a Cesarean section at Nedumangad District Hospital. The infant was later buried at the father\“s home in Perinagammala, with relatives offering final respects. |