മണിമല ∙ ശുദ്ധജലമില്ലാതെ നാട്ടുകാർ ദുരിതക്കയത്തിൽ. പദ്ധതികൾ ഏറെയുണ്ടെങ്കിലും ശുദ്ധജലം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ മോട്ടർ കേടാണെന്നും വിവിധ പ്രദേശങ്ങളിൽ പണ്ട് ഉണ്ടായിരുന്ന പഞ്ചായത്ത് കിണറുകൾ പോലും ഇന്നില്ലെന്നും നാട്ടുകാർ പറയുന്നു. ചാരുവേലിയിലെ അഞ്ചാനിക്കുളം കുടിവെള്ള പദ്ധതി, ആലപ്രയിലെ വട്ടുകുന്നാംമല പദ്ധതി, മുക്കടയിലെ വിലാസിനിക്കുന്ന് പദ്ധതി എന്നിവ പേരുകളിൽ മാത്രം ഒതുങ്ങി. പല വാർഡുകളിലും പദ്ധതി പ്രകാരം കുഴിച്ച കുഴൽക്കിണറുകൾ പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല.
പരിഹാരം ഉടൻ: എംഎൽഎ
മണിമല മേജർ കുടിവെള്ള പദ്ധതി ഇപ്പോൾ നിലവിലില്ലെന്നും കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോൾ ഇത്തരം പദ്ധതികളെല്ലാം ജലജീവൻ മിഷന്റെ കീഴിലുള്ള പദ്ധതികളാക്കി മാറ്റിയതാണെന്നും എൻ.ജയരാജ് എംഎൽഎ പറയുന്നു. മണിമലയിൽനിന്നു ചെറുവള്ളി, വെള്ളാവൂർ, ചിറക്കടവ്, കങ്ങഴ, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള നിയമപ്രകാരം നടപ്പാക്കാൻ സാധിക്കില്ലെന്നു കണ്ടപ്പോൾ എംഎൽഎ ഫണ്ടിൽ നിന്നു 97.25 ലക്ഷം രൂപ ഈ പദ്ധതി പൂർത്തിയാക്കാൻ അനുവദിച്ചെന്നും എംഎൽഎ പറഞ്ഞു. ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാകുമെന്നും നാനൂറോളം കുടുംബങ്ങൾക്ക് വെള്ളം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി നടപ്പിലാക്കുമ്പോൾ കറിക്കാട്ടൂരിൽ പിഎംജിസിയുടെ കീഴിലുള്ള റോഡ് ടാറിങ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പൈപ്പുകളുടെ ചോർച്ച പരിശോധന നടത്തുന്നതിന് അധികൃതരുമായി സംസാരിക്കുമെന്നും കഴിഞ്ഞ ദിവസം ജല അതോറിറ്റി അധികൃതരെ സമീപിച്ചുവെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. English Summary:
Manimala is facing a severe drinking water crisis, forcing residents to purchase water despite numerous incomplete projects. The scarcity is particularly acute in areas like Vattukunnammala and Alappra, with residents highlighting faulty water authority motors and the disappearance of former Panchayat wells. |