പുല്ലാട് ∙ ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണോദ്ഘാടനം 12നു 4 നു പൂവത്തൂരിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കോയിപ്രം, പുറമറ്റം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, കല്ലൂപ്പാറ, കുന്നന്താനം എന്നീ പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം പേർക്ക് മുഴുവൻ സമയവും വെള്ളം ലഭിക്കുന്ന 260 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിൽ 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാല, 12 മീറ്റർ വ്യാസമുള്ള ഇൻടേക്ക് കിണർ, പമ്പിങ് ലൈൻ, സംഭരണികൾ, മറ്റ് അനുബന്ധ ഘടകങ്ങൾ എന്നിവയുടെ 109.5 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിയുടെ നിർമാണോദ്ഘാടനമാണ് നടക്കുന്നത്.
2017ലാണ് 7 പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു പുതിയ പദ്ധതി കൊണ്ടുവരുന്നത്. പമ്പയാറ്റിൽ പൂവത്തൂരിൽ നിന്നു വെള്ളം ശേഖരിച്ച് കുമ്പനാടുള്ള സ്ഥലത്ത് സംഭരണി സ്ഥാപിച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം. കുമ്പനാട്ടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്ഥലമുടമകൾ കോടതിയിൽ കേസിനു പോയതോടെയാണ് പദ്ധതി തുടങ്ങിയിടത്തു തന്നെ നിന്നു പോയത്. ഇപ്പോഴും കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതുതായി ചുമതലയേറ്റ കോയിപ്രം ബ്ലോക്ക് പഞ്ചായത്തും 7 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്ന് പുതിയതായി പുറമറ്റം, തെള്ളിയൂർ എന്നിവിടങ്ങളിൽ പകരം സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കാൻ ഒരു മാസം മുൻപ് തീരുമാനിച്ചിരുന്നു.
പദ്ധതിയുടെ കാല പരിധി 2028 ൽ അവസാനിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള എവറസ്റ്റ് ഇൻഫ്രാസ്‌ട്രക്ച്ചർ ഇന്ത്യ എന്ന കമ്പനിയാണ് കരാർ എടുത്തത്. 2 വർഷമായിട്ടും കമ്പനി കരാർ വച്ചിട്ടില്ല. സ്ഥലം ലഭ്യമാകാത്തതാണ് കാരണം. ജനപ്രതിനിധികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പൂവത്തൂരിലെ ജോലികൾ കരാർ ഒപ്പുവച്ചതും നിർമാണം തുടങ്ങുന്നതും. പദ്ധതിക്കായി ആദ്യം കണ്ടെത്തിയ സ്ഥലം വാങ്ങുന്നതിന് സർക്കാർ 10.8 കോടി രൂപ അനുവദിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നതു കാരണം ഇതു വാങ്ങാൻ പറ്റുകയില്ല. ഇല്ലെങ്കിൽ ഉടമകൾ കേസ് പിൻവലിക്കേണ്ടിവരും. പകരം കണ്ടെത്തിയ സ്ഥലം വാങ്ങണമെങ്കിൽ സർക്കാർ പ്രത്യേക അനുമതി നൽകേണ്ടിവരും. ഇതുകൂടി സാധ്യമായാലേ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ സാധിക്കൂ. English Summary:
The largest freshwater distribution project in the district, estimated at 260 crore rupees, will be inaugurated on the 12th at 4 PM in Poovathoor. This ambitious project, benefiting nearly 1.5 lakh people across seven panchayats, aims to provide a full-time water supply. |