deltin33 • 2025-10-15 03:21:04 • views 1252
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും നൂറിലധികം പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ഇന്ത്യ ഏൽപ്പിച്ച ആഘാതം ഈ മരണസംഖ്യയിൽ നിന്ന് വ്യക്തമാണെന്നും രാജീവ് ഘായ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയിലെ രാജ്യങ്ങളിലെ സൈനിക മേധാവിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Also Read ‘ലജ്ജ കൊണ്ട് തല കുനിക്കുന്നു’: താലിബാൻ മന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ വിമർശിച്ച് ജാവേദ് അക്തർ
മേയ് 9നും 10നും ഇടയിലെ രാത്രിയിൽ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഒന്നിലധികം പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയതായും ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. ‘‘പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ വ്യോമാതിർത്തി ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്നാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. അവരുടെ 11 വ്യോമകേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചു. എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു’’ – അദ്ദേഹം പറഞ്ഞു.
- Also Read ‘അസംബന്ധം, നുണകളുടെ ഘോഷയാത്ര’; ബി.ആർ. ഷെട്ടിക്ക് ദുബായ് കോടതിയിൽനിന്ന് വൻ തിരിച്ചടി
300 കിലോമീറ്ററിലധികം ദൂരത്തിൽ നടന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കര-വ്യോമ ആക്രമണമായിരുന്നു ഈ ദീർഘദൂര ആക്രമണമെന്നും ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. ഇന്ത്യൻ നാവികസേനയും അറബിക്കടലിൽ അതീവ ജാഗ്രതയിലായിരുന്നു. പാക്കിസ്ഥാൻ കൂടുതൽ പ്രകോപനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നെങ്കിൽ, കടലിൽ നിന്ന് മാത്രമല്ല, മറ്റ് ഇടങ്ങളിൽ നിന്നും അവർക്ക് കൃത്യമായ മറുപടി ഇന്ത്യ നൽകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് 88 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാൻ വെടിനിർത്തലെന്ന ആവശ്യം മുന്നോട്ട് വച്ചുവെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി; അതു തെറ്റാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: ഭാവി ഇന്ത്യയുടേതാണ്’
English Summary:
Top Army officer about Operation Sindoor: Operation Sindoor targeted Pakistani terrorist training camps and inflicted significant casualties. Over a hundred Pakistani soldiers were killed in Pakistan and Pakistan-occupied Kashmir. |
|