LHC0088 • 2025-10-15 06:51:09 • views 1043
കൊച്ചി ∙ അനധികൃത നിർമാണ പ്രവർത്തനങ്ങൾ മൂലം കണ്ണൂർ കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടതിൽ നടപടിയുമായി ഹൈക്കോടതി. കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കണ്ടൽക്കാടുകളിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം നീക്കി മൂന്ന് മാസത്തിനുള്ളിൽ പുതിയ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
- Also Read ‘ശരിയായ അന്വേഷണത്തിനായി ജീവൻ നൽകുന്നു’: ആത്മഹത്യ ചെയ്ത ഐജിക്കെതിരായ കേസ് അന്വേഷിച്ച എഎസ്ഐയും ജീവനൊടുക്കി
കണ്ടൽക്കാടുകൾ വൻതോതിൽ നശിപ്പിച്ചതു ചൂണ്ടിക്കാട്ടി പ്രദേശവാസിയായ പി.പി.രാജൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അനീഷ്, ഷരീഖ് എന്നീ വ്യക്തികൾ കണ്ടൽക്കാടുകൾ നശിപ്പിച്ച് അനധികൃത നിർമാണം നടത്തിയതെന്നായിരുന്നു ഹർജിയിലെ ആരോപണം. 30 ഏക്കറോളം കണ്ടൽക്കാട് കുഞ്ഞിമംഗലം വില്ലേജിൽ സംരക്ഷിത വനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ വൻതോതിൽ കണ്ടൽക്കാട് നശിപ്പിച്ചെന്നും പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സ്വകാര്യ വ്യക്തികൾ തീരദേശ പരിപാലന നിയമമടക്കം ലംഘിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിൽ മെല്ലപ്പോക്ക് തുടരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
അനധികൃത നിർമാണത്തെ തുടർന്ന് കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടെന്നു വിലയിരുത്തിയ കോടതി അധികൃതർ നടപടിയെടുക്കാത്തതുമൂലമാണ് ഇതു സംഭവിച്ചതെന്നു കുറ്റപ്പെടുത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതു തടയാൻ കൃത്യമായ നിരീക്ഷണ സംവിധാനം വേണമെന്നു നിർദേശിച്ചു. സ്ഥിരം സംവിധാനം നടപ്പാക്കുന്നതുവരെ കലക്ടർ താൽക്കാലിക മേൽനോട്ടത്തിന് സംവിധാനം ഒരുക്കണം.
കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം കോഴിക്കോട് സാമൂഹിക വനവൽക്കരണ വിഭാഗം കൺസർവേറ്റർക്കായിരിക്കും. പയ്യന്നൂർ തഹസിൽദാർ, പയ്യന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, റേഞ്ച് എൻവയൺമെന്റൽ എൻജിനീയർ എന്നിവരുൾപ്പെട്ട സമിതിയെ താൽക്കാലിക മേൽനോട്ട ചുമതല ഏൽപ്പിക്കാനും നിർദേശിച്ചു. പരാതി അറിയിക്കാൻ ഫോൺ നമ്പർ, ഇമെയിൽ, സാമൂഹിക മാധ്യമം തുടങ്ങിയ സംവിധാനം സജ്ജമാക്കണം. നിയമലംഘനം സംബന്ധിച്ചു വിവരം ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. English Summary:
Kunjimangalam Mangroves: High Court Slams Authorities for Inaction, Mandates Protection Plan |
|