പാലക്കാട് ∙ നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ 18ന് വിധിക്കും. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്നും, സാക്ഷികൾക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയല്ല ചെന്താമരയെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസല്ല. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, വാദങ്ങൾ തള്ളണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഓൺലൈനായാണ് ചെന്താമരയെ ഹാജരാക്കിയത്.
- Also Read വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; സ്നേഹം നടിച്ച് അനസ്തീസിയ നൽകി, ഡോക്ടർ ഭാര്യയെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിൽ
കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തൽ.
- Also Read 100 രൂപകൊണ്ടും സമ്പന്നനാകാം; ആറു മാസത്തിൽ ഇത്രയും തുക കയ്യിലെത്തും; എങ്ങനെ നിക്ഷേപിക്കാം?
ഈ കേസിൽ ജാമ്യത്തിൽ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. ഈ സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുകയും നെന്മാറ ഇൻസ്പെക്ടർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും ഇയാളുടെ ഭീഷണിയെക്കുറിച്ചു കുടുംബം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണു പൊലീസിനെതിരെ വിമർശനത്തിനു കാരണമായത്. സജിത വധക്കേസിന്റെ വിചാരണ സമയത്തും പ്രതി കോടതിവളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. English Summary:
Nemmara Sajitha murder case: The accused, Chenthamara, has been arrested in connection with the crime. Police are continuing their investigation to uncover more details about the motive and circumstances surrounding the murder. |
|