സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളുടെമേൽ കരിവാരിത്തേയ്ക്കരുത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി പത്രവാർത്തയുടെ തലക്കെട്ടു കണ്ടപ്പോൾ ആരോഗ്യവകുപ്പിലെ വീഴ്‌ചകളെപ്പറ്റി മന്ത്രി വീണാ ജോർജിനെ ശകാരിച്ചതാണെന്നാണ് പലരും കരുതിപ്പോയത്. പക്ഷേ, വായിച്ചുവന്നപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. സർക്കാർ ആശുപത്രികളിലെ കാര്യങ്ങളുടെ പുരോഗതിയിൽ മുഖ്യമന്ത്രിക്കു നല്ല മതിപ്പാണ്.
- Also Read ‘ബിരിയാണി കഴിച്ച് സന്തോഷത്തോടെയാണ് അവൾ മടങ്ങിയത്, വാട്സാപ് സ്റ്റാറ്റസിലും ഹാപ്പി; അതുല്യ സ്വയം ജീവനൊടുക്കില്ല’
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ നടത്തി കത്രിക വച്ചു തുന്നിക്കെട്ടിയപ്പോൾ മുതലിങ്ങോട്ടുള്ള കണക്കെടുത്താൽ ആരോഗ്യമേഖലയിലെ എടുത്തുപറയത്തക്ക നേട്ടങ്ങൾ എടുത്താൽ പൊങ്ങാത്തത്രയുണ്ട്. തൈറോയ്‌ഡ് സർജറിക്കു തിരുവനന്തപുരത്തു ജനറൽ ആശുപത്രിയിൽവന്ന സുമയ്യ എന്ന യുവതിയുടെ ശരീരത്തിൽവച്ച ‘ഗൈഡ് വയർ’ രണ്ടു കൊല്ലമായി നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നതാണ് ഒടുവിലത്തേത്. ഐസിയു പീഡനം, കെട്ടിടം ഇടിഞ്ഞുവീണു മരണം, ഉപകരണമില്ലെന്നു പറഞ്ഞ ഡോക്‌ടറെ ക്രൂശിക്കൽ തുടങ്ങി ഇടക്കാലത്ത് ആരോഗ്യവകുപ്പിൽ നടന്ന മിക്കതും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങളാണ്. മികച്ചതിന് അവാർഡ് കൊടുക്കാൻ മുഖ്യമന്ത്രി തീരുമാനിക്കാഞ്ഞതു നന്നായി. മികച്ചത് ഏതെന്നു തീരുമാനിക്കാൻ കാര്യമായി ആരെങ്കിലും ഗൈഡ് ചെയ്യേണ്ടി വരും.
തൈറോയ്‌ഡ് ശസ്ത്രക്രിയ നടന്നത് 2023 മാർച്ച് 22ന് ആണ്. പക്ഷേ, വയർ കുടുങ്ങിക്കിടക്കുന്നതു തിരിച്ചറിഞ്ഞത് രണ്ടു കൊല്ലം കഴിഞ്ഞ് 2025 ഏപ്രിലിലും. ‘ഗൗരവമേറിയ വിഷയ’മാണെന്നുകണ്ട് ഉടൻ അന്വേഷണത്തിനു രൂപീകരിച്ച സമിതി യോഗം ചേർന്നതു നാലു മാസം കഴിഞ്ഞ് ഓഗസ്‌റ്റ് 14ന് ആണ്. രണ്ടു കൊല്ലം ആരുമറിയാതെ ശരീരത്തിൽ കിടക്കാമെങ്കിൽ നാലുമാസം കൂടി വൈകിയാലും ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല എന്നു തീരുമാനിച്ചവരുടെ മനസ്സുറപ്പിനു കൊടുക്കണം പൂച്ചെണ്ട്. ‘മലകൾ ഇളകിലും മഹാജനാനാം മനമിളകാ’ എന്നാണ് ശാസ്ത്രം. പേടിച്ചാൽ ഏതു രോഗാവസ്‌ഥയും വഷളാകുമെന്നാണ് കേട്ടിട്ടുള്ളത്. അത്തരം അപകടം ഒഴിവാക്കാനുള്ള മനഃശാസ്ത്ര സമീപനം ആയിരുന്നിരിക്കണം.
ഗൈഡ് വയർ ഉള്ളിലുള്ള രോഗിപോലും അറിയാതെയായിരുന്നു തുടർന്ന് വിദഗ്‌ധസമിതിയുടെ അന്വേഷണം എന്നതിലെ ശ്രദ്ധയും ശ്രദ്ധേയം. കാര്യങ്ങൾ ചോദിച്ച് വെറുതേ എന്തിന് അവരെക്കൂടി പേടിപ്പിക്കണം എന്നു കരുതിയിട്ടാണ്. ഗൈഡ് വയർ ശരീരത്തിൽ കിടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നു റിപ്പോർട്ട് സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്‌തതെന്നു കേൾക്കുന്നു. അതാണ് പത്രക്കുറിപ്പായി പുറത്തുവിട്ടതും. ‘സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ഉചിതമായ നടപടിയെടുത്തു. തുടർപരാതി ലഭിച്ചാൽ ഉചിതമായ നടപടിയെടുക്കും’ എന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ വിശദീകരണം. ഉചിതസ്യ ഉചിതം ഫലം എന്നും പറയാം. ചികിത്സ നിശ്ചയിച്ചു കഴിഞ്ഞയുടൻ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞത് എന്തുകൊണ്ടും മാതൃകാപരമായ ചികിത്സാരീതിയാണ്.
സാധാരണ, വകുപ്പുമന്ത്രിയാണ് ഇത്തരം പ്രതിസന്ധികളിൽ ‘സിസ്‌റ്റം തകരാർ’ പോലുള്ള ചരിത്രപരമായ ന്യായീകരണം നൽകാറുള്ളത്. പറഞ്ഞു പറഞ്ഞു മന്ത്രിക്കും കേട്ടു കേട്ടു നാട്ടുകാർക്കും മടുത്തതുകൊണ്ടാവണം ഇത്തവണ ഒരു ചേഞ്ചിന് ഡയറക്ടറെ ഏൽപിച്ചത്. ‘സർക്കാർ രോഗിയോടൊപ്പമാണ്’ എന്ന് ഇത്തരം സന്ദർഭങ്ങളിൽ മന്ത്രി പറയാറുള്ള പതിവുവാചകം പക്ഷേ, പത്രക്കുറിപ്പിൽ ഉണ്ടായിരുന്നില്ല. ഒരുവേള ഡയറക്‌ടറെ ലജ്‌ജ അനുവദിച്ചിട്ടുണ്ടാവില്ല. നന്നായി; അതുകേൾക്കുമ്പോഴാണ് രോഗികളുടെ നെഞ്ചു പൊടിയാറുള്ളത്.
ഗൈഡ് വയർ ശരീരത്തിൽ കിടക്കുന്നതുകൊണ്ട് ജീവനു ഭീഷണിയില്ലെന്നാണ് ഒടുവിൽ ആശ്വസിപ്പിച്ചതെന്നു കേട്ടു. ഭക്ഷണത്തിൽ മുടി കിടന്നെന്നൊക്കെ പറഞ്ഞ് ലോകം കീഴ്മേൽ മറിക്കുന്നവർ കണ്ടുപഠിക്കട്ടെ. മുടി വയറ്റിൽചെന്ന് ഒരാളും മരിച്ച ചരിത്രമില്ല. എന്നാലും എത്രയാണ് ഓരോ വീട്ടിലും കോലാഹലം. അല്ലെങ്കിലും അരച്ചാൺ വയറിന്റെ പ്രശ്‌നത്തിനായി കോടിക്കണക്കിനു മനുഷ്യൻ ഗതികെട്ട് ഓടി നടക്കുന്ന ലോകത്ത്, ഒരാളിന്റെ മാത്രം ശരീരത്തിലെ ഇത്തിരിപ്പോന്ന നുറുങ്ങുവയറിന്റെ കാര്യം കുത്തിപ്പൊക്കുന്നതുപോലെ മനുഷ്യത്വവിരുദ്ധമായ കാര്യം വേറെയില്ല.
അവിശ്വാസിയുടെ ശ്വാസം
നല്ല വിശ്വാസികൾ വർഗീയവാദികളല്ല എന്നതാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഏറ്റവും ഒടുവിലത്തെ കണ്ടുപിടിത്തം. പമ്പാ മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്‌ഥാന സർക്കാരും സംയുക്‌തമായി നടത്തുന്ന അയ്യപ്പസംഗമമാണ് വിഷയം. വർഗീയവാദിയായ വിശ്വാസി ആര് എന്നതാണ് അടുത്തചോദ്യം. സ്വാഭാവികമായും സിപിഎമ്മിനൊപ്പമില്ലാത്ത വിശ്വാസികൾ എന്നതു വ്യക്‌തം. അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുന്നവർ നല്ല വിശ്വാസി, അല്ലാത്തവർ വർഗീയവാദിയായ മ്ലേച്ഛൻ എന്നു ചുരുക്കം.Road Safety, Traffic Rules, Road Accidents, Driving Etiquette, Public Transportation, Kerala Roads, AI Cameras Traffic Enforcement, Driving License, Road Rage, Malayala Manorama Online News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ദൈവവിശ്വാസത്തെ സിപിഎം വേലിക്കു പുറത്തുനിർത്തിയിരുന്ന കാലമൊക്കെ പണ്ടേ പോയി. അതൊക്കെ വയ്യാവേലിയാണെന്നു തിരിച്ചറിഞ്ഞതിന്റെ ഗുണം. ചില പാർട്ടി എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘തങ്ങൾ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമാക്കി പാർട്ടിയെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല’ എന്നു ശാസിച്ച ചരിത്രമൊന്നും ഗോവിന്ദൻ പോയിട്ട് പിണറായി വിജയൻപോലും ഓർക്കുന്നുണ്ടാവില്ല. അമ്പലങ്ങളുടെ ഭരണവും ഉത്സവത്തിനു വിപ്ലവഗാനവും വരെയേ എത്തിയിട്ടുള്ളൂ. ലാഭമെന്നു കണ്ടാൽ ക്ഷേത്രങ്ങൾ നേരിട്ടു തുടങ്ങുന്നതും പരിഗണിച്ചുകൂടായ്കയില്ല. ഊരാളുങ്കൽ കയ്യിലുള്ളപ്പോൾ അത്യാവശ്യത്തിനു ക്ഷേത്രം നിർമിക്കുന്നതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
പറഞ്ഞുവന്നത് അയ്യപ്പസംഗമത്തിന്റെ കാര്യമാണ്. തീ കായുമ്പോഴുള്ള മുൻകരുതൽ മതത്തോടും വിശ്വാസത്തോടും അടുക്കുമ്പോഴും രാഷ്ട്രീയക്കാർ പാലിക്കണം. കൂടുതൽ അടുത്താൽ പൊള്ളും. അകന്നിരുന്നാൽ ചൂടു കിട്ടുകയുമില്ല. ശബരിമലയിൽ പണ്ട് അടുപ്പം കൂടിയതാണ് ആഘാതമായത്. ഒരു ആവേശത്തിനെടുത്ത് ഒക്കത്തു വച്ചുകളഞ്ഞു. പൊള്ളിയടർന്നുപോയി. അതിന്റെ നീറ്റൽ ഇപ്പോഴും ബാക്കിയുണ്ട്. ആചാരലംഘനത്തിന്റെ തീപ്പാടുകളിൽ അയ്യപ്പസംഗമത്തിന്റെ നെയ് പുരട്ടി ഉണക്കാനാണ് ശ്രമം.
വർഗീയതയും വിശ്വാസവും തുല്യഅളവിൽ ചേർത്ത നവീന മാർക്‌സിസ്‌റ്റിനെ സൃഷ്ടിക്കുക എന്നത് അസാധ്യമൊന്നുമല്ല. പണ്ട് നായർ വോട്ട്, ഈഴവ വോട്ട്, ക്രൈസ്തവ വോട്ട്, മുസ്‌ലിം വോട്ട് തുടങ്ങിയ പോഷകങ്ങൾ ഏതൊക്കെ കാലാവസ്‌ഥയിലാണ് ഉത്തമമെന്നും എപ്പോഴൊക്കെയാണ് വർജിക്കേണ്ടതെന്നും തീരുമാനിച്ചിരുന്ന വൈദ്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. ഇപ്പോൾ അങ്ങനെ ഒരാൾ ഇല്ല. പഴയപോലെ സാവകാശവും ഇല്ല. വോട്ടർപട്ടികയിലെ എണ്ണം നോക്കിവേണം മതത്തെ സമീപിക്കാൻ. മാർക്സിനു വല്ലതും അറിയുമോ അത്തരം ബുദ്ധിമുട്ടുകൾ?
നിക്ഷേപസാധ്യതകൾ
മുഖ്യമന്ത്രിയാകാനില്ലെന്നും ഒരു സ്‌ഥാനവും താൻ ആഗ്രഹിച്ചിട്ടില്ലെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ പറഞ്ഞതാണ് കോൺഗ്രസിലെ പുതിയ വാർത്ത. കോൺഗ്രസിൽ മറ്റാർക്കും പുള്ളിയുടെ കാര്യത്തിൽ അങ്ങനെയൊരു ആഗ്രഹമോ ഉദ്ദേശ്യമോ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ട് മറ്റാരുടെയും ഞെട്ടലോ നിരാശയോ പുറത്തുകാണാനുമില്ല. മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നെന്നു കരുതുന്ന രണ്ടുപേരുടെ മനസ്സ്കൂടി ഈ രീതിയിൽ മാറിയിരുന്നെങ്കിൽ കോൺഗ്രസുകാർക്കു കൺഫ്യൂഷൻ ഒഴിവായേനെ എന്നു കരുതുന്നവരുണ്ട്.
കേരളത്തെ നിക്ഷേപസൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് ഇനി തന്റെ പിന്തുണയെന്നുകൂടി തരൂർ പറഞ്ഞു. ഇപ്പോഴത്തെ സർക്കാരിനെയാണോ അടുത്ത സർക്കാരിനെയാണോ പിന്തുണയ്ക്കുക എന്നു വ്യക്തമായി പറഞ്ഞിട്ടില്ല.
അല്ലെങ്കിലും, ഒരേയിടത്ത് എല്ലാ നിക്ഷേപവും കൂട്ടിവയ്ക്കുന്നത് ആത്മഹത്യാപരമാണ് എന്നാണു കേൾവി. കുറച്ച് ഓഹരിയിൽ, കുറച്ച് ഭൂമിയിൽ, കുറച്ച് സ്വർണത്തിൽ, കുറച്ച് ബാങ്കിൽ എന്നിങ്ങനെയാണ് മിടുക്കന്മാരുടെ രീതി. തരൂരിനും ഇതെല്ലാം അറിയാം. കോൺഗ്രസിനു പുറമേ ബിജെപിയിലും അത്യാവശ്യം നിക്ഷേപമുള്ള ആളാണ് എന്നൊരു കേൾവി പരന്നിരുന്നു. പിണറായി സർക്കാരിനെ പലപ്പോഴും പിന്തുണച്ച് കൂട്ടുകാരെ വട്ടംകറക്കിയ ചരിത്രവുമുണ്ട്. നിക്ഷേപസൗഹൃദ വിദ്യയ്ക്ക് എന്തെല്ലാം മാനങ്ങളുണ്ട്.
സ്റ്റോപ് പ്രസ്
ജിഎസ്‌ടി ഒഴിവാക്കാൻ കോഴ കൊടുത്തെന്ന് ആരോപണമുള്ള കമ്പനി കരി ഓയിലിൽനിന്ന് വെളിച്ചെണ്ണ ഉണ്ടാക്കിയെന്നു പരാതി.
പറ്റുമായിരിക്കും; തിമിംഗല ഛർദിയിൽനിന്ന് സുഗന്ധദ്രവ്യം ഉണ്ടാക്കുന്ന കാലമാണ്. English Summary:
Aazhchakurippukal: Kerala healthcare negligence is the focus of this article, highlighting recent incidents and controversies. The piece discusses issues within the state\“s health department and political reactions. It also touches upon investment opportunities in Kerala and the intersection of politics and faith. |
|