‘‘ഇന്ത്യൻ മാമ്പഴം കഴിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു’’– 2006ൽ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ ഈ വാക്കുകൾ കേവലം ഒരു ‘മാമ്പഴക്കൊതി’യിൽ നിന്നുണ്ടായതല്ല. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. അതായത്, ബുഷ് ഇന്ത്യയിലെത്തിയ സമയത്ത് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതി നിർത്തിവച്ചിട്ട് രണ്ടു ദശകം പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെയായിരുന്നു ബുഷിന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വക മാമ്പഴ വാഗ്ദാനം. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മാമ്പഴ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം നീങ്ങി. വിലക്ക് മാറിയതിനു പിന്നാലെ, അൽഫോൻസ, കേസരി മാമ്പഴങ്ങൾ അമേരിക്കൻ മണ്ണിലെത്തി. ഇത് ‘മാമ്പഴ നയതന്ത്ര’ത്തിന്റെ കാര്യം. ഇന്ത്യയിലിപ്പോൾ മാങ്ങയുടെ സീസണാണ്. ലോകത്തെ ഏറ്റവും വലിയ മാങ്ങാ ഉത്പാദക രാജ്യമാണ് ഇന്ത്യ. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന മാങ്ങയുടെ 40 ശതമാനവും ഇവിടെ നിന്നാണ്. മാങ്ങയുടെ ഡസൻ കണക്കിന് ഇനങ്ങളുമുണ്ട് ഈ രാജ്യത്ത്, പാലക്കാട് മുതലമടയിൽ മാത്രം 40–ഓളം ഇനങ്ങളുണ്ടെന്നാണ് കരുതുന്നത്. എന്നാൽ അതിവിശിഷ്ടമായ ചില ഇനങ്ങൾ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? അതെ എന്നു വേണം കരുതാൻ. അത്തരമൊരവസ്ഥയാണ് ‘നൂർജഹാന്’ സംഭവിക്കുന്നത്. എന്താണ് ഈ നൂര്‍ജഹാന്റെ പ്രത്യേകത? അതിന്റെ ‘ഭാവി’യോർത്ത് എന്തുകൊണ്ടാണ് ഇന്ത്യയിപ്പോൾ ആശങ്കപ്പെടുന്നത്? മാമ്പഴ നയതന്ത്രത്തോടു ചേർന്നുനിന്ന് ഒരന്വേഷണം...  |