നാളെ ഒക്ടോബർ 2. ഇക്കൊല്ലവും ഈ ദിനത്തിൽ മഹാത്മാഗാന്ധിയുടെ പിറവിയെ ആദരിച്ച് നാം മൗനമാചരിക്കും. അഹിംസയുടെയും സത്യത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും കാലാതീത ആദർശങ്ങളിൽ മുഴുകിയൊരു അനുസ്മരണച്ചടങ്ങ് കടന്നുപോകും. ഈ വർഷം പക്ഷേ, ഇതൊരു അനുസ്മരണദിനം മാത്രമല്ല. പരമോന്നതമായ വൈരുധ്യത്തിന്റെ തലംകൂടി ഈ ദിവസത്തിനുണ്ട്: രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) അതിന്റെ ശതാബ്ദി ആഘോഷങ്ങൾക്കും വർഷം മുഴുവൻ നീളുന്ന രാജ്യവ്യാപക പ്രചാരണത്തിനും ഈ ഒക്ടോബർ രണ്ടിനു തുടക്കം കുറിക്കുകയാണ്.
ബഹുസ്വരതയായിരുന്നു ഗാന്ധിയുടെ ദർശനം: ‘എന്റെ വീട് എല്ലാ വശങ്ങളിലും ചുവരുകൾകൊണ്ട് മൂടാനും എന്റെ ജനാലകൾ അടച്ചിടാനും ഞാൻ ആഗ്രഹിക്കുന്നില്ല’–അദ്ദേഹം ഒരിക്കൽ പറഞ്ഞു. ‘എല്ലാ ദേശങ്ങളുടെയും സംസ്കാരങ്ങൾ എന്റെ വീടിനു ചുറ്റും സ്വതന്ത്രമായി വീശണമെന്നു ഞാൻ ആഗ്രഹിക്കുന്നു’. ആ വാക്കുകൾ അദ്ദേഹത്തിന്റെ ആത്മാവിന്റെ ജീവശ്വാസം തന്നെയായിരുന്നു. മാനവികതയെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ രാജ്യത്തോടുള്ള ആഹ്വാനമായിരുന്നു. 1948 ജനുവരി 30നു പ്രാർഥനായോഗത്തിനിടയിൽ നാഥുറാം ഗോഡ്‌സെഅദ്ദേഹത്തെ വധിച്ചതോടെ മഹാത്മാവിന്റെ ജീവിതത്തിനു ഹൃദയഭേദകമായ ദുരന്തപര്യവസാനമായി. ചുണ്ടുകളിൽ ‘ഹേ റാം’ എന്ന വാക്കുകളുമായി ഗാന്ധിജി നിലംപതിച്ചു. രാജ്യം സ്തബ്ധമായി, കരഞ്ഞു, തകർന്നു.
ഗാന്ധിവധം ലോകത്തെയാകെ ഞെട്ടിച്ചു. ജവാഹർലാൽ നെഹ്‌റുവിന്റെ കീഴിലുള്ള സ്വതന്ത്ര ഭാരത സർക്കാർ 1948 ഫെബ്രുവരി നാലിന് ആർഎസ്എസിനെ നിരോധിച്ചു. ജനങ്ങളിൽ വർഗീയവിഷം വിതയ്ക്കുകയും അക്രമോത്സുകമായ ‘സൈനിക മാനസികാവസ്ഥ’ വളർത്തുകയും ചെയ്യുന്ന സംഘടന എന്നാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേൽ ആർഎസ്എസിനെ വിശേഷിപ്പിച്ചത്. ഭരണഘടനയോടു കൂറു പുലർത്തുമെന്നു പ്രതിജ്ഞയെടുക്കുകയും അക്രമത്തെ തള്ളിപ്പറയുകയും ചെയ്തതിനെത്തുടർന്നാണ് 1949 ജൂലൈയിൽ നിരോധനം പിൻവലിച്ചത്.
സത്യസന്ധമായ ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഗാന്ധിജയന്തി. മഹാത്മാഗാന്ധി ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച സത്യഗ്രഹം, സ്വരാജ്, സ്വദേശി, സർവോദയ, അഹിംസ എന്നീ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന്, കഴിഞ്ഞ ഒരു ദശകത്തിനിടെ നമ്മൾ അകന്നു പോയിരിക്കുന്നോ? ജനസമ്മതിയും ആദരവും നേടിയെടുക്കാൻ മാത്രമായി ഈ ആദർശങ്ങളെ നാം അന്തസ്സത്ത ഊറ്റിക്കളഞ്ഞ് ഉപയോഗിക്കുകയാണോ?
ഗാന്ധിവിരുദ്ധമായതെന്തും അവർ പ്രചരിപ്പിക്കുകയാണ്. അനുകമ്പയ്ക്കു പകരം വെറുപ്പിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാമൂഹിക ഐക്യത്തിന്റെ ഇടം വിഭജനവും മതഭ്രാന്തും കയ്യടക്കി. സാമൂഹികനീതിയെ ക്രൂരതയും നിസ്സംഗതയും ചേർന്ന് ആട്ടിയോടിച്ചു. അധികാരകേന്ദ്രങ്ങളോട് സത്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടുന്നവർ ചവിട്ടിമെതിക്കപ്പെടുന്നു. ദേശീയപാതകളിലെ കൊടുംതണുപ്പ് അവഗണിച്ചു പോരാടുന്ന കർഷകർ മുതൽ, അന്തസ്സോടെ ജീവിക്കാനായി പ്രതിഷേധസമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും സമത്വം കൊതിക്കുന്ന ദുർബലവിഭാഗങ്ങളും വരെ സകലരും സ്വേച്ഛാധികാരികളുടെ ധിക്കാരം സഹിക്കേണ്ടി വരുന്നു.
വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ഗാന്ധിയൻ തത്വചിന്തയുടെ ഏറ്റവും പവിത്രമായ സവിശേഷത. ആ സ്വാതന്ത്ര്യത്തെ അവർ നിഷ്കരുണം കഴുത്തുഞെരിച്ചു കൊല്ലുകയാണ്. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തിയിരിക്കുന്നു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ നിശ്ശബ്ദരാക്കുന്നു. സത്യത്തിന്റെ നേർക്കു കണ്ണാടി തിരിച്ചതിന്റെ പേരിൽ മാത്രം മാധ്യമപ്രവർത്തകരെ വേട്ടയാടി തുറുങ്കിലടയ്ക്കുന്നു. ബിജെപിക്കു തനിച്ചു കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും, ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയ്‌ക്കെതിരെ അവരുടെ ആക്രമണം നിരന്തരം തുടരുന്നു.
ആത്മാർഥമായ ആവേശത്തോടെയാണ് സ്വദേശി എന്ന ആശയത്തിനുവേണ്ടി ഗാന്ധിജി വാദിച്ചത്. ഇന്ന് അധികാരത്തിലിരിക്കുന്നവരാകട്ടെ ആ ആശയത്തെ വീണ്ടെടുത്തതായി നടിക്കുന്നുണ്ടെങ്കിലും അതു മുഖംമൂടി മാത്രമാണ്. ഏറ്റവും അവസാനത്തെ നിരയിൽ കഴിയാൻ വിധിക്കപ്പെട്ടവരും ഏറ്റവും ദുർബലരുമായ മനുഷ്യർക്കു വേണ്ടിയാണു ഗാന്ധിജി നിലകൊണ്ടത്. പക്ഷേ, പിരമിഡിന്റെ മുകളിൽ അഹങ്കാരത്തോടെ ഇടംപിടിച്ചവർക്കുവേണ്ടി മാത്രം രൂപകൽപന ചെയ്യപ്പെട്ടതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും നയപരിപാടികൾ. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും കൊടിയ അസമത്വമാണ് ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത്.
ചെറുകിട– ഇടത്തരം സംരംഭങ്ങളെയും പ്രാദേശിക വ്യവസായങ്ങളെയും ശ്വാസംമുട്ടിച്ചു കൊന്ന് വിപണിയിൽ കുത്തകകളെ സൃഷ്ടിക്കുകയും കർഷകരെ കോർപറേറ്റ്‌വൽക്കരണത്തിനു നിർബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ എവിടെയായിരുന്നു ‘ആത്മനിർഭർ ഭാരതി’നോടും ‘സ്വദേശി’യോടുമുള്ള ഈ ഉന്നതമായ പ്രതിബദ്ധത? ബിജെപി ഭരണത്തിൽ സ്വരാജ് എന്നത് അസാധ്യമാണ്. ഭരണം അവരെ സംബന്ധിച്ച് കേന്ദ്രീകൃതവും ശ്വാസംമുട്ടിക്കുന്നതും ഫെഡറലിസത്തോടു ശത്രുത പുലർത്തുന്നതും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതും സ്വയംഭരണം നിഷേധിക്കുന്നതും പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതുമായ നിയന്ത്രണ സംവിധാനം മാത്രമാണ്. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രയോഗിച്ച് മഹാത്മാഗാന്ധിയെ പ്രതീകം മാത്രമായി തരംതാഴ്ത്തുകയാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. ഉത്തരവാദിത്തമില്ലാത്ത അധികാരവും വിപണിയോടുള്ള അന്ധമായ ചായ്‌വും ജനാധിപത്യ പങ്കാളിത്തത്തോടുള്ള അവഗണനയും അപകടമുണ്ടാക്കുമെന്നു ഗാന്ധിജി നമുക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഇന്നത്തെ ഭരണകൂടം ഇപ്പറഞ്ഞ മൂന്നിന്റെയും പ്രതിരൂപമാകുമ്പോൾ ആ മുന്നറിയിപ്പുകൾ ഇടിമുഴക്കം പോലെ നാം വീണ്ടും കേൾക്കുന്നു.
യുദ്ധങ്ങളിൽ കുടുങ്ങി ചോരയൊലിപ്പിക്കുകയാണ് ഇന്നു ലോകം. പലസ്തീനിൽ നിന്നുയരുന്ന വിലാപങ്ങൾ, യുക്രെയ്നിലെ നാശനഷ്ടങ്ങൾ... ദുരിതങ്ങൾ അനന്തമായി നീളുന്നു. ‘സമാധാനപരമായ പ്രതിരോധം– സംവാദം– അനുരഞ്ജനം’ എന്ന ഗാന്ധിയൻ തത്വം ഈ വേളയിൽ വെറും ധാർമികപാഠം മാത്രമല്ല, മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഒരേയൊരു വഴി കൂടിയാണ്.
പൊള്ളയായ പൂമാലകളോ ആചാരം പോലെ മുഴങ്ങുന്ന മുദ്രാവാക്യങ്ങളോ അല്ല, ധീരമായ പ്രവൃത്തികളാണ് ഗാന്ധിജിയുടെ ഓർമകൾക്കു നൽകേണ്ട യഥാർഥ പ്രണാമമെന്ന് ഈ ഗാന്ധിജയന്തിയിൽ രാഷ്ട്രവും ആഗോളസമൂഹവും ഓർക്കേണ്ടതുണ്ട്. സത്യത്തോടും നീതിയോടും അഹിംസയോടും അവസാനത്തെ പൗരനെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടും നിരന്തരമായ പ്രതിബദ്ധത അതിനാവശ്യമാണ്. ലോകത്തിനു ഗാന്ധിജി നൽകിയ അനശ്വര ഉപഹാരങ്ങളായ സ്വരാജിന്റെ പാതയും വൈവിധ്യത്തോടുള്ള ആദരവും ആഗോള ഐക്യദാർഢ്യവും വീണ്ടെടുക്കാൻ ഇന്ത്യയ്ക്കു കഴിയണം. English Summary:
Mallikarjun Kharge on Gandhi Jayanti: Gandhi Jayanti is an occasion for honest self-reflection on Mahatma Gandhi\“s core values, as Mallikarjun Kharge argues that true homage requires courageous action rather than just garlands and slogans. He emphasizes reclaiming Gandhi\“s path of Swaraj, diversity, and global solidarity amidst current challenges to democratic and social principles. |