LHC0088 • 2025-10-28 09:10:21 • views 1240
തിരുവനന്തപുരം ∙ സ്വർണപ്പാളി വിഷയം നിയമസഭയിൽ ചർച്ച ചെയ്യുന്ന കാര്യത്തിലെ നിലപാടിൽ ഒറ്റയടിക്ക് മലക്കംമറിഞ്ഞ് മന്ത്രി എം.ബി.രാജേഷ്. കഴിഞ്ഞ 19ന് പ്രതിപക്ഷം ഇതേ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ചട്ടപ്രകാരം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കൂടിയായ എം.ബി.രാജേഷിന്റെ നിലപാട്. മന്ത്രിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് അന്ന് അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ എ.എൻ.ഷംസീർ തള്ളിയത്.
- Also Read മഹസർ തയാറാക്കിയത് വിജിലൻസ് കേസ് പ്രതികൾ; മഹസറിൽ പേരുള്ള ഒരു ഓഫിസർ ഒപ്പ് വയ്ക്കാത്തതിലും ദുരൂഹത
എന്നാൽ, ഇതേ വിഷയം ഇന്നലെ സമ്മേളനം തുടങ്ങിയപ്പോൾ തന്നെ ഉന്നയിച്ച പ്രതിപക്ഷത്തോട് എന്തുകൊണ്ട് അടിയന്തര പ്രമേയ നോട്ടിസ് കൊടുക്കുന്നില്ല എന്നായിരുന്നു രാജേഷിന്റെ ചോദ്യം. വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നു ഭയന്നാണ് പ്രതിപക്ഷം നോട്ടിസ് നൽകാത്തതെന്നും രാജേഷ് പരിഹസിച്ചു.
രാജേഷ് 19ന് പറഞ്ഞത്
∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം സഭ ചർച്ച ചെയ്യരുതെന്നു ചട്ടത്തിലുണ്ട്. ഇത് സ്പീക്കർ തള്ളുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. കഴിഞ്ഞ 3 ദിവസത്തെ അടിയന്തര പ്രമേയങ്ങൾ ചർച്ചയ്ക്കെടുത്തതിന്റെ ക്ഷീണം മാറ്റാനാണ് തള്ളുമെന്നറിഞ്ഞുകൊണ്ട് ഇൗ വിഷയം കൊണ്ടുവന്നത്.
ആഗോള അയ്യപ്പസംഗമം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ ക്ഷീണവും കൊതിക്കെറുവും കാരണമാണ് ഇൗ വിഷയവുമായി വരുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നു ചട്ടങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കീഴ്‌വഴക്കം നോക്കണമെന്നു പറയുന്നവർ കീഴ്‌വഴക്കത്തിനു മുകളിലാണ് ചട്ടമെന്ന് ഓർക്കണം.
രാജേഷ് ഇന്നലെ പറഞ്ഞത്
∙ കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തയാറായ സർക്കാരാണിത്. ഏതു വിഷയവും ചർച്ച ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും ജനാധിപത്യ ബോധവും സർക്കാരിനുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഇപ്പോൾ ചർച്ചയ്ക്കു തയാറാകാൻ പോലും ധൈര്യമില്ലാത്തവരായി മാറിയിരിക്കുന്നത്. അടിയന്തര പ്രമേയത്തിന് നോട്ടിസ് പോലും നൽകാതെ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുകയാണ്. ഇത് ഭീരുത്വമാണ്.
പ്രധാനപ്പെട്ട വിഷയമാണെങ്കിൽ നോട്ടിസ് എങ്കിലും നൽകാനുള്ള സാമാന്യ മര്യാദ കാണിക്കണമായിരുന്നു. സർക്കാർ ചർച്ചയ്ക്കെടുക്കുകയും കള്ളി വെളിച്ചത്താകുകയും ചെയ്യുമെന്നു ഭയന്നാണ് നോട്ടിസ് നൽകാത്തത്. പ്രതിപക്ഷത്തിന്റെ നടപടി സഭയോടും സ്പീക്കറോടുമുള്ള അനാദരവാണ്. English Summary:
Minister Rajesh\“s Gold Issue Flip-Flop: MB Rajesh\“s U-turn on discussing the gold smuggling case in the Kerala Assembly has sparked controversy. Initially opposing the discussion, he now challenges the opposition\“s reluctance, accusing them of fear. |
|