deltin33 • 2025-10-28 09:25:24 • views 565
ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ എത്തിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ.ജനീഷിനെ നിയമിച്ചതും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നതും ഇന്നത്തെ മുഖ്യവാർത്തകളിലൊന്നായി. വായിക്കാം മറ്റു പ്രധാന വാർത്തകളും.
ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്. അബിന്‍ വർക്കിയും, കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാർ. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാൽ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. 16ന് ആരംഭിക്കുന്ന യാത്രയ്ക്ക് അനുമതി വൈകുന്നത് ചര്‍ച്ചയായിരുന്നു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഗൾഫ് പര്യടനത്തിന് ഉണ്ടാകും. സൗദി യാത്ര മറ്റൊരു തീയതിയിലേക്കു മാറ്റും.
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. മോദി സർക്കാരിന്റെ കടുത്ത വിമർശകനായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അദ്ദേഹത്തിന് അംഗത്വം നൽകി. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് മലയാളി കൂടിയായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം
ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുന്നോടിയായി ഇസ്രയേലിൽ എത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടെൽ അവീവ് വിമാനത്താവളത്തിൽ ട്രംപ് എത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ബന്ദികൈമാറ്റത്തിന്റെ ഭാഗമായി 20 പേരെ ഹമാസ് മോചിപ്പിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഇസ്രയേലിൽ വിമാനമിങ്ങിയത്.
പൊതുപരിപാടിക്കായി പാലക്കാട് പിരായിരിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. യൂത്ത് കോൺഗ്രസ്, മുസ്‌ലീം ലീഗ് പ്രവർത്തകർ എത്തിയാണ് രാഹുലിന് പ്രതിരോധം തീർത്തത്. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുൽ മുന്നോട്ട് നീങ്ങിയത് സംഘർഷത്തിനിടയാക്കി. ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകരാണ് രാഹുലിന്റെ കാർ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതോടെ പിരായിരി പഞ്ചായത്തിലെ ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണം ഒരുക്കുകയായിരുന്നു.
ഇസ്രയേൽ വിരുദ്ധ മാർച്ചുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ തെഹ്‌രികെ ലബ്ബൈക് പാക്കിസ്ഥാൻ (ടിഎൽപി) പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഉദ്യോഗസ്ഥനും നിരവധി പ്രതിഷേധക്കാരും മരിച്ചു. പ്രതിഷേധത്തിൽ നഗരം സ്തംഭിച്ചു. പ്രതിഷേധക്കാർ പൊലീസിനു നേരെ വെടിയുതിർത്തെന്നും ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ പറഞ്ഞു. പ്രതിഷേധക്കാരുടെ ഭാഗത്തുണ്ടായ മരണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരുക്കേറ്റതായും ടിഎൽപി പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവരിൽ ടിഎൽപി മേധാവി സാദ് റിസ്‌വിയും ഉൾപ്പെടുന്നു. English Summary:
Todays Recap October 13th |
|