കോട്ടയം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ‘മുദ്രപ്പൊതി’ എന്നെഴുതി പൊതികളായാണു സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്.
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്. 2020–21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. സമർപ്പിക്കും വരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ 2 പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ പൊതുവായി എഴുതിയിരുന്നത്.
എന്നാൽ, തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. English Summary:
Vaikom Temple Gold Loss: An audit report reveals a significant gold discrepancy at the Vaikom Mahadeva Temple. The report indicates a loss of 255.830 grams of gold, raising concerns about the temple\“s management of valuables. |
|