cy520520 • 2025-10-28 09:29:50 • views 1284
തിരുവനന്തപുരം∙ കേരളം മുഴുവന്‍ ബഹുമാനിക്കുന്ന ജി.സുധാകരനെ പോലെ സമുന്നതനായ നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഞങ്ങളെല്ലാം ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്. നീതിമാനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് അദ്ദേഹമെന്നും വി.ഡി.സതീശൻ പറഞ്ഞു.
- Also Read ‘കോട്ടയം സമ്മേളനത്തിൽനിന്ന് ഒഴിവാക്കി; സുധാകരൻ ഇപ്പോഴും പഴയ ആൾ തന്നെ, മാറ്റമില്ല, കാലം എന്നെ മാറ്റി’
പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 140 നിയോജക മണ്ഡലങ്ങളിലും അദ്ദേഹം ഒരുപോലെയാണ് പണം അനുവദിച്ചിരുന്നത്. ഞാന്‍ അന്ന് മന്ത്രിമാരെയൊക്കെ വിമര്‍ശിക്കുന്ന കാലത്ത് ജി.സുധാകരനെ നിയമസഭയില്‍ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരോടും മാന്യമായി ഇടപെടുന്ന ബൗദ്ധിക പശ്ചാത്തലമുള്ള അദ്ദേഹത്തെ പോലും വെറുതെ വിടില്ല. കാരണം അദ്ദേഹം വിദൂഷക സംഘത്തിനൊപ്പമല്ല. രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്. മാന്യരായ ആളുകള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല. അപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന ഞങ്ങളെയൊക്കെ സിപിഎം വെറുതെ വിടുമോ. എല്ലാവരും ബഹുമാനിക്കുന്ന ഒരാളെയാണ് കൂലിപ്പട്ടാളത്തെ വിട്ട് അപമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- Also Read ‘സജി ചെറിയാൻ സൂക്ഷിച്ച് സംസാരിക്കണം; ഉപദേശിക്കാന്‍ വരേണ്ട, അതിനുള്ള ബോധമില്ല, എന്നോട് ഏറ്റുമുട്ടിയവർ ജയിച്ചിട്ടില്ല’
മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴും സര്‍ക്കാര്‍ നടത്തുന്നതെന്ന് സതീശൻ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം അവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ക്കെ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കാറില്ല. അന്വേഷണത്തിലേക്കു പോയാല്‍ ഒരുപാടു പേര്‍ കുടുങ്ങും. പമ്പ് ആരുടേതാണെന്നു പുറത്തു വരും. പ്രതികളായവരൊക്കെ ബെനാമികളാണ്. പ്രധാനപ്പെട്ട സിപിഎം നേതാക്കളുടെ ദുരൂഹ ഏര്‍പ്പാടുകള്‍ വെളിയില്‍ വരും എന്നതു കൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്.
- Also Read ചരമവാർഷികത്തിൽ നവീൻബാബുവിനെ മറന്ന് ഇടതു സംഘടനകൾ; അനുസ്മരിച്ച് ബിജെപിയും കോൺഗ്രസും
മകന് ഇ.ഡി നോട്ടിസ് നല്‍കിയത് ലൈഫ് മിഷനിലാണോ ലാവലിന്‍ കേസിലാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. നോട്ടീസ് ലാവലിന്‍ കേസിലാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് വാങ്ങിയോ, അതോ ആള്‍ താമസമില്ലെന്നു പറഞ്ഞു മടക്കിയോ എന്നത് മറ്റൊരു കാര്യം. എന്തുകൊണ്ടാണ് ഇ.ഡി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാത്തതെന്നാണ് ഞങ്ങള്‍ ചോദിച്ചത്. ബിജെപി- സിപിഎം രാഷ്ട്രീയ ബാന്ധവമുള്ളതു കൊണ്ടാണ് കേസ് മുന്നോട്ട് പോകാതിരുന്നത്. അതു തന്നെയാണ് ലാവലിന്‍ കേസിലും സംഭവിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.
- Also Read ‘വേദന സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു; നീതി ഇപ്പോഴും അകലെ, നിർണായക വിവരങ്ങൾ മറച്ചുവച്ചു’
മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ തവണയാണ് കേസ് മാറ്റിവച്ചത്. കേസ് വിളിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരും. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയതിനു പിന്നാലെ ധാരണയായി. 2023ലാണ് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ആര്‍എസ്എസ് നേതാവ് ഹൊസബളയെ സന്ദര്‍ശിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ പോയത്. ഈ ആരോപണം ഉന്നയിച്ചപ്പോള്‍ രണ്ടു പേരും നിഷേധിച്ചു. പിന്നീട് സമ്മതിച്ചു. പൂരം കലക്കിയെന്ന ആരോപണവും തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും വന്നത് ഈ നോട്ടീസിനു പിന്നാലെയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ എല്ലാ ബിജെപി നേതാക്കളെയും രക്ഷപ്പെടുത്തി. ഇതെല്ലാം ഈ നോട്ടീസിന്റെ ഭാഗമാണ്. സിപിഎമ്മിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ മാധ്യമ പ്രവര്‍ത്തകരെ വ്യക്തിപരമായി തിരഞ്ഞു പിടിച്ച് സൈബര്‍ ആക്രമണം നടത്തുകയാണ്. അതൊക്കെ കയ്യില്‍ വച്ചാല്‍ മതി. അതുമായി ഇറങ്ങേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. English Summary:
Satheesan\“s Criticism of CPM\“s Cyber Attacks: V.D. Satheesan criticizes CPM for cyber attacks on leaders like G. Sudhakaran. He also alleges a BJP-CPM alliance hindering investigations into cases like the Lavalin scam. |
|