പാലക്കാട്∙ നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. ഇരുഭാഗത്തിന്റെയും വാദം കേട്ട പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ആണ് വിധി പറഞ്ഞത്. മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പരാമർശിച്ചു. ജസ്റ്റിസ് കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്ന കാര്യം സാക്ഷികൾക്ക് ഭീഷണിയാണെന്നു പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
- Also Read ‘അവളെ ഞാൻ വെട്ടിക്കൊന്നു, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോ, ഇനി പുറത്തിറങ്ങേണ്ട’; പോയി ചാകാൻ പറഞ്ഞ് സഹോദരൻ
2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തൽ.
- Also Read ആശങ്കയുടെ നാളുകൾ, ഒടുവിൽ ആശ്വാസം; കുറ്റക്കാരനെന്ന് തെളിഞ്ഞത് ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ പ്രതി
ഈ കേസിൽ ജാമ്യത്തിൽ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. ഈ സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുകയും നെന്മാറ ഇൻസ്പെക്ടർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമര കൊല്ലപ്പെട്ടവരുടെ വീടിനു സമീപം താമസിച്ചിട്ടും ഇയാളുടെ ഭീഷണിയെക്കുറിച്ചു കുടുംബം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതാണു പൊലീസിനെതിരെ വിമർശനത്തിനു കാരണമായത്. സജിത വധക്കേസിന്റെ വിചാരണ സമയത്തും പ്രതി കോടതിവളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. English Summary:
Sajitha Murder Case: Chenthamara receives double life imprisonment for the murder of Sajitha in Pothundi. The Palakkad Additional District and Sessions Court (4) delivered the verdict after hearing arguments from both sides and imposed a fine of ₹3.25 lakh, noting that the case does not qualify as \“rarest of rare\“. |
|