deltin33 • 2025-10-28 09:40:48 • views 1072
ന്യൂഡൽഹി∙ നാളുകൾക്കു മുൻപേ തുടങ്ങിയിട്ടും ഒറ്റജീപ്പിൽ കറങ്ങിയിട്ടും ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിനു മുൻപേ ഇന്ത്യാസഖ്യം പല വഴിയിൽ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയും ഒന്നിച്ചു സീറ്റുധാരണ പ്രഖ്യാപിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. ആർജെഡി ഇന്നലെ 143 സീറ്റുകളിൽ മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
- Also Read പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്നാടും; തടഞ്ഞത് 4,000 കോടി, കുലുങ്ങാതെ തമിഴ്നാട്
9 ഇടത്തു സഖ്യകക്ഷികൾ പരസ്പരം മത്സരിക്കുന്ന നിലയാണ്. 6 സീറ്റിൽ കോൺഗ്രസും ആർജെഡിയും മുഖാമുഖമെത്തുമ്പോൾ മൂന്നിടത്ത് കോൺഗ്രസും സിപിഐയുമാണു മത്സരത്തിലുള്ളത്. ലാൽഗഞ്ചിൽ കോൺഗ്രസ് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ്–ആർജെഡി പോരാട്ടം നടക്കുന്ന സീറ്റുകളിൽ രണ്ടാംഘട്ടത്തിലാണു മത്സരമെന്നതിനാൽ അനുനയ ചർച്ച തുടരും. സൗഹൃദമത്സരമായി കണ്ടാൽ മതിയെന്നു വിശദീകരിക്കുമ്പോഴും സഖ്യത്തിനു ക്ഷീണമാണെന്ന കാര്യത്തിൽ സംശയമില്ല.
പിടിത്തമില്ലാതെ കോൺഗ്രസ്
വോട്ടവകാശയാത്രയിലുടനീളം തോളോടുതോൾനിന്ന നേതാക്കൾ പിന്നീടൊരു ഘട്ടത്തിലും സംതൃപ്തരായിരുന്നില്ലെന്നാണു വിവരം. അവസാനഘട്ടത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോലും സാധ്യമായില്ല. ബിഹാറിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി കൃഷ്ണ അല്ലാവരുവും മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗേലും ചർച്ച ഏകോപിപ്പിച്ചെങ്കിലും ഹൈക്കമാൻഡിന്റെ ‘രക്ഷാപ്രവർത്തനം’ ഉണ്ടായില്ല. അർഹതയില്ലാത്ത പലർക്കും കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയെന്ന വിമർശനവും വന്നു; ജയസാധ്യതയുള്ള പലരെയും വെട്ടിയെന്നും. പലയിടത്തും ഇതു പ്രതിഷേധത്തിനിടയാക്കി.
കാൽലക്ഷത്തിൽപരം സീറ്റുകൾക്കു കോൺഗ്രസ് തോറ്റ റിഗ, ബഗാഹ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ തോറ്റവർക്ക് ഇക്കുറിയും സീറ്റ് നൽകി. അതേസമയം, 113 വോട്ടിനു തോൽവി നേരിട്ട ബർബിഗയിലെ ഗജാനന്ദ് പ്രസാദ് സഹിക്കു സീറ്റ് നൽകിയതുമില്ല. കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ റാമിന്റെ സിറ്റിങ് സീറ്റായ കുടുംബ മണ്ഡലത്തിൽ ആർജെഡി മത്സരിക്കില്ലെന്നതു മാത്രമാണ് ആശ്വാസം. വികാസ്‌ശീൽ ഇൻസാൻ പാർട്ടി മത്സരിക്കുന്ന രണ്ടിടങ്ങളിലും ആർജെഡിക്ക് സ്ഥാനാർഥികളുണ്ട്.
പരിഹാര സാധ്യത ഇനിയും?
ആശയവിനിമയം തുടരുമെന്നും സഖ്യമായി മത്സരിക്കുമെന്നും കോൺഗ്രസ് നേതാക്കളിൽ ചിലർ അവകാശപ്പെടുന്നു. സാഹചര്യം മനസ്സിലാക്കി സ്ഥാനാർഥികളെ പിൻവലിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തേണ്ടതെന്ന് ആർജെഡി പറയുന്നു. രാഷ്ട്രീയമായി അതു സാധ്യമാണോ എന്ന് ഉറപ്പില്ല.
സംസ്ഥാനത്ത് ആർജെഡിയുടെ ശക്തി മനസ്സിലാക്കാൻ കോൺഗ്രസ് ഉൾപ്പെടെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയുടെ വിശദീകരണം. ദക്ഷിണേന്ത്യയിൽ തങ്ങൾ സീറ്റിനു വാശി പിടിക്കാറില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം ഏറ്റുമുട്ടുന്നതു സഖ്യത്തിന്റെ പ്രകടനത്തെ പൊതുവിൽ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.
അതിനിടെ ഏക ആശ്വാസം ജെഎംഎം മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചതാണ്. ആർജെഡിയും കോൺഗ്രസും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണു തങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയതെന്ന വിമർശനം ജെഎംഎം ഉന്നയിച്ചത് ഇരു പാർട്ടികൾക്കും ക്ഷീണമാണ്.
പത്രിക സമർപ്പണം കഴിഞ്ഞു
ന്യൂഡൽഹി ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. രണ്ടു ഘട്ടങ്ങളിലുമായി മൊത്തം അയ്യായിരത്തോളം പേരാണ് പത്രിക നൽകിയത്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് 2496 പത്രികകളാണ് ലഭിച്ചത്. സുക്ഷ്മപരിശോധനയിൽ 488 എണ്ണം തള്ളി. 70 പേർ പത്രിക പിൻവലിച്ചു. 1938 പേരാണ് മത്സരരംഗത്തുള്ളത്. നവംബർ 6നാണ് ആദ്യഘട്ട വോട്ടെടുപ്പ്.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 122 മണ്ഡലങ്ങളിലേക്കു രണ്ടായിരത്തഞ്ഞൂറോളം പത്രികകളാണ് ലഭിച്ചത്. ഇന്നാണു സൂക്ഷ്മ പരിശോധന. 23 വരെ പിൻവലിക്കാം. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിയോഗിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23.41 കോടി രൂപ വിലവരുന്ന മദ്യം പിടികൂടി. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. English Summary:
INDIA Alliance in Disarray: RJD-Congress Rift Threatens Bihar Poll Prospects |
|