cy520520 • 2025-10-28 09:41:28 • views 1241
പി.ടി.ഉഷയും ഷൈനി വിൽസനും അഞ്ജു ബോബി ജോർജുമൊക്കെ കേരളത്തിന്റെ സ്കൂൾ കായികമേളകളിലൂടെ വളർന്ന്, ലോക കായികഭൂപടത്തിൽ ഇന്ത്യയുടെ ചിത്രം വരച്ചിട്ടവരാണ്. പിൽക്കാലത്തും ഏറെ താരങ്ങൾ സ്കൂൾ മീറ്റുകളെ ചവിട്ടുപടികളാക്കി ഇന്ത്യൻ കായികരംഗത്തിന്റെ നെറുകയിൽ മലയാളത്തിന്റെ തിലകക്കുറി ചാർത്തി.
ഇന്നു തിരുവനന്തപുരത്തു മറ്റൊരു സ്കൂൾ കായികമേളയ്ക്കുകൂടി തുടക്കമാകുമ്പോൾ പ്രതീക്ഷയുടെ ട്രാക്കിൽ വിള്ളലുകൾ ഏറെയുണ്ട്. അത്‌ലറ്റിക്സിലേക്കു കുട്ടികൾ വരുന്നില്ലെന്നതു മുതൽ കോവിഡ് കാലത്തു തുടങ്ങിയ പ്രതിസന്ധികൾ വരെ പ്രശ്നങ്ങൾ പലതാണ്.
ഈ കഠിനകാലം മറികടക്കാനും ഇന്ത്യ വേദിയാകുമെന്നു പ്രതീക്ഷിക്കുന്ന 2036ലെ ഒളിംപിക്സിലേക്കു കേരളത്തിലെ കായികപ്രതിഭകളെ എങ്ങനെ ഒരുക്കാമെന്നു ചർച്ച ചെയ്യാനുമായി മലയാള മനോരമയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ആശയക്കൂട്ടായ്മയിൽ ഉയർന്നതു ശ്രദ്ധേയ നിർദേശങ്ങളാണ്. ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ എന്ന വിഷയത്തിൽ നടത്തിയ കൂട്ടായ്മയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. 2036 ലക്ഷ്യമാക്കി കായികമേളകളെ അടിമുടി പരിഷ്കരിക്കണമെന്നതാണ് പ്രധാന നിർദേശം.
ഓരോ ഇനത്തിലും മുന്നിലെത്തുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്കു മാത്രമല്ല, അതതു ദിവസത്തെ പ്രകടനം മോശമായതുകൊണ്ടുമാത്രം നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്കും കൂടി തുടർപരിശീലനം ഉറപ്പുവരുത്തണമെന്ന ഉഷയുടെ നിർദേശത്തിൽ അരനൂറ്റാണ്ടു മുൻപത്തെ ഒരു പന്ത്രണ്ടുകാരിയുടെ കണ്ണീരുപ്പുകൂടിയുണ്ട്. 1976 ഡിസംബറിൽ കോട്ടയം പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടാൻ കഴിയാതെപോയ ആ പെൺകുട്ടിയുടെ കഴിവിൽ പ്രതീക്ഷയർപ്പിച്ചു ശിക്ഷണം തുടരാൻ ഒ.എം.നമ്പ്യാർ എന്ന പരിശീലകൻ ശ്രമിച്ചതുകൊണ്ടാണല്ലോ പി.ടി.ഉഷ ലോകമറിയുന്ന താരമായത്. തിരുവനന്തപുരത്തും അത്തരം താരങ്ങളെ കണ്ടേക്കാം. അവരെ വിട്ടുകളയാതെ, മികച്ച പരിശീലനം നൽകി വളർത്തേണ്ട കടമ സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.
മേളകളിൽ മികവു തെളിയിക്കുന്നവർക്കു തുടർപരിശീലനത്തിനു മികച്ച സൗകര്യമൊരുക്കുകയും കഴിയുംവിധത്തിൽ പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടതു സംസ്‌ഥാനത്തിന്റെ കടമയാണെങ്കിലും ആ ഉത്തരവാദിത്തം വേണ്ടവിധം നിറവേറ്റപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം. മറ്റു പല സംസ്ഥാനങ്ങളും പുതുതലമുറ കായികതാരങ്ങൾക്കു നൽകുന്ന പ്രോത്സാഹനവും കരുതലുമൊക്കെ നമുക്കു പകർത്താൻകൂടിയുള്ളതാണ്. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ സർക്കാരിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾ സന്ദർശിച്ച് ഈയിടെ മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട് അങ്ങനെയൊരു താരതമ്യത്തിന്റെ നേർചിത്രം. രാജ്യാന്തര നിലവാരത്തിലാണ് ഭുവനേശ്വർ സ്പോർട്സ് ഹോസ്റ്റലിന്റെ നിർമിതിയും കായികതാരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും. കായികരംഗത്തെ സമഗ്രവികസനത്തിനായി 1319 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ ഒഡീഷ സർക്കാർ നീക്കിവച്ചിരിക്കുന്നതെന്നുകൂടി ഓർമിക്കാം.
നമ്മുടെ സർക്കാരിന്റെ സാമ്പത്തികഞെരുക്കത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഇരകളാകേണ്ടവരാണോ കായികരംഗത്തെ പുതുപ്രതീക്ഷകൾ? കായികമേഖലയിലെ, പ്രത്യേകിച്ച് അത്‌ലറ്റിക്സിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരിക്കണമെന്ന നിർദേശവും പ്രസക്തമാണ്. കോർപറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധി ഉൾപ്പെടെ കായികരംഗത്തേക്കു തിരിച്ചുവിടാനായാൽ ഒന്നല്ല, ഒട്ടേറെ ഒളിംപ്യൻമാരെ കായികമേളകളിൽനിന്നു സർക്കാരിനു വളർത്തിക്കൊണ്ടുവരാൻ കഴിയും, തീർച്ച.
എല്ലാ പഞ്ചായത്തുകളിലും സ്കൂളുകളിലും ‘ടാലന്റ് ഹണ്ട്’ ക്യാംപ് ഓരോ വർഷവും നടത്തണമെന്നും ഒളിംപിക്സ് ലക്ഷ്യമാക്കി ഓരോ ജില്ലയിലും വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്നുമുള്ള ഉഷയുടെ നിർദേശം ഏറ്റെടുക്കേണ്ടതു സർക്കാരാണ്. പരിശീലനം ശാസ്ത്രീയമായി രൂപകൽപന ചെയ്യാൻ സ്പോർട്സ് സയൻസിന്റെയും താരങ്ങളുടെ മികവു കൂട്ടാൻ സ്പോർട്സ് മാനേജ്മെന്റ് വിദഗ്ധരുടെയും സേവനം തേടണമെന്നുമുള്ള നിർദേശവും പുതുകാലം ആവശ്യപ്പെടുന്നതുതന്നെ.
കുട്ടികളുടെ കായികമുന്നേറ്റത്തിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണമെന്നാണു മനോരമ ആശയക്കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തെ ട്രാക്കിലും ഫീൽഡിലും പ്രതിഭയുടെ തീപ്പൊരി ചിതറിക്കുന്നവരെ കരുതലോടെ നമുക്കു കാക്കാം. അവരിലെ കനൽ അണയാതെ സൂക്ഷിക്കാം. ഭാവിയിൽ രാജ്യത്തിനായി കളിക്കളങ്ങളിലെത്താൻ, വീറോടെ പോരാടാൻ, വിജയശ്രീലാളിതരാവാൻ നമ്മുടെ കുട്ടികൾക്കു കഴിയട്ടെ. English Summary:
P.T. Usha\“s Vision: How Kerala\“s School Sports Can Pave India\“s Way to 2036 Olympic Glory |
|