കോഴിക്കോട് ∙ ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ. കലാപ ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് നടപടി സ്വീകരിച്ചത്. സുബ്രഹ്മണ്യനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങി.
- Also Read മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടും പോസ്റ്റ് ഒഴിവാക്കാൻ സുബ്രഹ്മണ്യൻ തയാറായിരുന്നില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ല. സുബ്രഹ്മണ്യന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന. അതേസമയം ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കുമെന്ന് എൻ.സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
- Also Read മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ
മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കം. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ കേസില്ല. കേസ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വിഡിയോയിൽ നിന്നാണ് ഫോട്ടോ ക്യാപ്ചർ ചെയ്തത്. വിഡിയോ പങ്കുവച്ച് വാർത്ത നൽകിയ ചാനലിന് എതിരെയും കേസില്ല. നിയമനടപടി നേരിടും. ജാമ്യം ലഭിച്ചാൽ എടുക്കും. അതല്ലെങ്കിൽ ജയിലിൽ പോകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- കൊള്ളക്കാരിൽനിന്ന് രക്ഷകരായി വന്നു, ഗ്രാമീണരെ പാട്ടു കേട്ടതിന് ചാട്ടകൊണ്ടടിച്ചു; നൈജീരിയയിൽ ട്രംപ് ലക്ഷ്യമിട്ടത് ഭീകരതയ്ക്ക് ‘വിത്തിട്ട’ ‘ലക്കുരാവ’യെ?
MORE PREMIUM STORIES
വൈദ്യപരിശോധനയ്ക്കായി സുബ്രഹ്മണ്യനെ വെള്ളിമാടുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. രക്തസമ്മർദത്തിൽ നേരിയ വ്യതിയാനം കണ്ടതിനാൽ സുബ്രഹ്മണ്യൻ ആശുപത്രിയിൽ അല്പനേരം നിരീക്ഷണത്തിൽ തുടർന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എം.അഭിജിത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ സുബ്രഹ്മണ്യനു വേണ്ടി ഹാജരാകാൻ അഭിഭാഷകർ ചേവായൂർ പൊലീസ് സ്റ്റേഷനിലുണ്ട്. രണ്ടു ചിത്രങ്ങളാണ് സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ ഇട്ടതെന്നും ഇതിൽ ഒന്ന് ഒഴിവാക്കിയെന്നുമാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒഴിവാക്കിയ ചിത്രത്തിന്റെയും നിലവിലുളള ചിത്രത്തിന്റെയും ആധികാരികത ഉറപ്പാക്കുന്നതിനാണ് മൊഴി രേഖപ്പെടുത്തുന്നതെന്നാണ് വിവരം.
‘പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് വിവാദത്തിലായ ചിത്രം എൻ.സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സുബ്രഹ്മണ്യന് എതിരെ ബിഎൻഎസ് 192, കേരള പൊലീസ് ആക്റ്റ് 120(o) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.മഹേഷ് കഴിഞ്ഞ ദിവസം സ്വമേധയാ കേസ് എടുത്തത്. സമൂഹത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ വിദ്വേഷം ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചതെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
ജനാധിപത്യ സർക്കാരിന് ഒരിക്കലും യോജിക്കാത്ത രീതിയാണ് ഇതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പ്രതികരിച്ചു. ഒരു മര്യാദയുമില്ലാത്ത നടപടിയാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിൽ പൊലീസിന്റെ ഹീനമായ നടപടിയാണിത്. നേതാക്കളെ പരിഹസിച്ച് പോസ്റ്റ് ഇടുന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാൻ പാടില്ലെന്ന നിലപാടാണോ ഇവർക്കുളളത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്ന പാർട്ടി ഭരിക്കുന്ന പൊലീസിൽ നിന്നാണ് ഇത്തരം ഒരു നടപടി ഉണ്ടായത്. ഇതേ ചിത്രം പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. തുല്യനീതി പോലുമില്ലാത്ത നടപടിയാണിത്. പഞ്ചായത്തുകളിൽ ഭൂരിഭാഗവും കൈവിടുമെന്ന് ഉറപ്പായ ദിനത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും പ്രവീൺകുമാർ പറഞ്ഞു. English Summary:
Congress Leader N.Subrahmanian Arrested Over Social Media Post: The Congress leader was detained for sharing a photo linking Chief Minister Pinarayi Vijayan to a Sabarimala gold smuggling case suspect, raising concerns about freedom of speech and political motivations. |