പൊന്നാനി ∙ രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം സർട്ടിഫിക്കറ്റ് വാങ്ങിയവരിലേക്ക്. തട്ടിപ്പുകാരിൽനിന്ന് ആരെല്ലാം സർട്ടിഫിക്കറ്റുകൾ വാങ്ങിയെന്നും ഇൗ സർട്ടിഫിക്കറ്റുകൾ ഏതു തരത്തിൽ ഉപയോഗപ്പെടുത്തിയെന്നും അന്വേഷിക്കും. കൂടുതലും വിദേശത്ത് ജോലി നേടാൻ ഉപയോഗപ്പെടുത്തിയെന്നാണു കണ്ടെത്തൽ.
READ ALSO
വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റ് ‘ഡാനി’ സമ്പാദിച്ചത് 2 ഫൈവ് സ്റ്റാർ ബാറുകൾ, വിദേശത്ത് അപ്പാർട്ട്മെൻ്റുകൾ Malappuram
ബന്ധപ്പെട്ട സർവകലാശാലാ അധികൃതർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകുന്നുണ്ട്. വൈസ് ചാൻസലർമാരുടേത് ഉൾപ്പെടെ വ്യാജ ഒപ്പുകൾ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയതു സംബന്ധിച്ചും വിശദമായ പരിശോധനകളുണ്ടാകും. ഓരോ സർവകലാശാലയുടെയും ഹോളോഗ്രാം ഉൾപ്പെടെ, സൂക്ഷ്മപരിശോധന നടത്തിയാൽ പോലും തിരിച്ചറിയാനാകാത്ത വിധമാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന എജ്യുക്കേഷൻ കൺസൽറ്റൻസികൾ വഴിയാണ് ദിവസേന വ്യാജ സർട്ടിഫിക്കറ്റുകൾക്കായുള്ള ഓർഡറുകൾ എത്തിയിരുന്നതെന്നാണു കണ്ടെത്തൽ. 6 മാസംകൊണ്ടു ബിരുദ സർട്ടിഫിക്കറ്റും ബിരുദാനന്തര സർട്ടിഫിക്കറ്റും നൽകാമെന്ന പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പ്രതികൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്തി വിവിധ മേഖലകളിൽ തട്ടിപ്പുകൾ നടത്തുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പരിശോധനകളും ഉണ്ടാകും.
മുഖ്യപ്രതി സമ്പാദിച്ചത് കോടികൾ, ആഡംബര വീട്, ബാറുകൾ.. ∙ വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പിലൂടെ മുഖ്യപ്രതി തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കത്തറയിൽ ധനീഷ് ധർമൻ സമ്പാദിച്ചത് കോടികൾ. താനൂരിൽ ആഡംബര വീടും പുണെയിൽ 2 ബാറുകളും അപ്പാർട്മെന്റും ഇയാൾ സ്വന്തമാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് നിർമാണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ധനീഷിന്റെ ആഡംബര വീട്.
ഒരു സർട്ടിഫിക്കറ്റ് വ്യാജമായി പ്രിന്റ് ചെയ്തെടുക്കാൻ ഇവർക്ക് 800 രൂപ വരെയാണ് ചെലവു വന്നിരുന്നത്. എന്നാൽ, ലക്ഷങ്ങളാണ് ഓരോ സർട്ടിഫിക്കറ്റിനും തട്ടിപ്പു സംഘം കൈപ്പറ്റിയിരുന്നത്. ഡാനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധനീഷ് 2013 മുതൽ ഇൗ തട്ടിപ്പിനു നേതൃത്വം നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓരോ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന ധനീഷ് അതിവേഗം സമ്പന്നനായി. English Summary:
Fake certificate rackets are on the rise. An investigation is underway regarding the fake certificates seized from various universities, focusing on the individuals who acquired them and how they were utilized, mainly for securing jobs abroad.