തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്നു നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ (19) ചവിട്ടി പുറത്തേക്കു തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയൽ പരേഡ് അടുത്തയാഴ്ച നടത്തും. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയുടെ മുന്നിലാണു പ്രതിയെ എത്തിക്കുക. പരേഡ് നടത്തുന്നതിനുള്ള അനുമതിക്കായി അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ അപേക്ഷ നൽകി. നാളെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
പരേഡിനു ശേഷം സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും. അതിക്രമം നടന്ന അതേ ട്രെയിനിൽ ഇയാളുമായി സഞ്ചരിച്ച് അന്വേഷണ സംഘം തെളിവെടുക്കും. കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലെത്തിച്ചും തെളിവെടുക്കും. അതേസമയം, ശ്രീക്കുട്ടിയെയും അർച്ചനയെയും ആക്രമിച്ച വേളയിൽ രക്ഷകനായ ചുവന്ന ഷർട്ടുകാരനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം അന്യസംസ്ഥാനക്കാരനായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന ശ്രീക്കുട്ടിക്കു പനിയുണ്ട്. രക്തം കട്ടപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്. English Summary:
Varkala train incident involves the arrest of Suresh Kumar, accused of pushing Sreekutty from a train. An identification parade will be held next week, and further investigation will involve recreating the crime scene and gathering evidence. |