LHC0088 • The day before yesterday 11:13 • views 404
കൊരട്ടി ∙ ദേശീയപാതയിൽ മുരിങ്ങൂരിൽ നിന്നുള്ള ഗതാഗതക്കുരുക്ക് 5 കിലോമീറ്റർ പിന്നിട്ടു കൊരട്ടി ജെടിഎസ് ജംക്‌ഷനിലെത്തി. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച കുരുക്ക് രാത്രി വൈകിയും തുടർന്നു. എറണാകുളത്തുനിന്നു തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണു കുരുക്ക് രൂക്ഷമായത്. സാധാരണ അവധി ദിനങ്ങളിലും അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്കുണ്ടാകുക പതിവാണ്.
മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം ആരംഭിച്ചതോടെ തുടങ്ങിയ കുരുക്കിനു സർവീസ് റോഡ് ടാറിങ്ങോടു കൂടി നേരിയ അയവുണ്ടായെങ്കിലും വീണ്ടും കുരുക്കു മുറുകിയത് യാത്രക്കാരെ വലയ്ക്കുകയാണ്. തൃശൂരിൽനിന്ന് എറണാകുളത്തേക്കു പോകുന്ന പാതയിലും കുരുക്കുണ്ടായിരുന്നു. ഇരു ദിശകളിലേക്കും കുരുക്കു മുറുകുന്നത് ആംബുലൻസുകൾ ഉൾപ്പെടെയുള്ളവയെ ബുദ്ധിമുട്ടിലാക്കുകയാണ്.
മുരിങ്ങൂരിൽ ക്ലേ ഹൗസിനു സമീപം നിർമാണം പൂർത്തിയാക്കിയ സർവീസ് റോഡിലൂടെ വരും ദിവസങ്ങളിൽ വാഹനങ്ങൾ ദേശീയപാതയിലെ പ്രധാന പാതയിൽ നിന്നു വഴി തിരിച്ചുവിടാനും തീരുമാനമുണ്ട്. ഡിവൈൻ നഗർ മേൽപാതയിലൂടെ മൂന്നു വരിയായെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വളവു തിരിഞ്ഞു കൂടുതൽ ഇടുങ്ങിയ ഈ സർവീസ് റോഡിലൂടെ തിരിഞ്ഞുപോകേണ്ടി വരുന്നതു കൂടുതൽ ശക്തമായ ഗതാഗതക്കുരുക്കിനു വഴിയൊരുക്കും. അതിനിടെ കൊരട്ടിയിൽ മേൽപാലം നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി പൈലിങ്, മണ്ണു പരിശോധന എന്നിവ നടത്തി. ഇവിടെയും പ്രധാനപാത അടച്ചു കെട്ടി സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാനാണു നീക്കം. ഇതിനായി സർവീസ് റോഡിന്റെ ടാറിങ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. English Summary:
Kerala Traffic Jam causes significant disruptions in Kerala\“s road networks, especially on national highways. The congestion is primarily due to ongoing construction activities and can severely impact travel times and emergency services. |
|