കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ വോട്ടർ പട്ടിക ഇനിയും ഇറങ്ങിയില്ല. വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പിക്കാനാകാത്തതിനാൽ 2 ദിവസമായി പത്രിക സമർപ്പിക്കാനാകാതെ സ്ഥാനാർഥികൾ. പ്രമുഖ സ്ഥാനാർഥികൾ അടക്കം വോട്ടർപട്ടികയിൽ പേരുണ്ടോ എന്നറിയാതെ ആശങ്കയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ആ തദ്ദേശ സ്ഥാപനത്തിൽ വോട്ടുണ്ടാകണമെന്നു നിർബന്ധമാണ്. അതിനാൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.14 മുതലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി. പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ ജില്ലയിൽ ആർക്കും നാമനിർദേശ പത്രിക സമർപ്പിക്കാൻ ആദ്യ ദിനം കഴിഞ്ഞിരുന്നില്ല. ഇന്നലെ വോട്ടർപട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും വൈകിട്ടു വരെ വെബ്സൈറ്റ് തടസ്സപ്പെട്ടതിനാൽ ഇതു പരിശോധിക്കാൻ കഴിഞ്ഞില്ല. 21ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
അവസാന ഘട്ടത്തിൽ ചില വോട്ടർമാരെ വോട്ടർപട്ടികയിൽനിന്നു കൂട്ടത്തോടെ നീക്കം ചെയ്യാൻ ചിലയിടങ്ങളിൽ രാഷ്ട്രീയ നീക്കം നടന്നിട്ടുണ്ട്. ഇതുവരെ വോട്ടർപട്ടിക പുറത്തിറങ്ങാത്തതിനാൽ ഇവരുടെ വോട്ട് നീക്കം ചെയ്തോ എന്നു പോലും അറിയാൻ കഴിയാത്ത സ്ഥിതിയാണ്. വോട്ട് തള്ളിക്കാനുള്ള അപേക്ഷ ഓഫ് ലൈൻ ആയി സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിർദേശിച്ചിട്ടും പല സ്ഥലങ്ങളിലും നിയമവിരുദ്ധമായി ഇത്തരത്തിൽ അപേക്ഷ സ്വീകരിച്ചു തള്ളി. ഇനി വോട്ട് ചേർക്കാൻ അവസരമില്ലാത്തതിനാൽ ഇവരുടെ വോട്ട് നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ആരംഭിച്ചു 2 ദിവസമായിട്ടും ഇതുവരെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. അവസാന തീയതി 21 ആയതിനാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണോ നടക്കുന്നതെന്നു സംശയമുണ്ട്. അടിയന്തരമായി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കലക്ടർ ഇടപെടണം. ഇതു വരെയുണ്ടായ സമയക്കുറവ് പരിഹരിക്കാൻ ബദൽ സംവിധാനം ഒരുക്കണം.
അഹമ്മദ് പുന്നക്കൽ യുഡിഎഫ് ജില്ലാ കൺവീനർ English Summary:
Kerala Local Body Election is facing issues with the voter list publication in Kozhikode, causing delays in nomination filings. Candidates are concerned about voter list accuracy, leading to uncertainty in the electoral process.