LHC0088 • Yesterday 11:18 • views 259
കായംകുളം ∙ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ സ്ഥലത്ത് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുളള നിർമാണ പ്രവർത്തനങ്ങൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പള്ളിയുടെ മുന്നിലെ കുരിശടി റോഡ് നിർമാണത്തിന്റെ ഭാഗമായി തകർത്തതിനെതിരെ പള്ളി വികാരി ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉത്തരവ് നൽകിയത്. ദേശീയപാത അതോറിറ്റി ചെയർമാൻ, പ്രോജക്ട് ഡയറക്ടർ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.
ഹർജി ഡിസംബർ 17 ന് വീണ്ടും പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥർ, റവന്യു വിഭാഗം, ദേശീയപാത അതോറിറ്റി ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയായ വിശ്വസമുദ്രയുടെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് മുന്നറിയിപ്പില്ലാതെ കുരിശടിയും പള്ളിയുടെ അനുബന്ധ സ്ഥാപനങ്ങളും പൊളിച്ചതിനെതിരെയുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബർ 15 ന് വൈകിട്ടാണ് മണ്ണുമാന്തിയടക്കമുള്ള ഉപകരണങ്ങളുമായെത്തി ഒറ്റക്കല്ലിൽ തീർത്ത കുരിശടി തകർത്തത്. ഇതോടൊപ്പം പള്ളിയുടെ സ്കൂളിന്റെ ഓഫിസ് മുറിയും തകർത്തിരുന്നു.
തുടർന്ന് വിശ്വാസികൾ സംഘടിച്ച് കരാറുകാരുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു. രമേശ് ചെന്നിത്തല എംഎൽഎ, കലക്ടർ എന്നിവർ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം ശമിച്ചത്.
English Summary:
Kayamkulam church construction halted due to a High Court order. The order temporarily stops construction related to the national highway near Cheppad St. George Orthodox Church after a cross was damaged during construction. |
|