കൊല്ലം ∙ വാക്കുതർക്കത്തിനിടെ പാചകവാതക സിലിണ്ടർ കൊണ്ടു തലയ്ക്കടിച്ചു ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കരിക്കോട് ഇടത്തുങ്കൽ വീട്ടിൽ എൽ.കവിത (46) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ആർ.മധുസൂദനൻ പിള്ളയെ (55) കിളികൊല്ലൂർ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഞായർ രാത്രി 12നാണു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ, അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കൊണ്ടു കവിതയുടെ തലയിൽ ഒന്നിൽ കൂടുതൽ തവണ അടിച്ചു എന്നാണു മധുസൂദനൻ പിള്ള പൊലീസിനു നൽകിയ മൊഴി.
വീടിന്റെ മുകളിലത്തെ നിലയിൽ കിടക്കുകയായിരുന്ന മകൾ ജാനി നിലവിളി കേട്ടു താഴേക്ക് എത്തിയപ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ജാനിയുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് ആദ്യം വീട്ടിലേക്ക് എത്തിയത്. ഹാളിൽ നിന്ന് അടുക്കളയിലേക്കു പോകുന്ന ഭാഗത്തു കവിത രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അപ്പോഴും.
ആക്രമണത്തിനു ശേഷം മധുസൂദനൻ പിള്ള ഹാളിലെ കസേരയിൽ ഇരിക്കുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് എത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിലെടുത്തു. മധുസൂദനൻ പിള്ള കശുവണ്ടി വിൽപനക്കാരൻ ആണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മകൻ ജ്യോതിഷ് വിദേശത്താണ്.
English Summary:
Kollam Murder: A tragic incident unfolded in Kollam where a husband allegedly murdered his wife with a cooking gas cylinder. Police have arrested the suspect and are investigating the crime. |
|