ആലപ്പുഴ ∙ ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടി തുക നൽകാമെന്നു വാഗ്ദാനം ചെയ്തു ഹരിപ്പാട് സ്വദേശിയിൽനിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത സംഘം ഇയാളിൽനിന്നു കൈക്കലാക്കിയ ചെക്ക് ലീഫുകൾ ഉപയോഗിച്ച് ബാങ്കിൽനിന്ന് 28 ലക്ഷം രൂപ കൂടി പിൻവലിക്കാൻ ശ്രമിച്ചതായി പൊലീസ്. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയതോടെ ഹരിപ്പാട് സ്വദേശിക്കെതിരെ ചെക്ക് കേസ് നൽകുമെന്നു ഭീഷണിപ്പെടുത്തി. ഇറിഡിയം ഇടപാടിനായി നൽകിയ 75.6 ലക്ഷം രൂപ ഒരു വർഷമായിട്ടും തിരികെ നൽകാതിരുന്നതോടെ ഇയാൾ പരാതിയുമായി രംഗത്തുവരുന്നതു തടയാനാണു ചെക്ക് കേസിൽപെടുത്താനുള്ള നീക്കം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ഇറിഡിയം ഇടപാടിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിനി സുലഭ ശിവകുമാറിന്റെ നേതൃത്വത്തിൽ 75.6 ലക്ഷം തട്ടിയെടുത്തെന്നുകാട്ടി ഹരിപ്പാട് വെട്ടുവേനി സ്വദേശി നൽകിയ പരാതിയിൽ ആറു പേർക്കെതിരെ ഹരിപ്പാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
വിൽപനയ്ക്കു സഹായിച്ചാൽ ഇരട്ടി ലാഭമെന്നു വാഗ്ദാനം
കോടികൾ വിലയുള്ള ഇറിഡിയം കയ്യിലുണ്ടെന്നും വിൽപനയ്ക്കുള്ള സൗകര്യമൊരുക്കിയാൽ മുടക്കിയ പണത്തിന്റെ ഇരട്ടി നൽകാമെന്നും വാഗ്ദാനം ചെയ്തു 2024 ഓഗസ്റ്റിൽ മണ്ണാറശാല സ്വദേശി കപിൽദേവാണ് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നു പരാതിയിൽ പറയുന്നു. ഇയാൾ വഴിയാണു കൊല്ലം സ്വദേശിയായ പെട്രോൾ പമ്പുടമ സിനു ധർമരാജൻ, തിരുവനന്തപുരം സ്വദേശി സുലഭ ശിവകുമാർ എന്നിവരെ പരിചയപ്പെട്ടത്. കയ്യിലുള്ള ലോഹം ഇറിഡിയമാണെന്നു ശാസ്ത്രീയമായി തെളിയിക്കാനുള്ള പരിശോധനയ്ക്കും മറ്റും വലിയ ചെലവുണ്ടെന്നും ഇതിനായി 8 ലക്ഷം നൽകണമെന്നുമായിരുന്നു ആവശ്യം. ഇറിഡിയം വിൽപന നടത്തുമ്പോൾ 16 ലക്ഷം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം.
ഇതിനായി പലവട്ടം ഇവർക്കൊപ്പം തെങ്കാശിയിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലും പോയി. ആദ്യഘട്ട പരീക്ഷണത്തിൽ ഇറിഡിയം ചൂടായിപ്പോയെന്നും 18 ഇനം രാസവസ്തുക്കൾ ഉപയോഗിച്ചു ശുദ്ധീകരിക്കണമെന്നും പറഞ്ഞു വീണ്ടും പണം വാങ്ങി. ഇറിഡിയം സൂക്ഷിക്കാൻ ഏൽപ്പിച്ചവർ പണം ആവശ്യപ്പെടുന്നുണ്ട് എന്നതുൾപ്പെടെ പല കാരണങ്ങൾ പറഞ്ഞു ഒരു വർഷത്തിനിടെ പലവട്ടം വീണ്ടും പണം ആവശ്യപ്പെട്ടു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ആദ്യം കൊടുത്ത പണം നഷ്ടപ്പെടുമെന്നു മുന്നറിയിപ്പു നൽകിയതോടെ പണം നൽകിയെന്നു പരാതിക്കാരൻ പറയുന്നു.
പല തവണയായി 75.6 ലക്ഷം രൂപ നൽകി. ഇതിൽ 40 ലക്ഷത്തോളം ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി പണമായുമാണു നൽകിയത്. സുലഭയുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം നൽകിയെന്നു പരാതിയിൽ പറയുന്നു.
English Summary:
Iridium fraud cases are on the rise. This article discusses the Haripad fraud case where a group cheated a native of 75.6 lakh rupees, promising to double the money if invested in the iridium business. |
|