കരിപ്പൂർ ∙ ദുബായിൽനിന്നു കരിപ്പൂരിലെത്തിയ 2 വിമാന യാത്രക്കാരുടെ ലഗേജ് പൊട്ടിച്ചു സാധനങ്ങളും പണവും കവർന്ന പരാതിയിൽ യാത്രക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, ബന്ധു മുഹമ്മദ് ബാസിൽ എന്നിവരാണു ലഗേജ് മോഷണം സംബന്ധിച്ചു കഴിഞ്ഞ ദിവസം പരാതി നൽകിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം നിർത്തിയ സ്ഥലം മുതൽ വിമാനത്താവളത്തിനുള്ളിൽ ലഗേജ് എത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. ഈ ഭാഗത്തെ ദൃശ്യങ്ങൾ കാണുന്നതിനുള്ള സംവിധാനമില്ലെന്നു യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിനുള്ളിൽ എത്തിയശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിലും മോഷണം നടക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്നും ഇബ്രാഹിം ബാദുഷ പറഞ്ഞു.
കൺവെയർ ബെൽറ്റിൽനിന്നു ലഗേജ് ലഭിക്കുമ്പോൾ ഇരുവരുടെയും പെട്ടികളുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. 26,500 രൂപ നഷ്ടപ്പെട്ടതായാണു ഇബ്രാഹിം ബാദുഷയുടെ പരാതി. ഏകദേശം 23,000 രൂപ വിലവരുന്ന എയർപോഡ്, മിഠായികൾ തുടങ്ങിയവ നഷ്ടപ്പെട്ടതായാണു മുഹമ്മദ് ബാസിലിന്റെ പരാതി.
ദുബായിൽനിന്നു നടത്തിയ ലഗേജിന്റെ ഭാര പരിശോധനാ കണക്കും കരിപ്പൂരിലെത്തിയപ്പോൾ ലഭിച്ച കണക്കും പരിശോധിച്ചപ്പോൾ തൂക്കം കുറവുണ്ടെന്നു സ്ഥിരീകരിച്ചതായി യാത്രക്കാർ പറഞ്ഞു. എന്നാൽ, മോഷണം എവിടെ നടന്നുവെന്നു കണ്ടെത്താനായിട്ടില്ല. വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇബ്രാഹിം ബാദുഷ പറഞ്ഞു.
English Summary:
Karipur Airport theft investigation is ongoing following complaints of stolen items from passengers arriving from Dubai. The focus keyword, Karipur Airport theft, highlights the incident where luggage was tampered with, and valuables went missing, prompting a police review of CCTV footage to identify where the luggage was breached. |
|