വടകര ∙ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസ രണ്ടര മണിക്കൂറാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഴിയിൽ കിടന്നത്. ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. രാത്രി 7 നു ശേഷമാണ് എംജെ സ്കൂൾ പരിസരത്തെ വീട്ടിൽ നിന്നിറങ്ങിയത്. വില്യാപ്പള്ളി ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം മൂസ വീട്ടിലേക്ക് മടങ്ങി പോകുന്ന ദൃശ്യം സമീപത്തെ ഫർണിച്ചർ കടയിലെ ക്യാമറയിൽ കാണാം. രാത്രി 8.52 ന് ആണിത്. ഈ കടയുടെ മുൻപിൽ നിന്ന് ഒരു മിനിറ്റിനകം കലുങ്കിന് സമീപം എത്താം. വീടും വീണ സ്ഥലവും തമ്മിൽ 150 മീറ്റർ ദൂരം.
തെരുവു വിളക്ക് കത്താത്തതു കൊണ്ട് കുഴിയിലേക്ക് ആരും എളുപ്പത്തിൽ കാണില്ല. കലുങ്കിനും മൺ തിട്ടയ്ക്കും ഇടയിലുള്ള ചെറിയ വിടവിലേക്ക് വീണതു കൊണ്ട് പെട്ടെന്ന് കാണാനും ബുദ്ധിമുട്ടാണ്. വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുന്നവർ വാഹനം വരുന്നതു കൊണ്ട് വേഗത്തിലാണ് ഈ വഴി കടന്നു പോകുക.
നേരം ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ച് എത്താത്തതു കൊണ്ട് നാട്ടുകാരും ബന്ധുക്കളും പല ഭാഗത്തും അന്വേഷിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. വീട്ടിൽ നിന്നു പോയി തിരിച്ചു വരുന്ന വഴി മുഴുവൻ തിരഞ്ഞപ്പോഴാണ് ഇവിടെ വീണു കിടക്കുന്നത് കണ്ടത്. വീട്ടിലേക്കുള്ള സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കലുങ്കിന് അടുത്തുള്ള കുഴിയിൽ വീഴുന്നതിന്റെ തൊട്ടു മുൻപ് സമീപത്തെ ഫർണിച്ചർ കടയിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ മൂസയുടെ ദൃശ്യം.
പോസ്റ്റ്മോർട്ടം ഇന്ന് വടകര∙ മൂസയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഞായറാഴ്ച രാത്രി 11.30ന് കണ്ടെടുത്ത മൃതദേഹം ഏറെ വൈകാതെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.ഇന്നലെ രാവിലെ ഇൻക്വസ്റ്റും എഫ്ഐആറും പുർത്തിയാക്കിയ ശേഷമാണ് ഫൊറൻസിക് പരിശോധന വേണമെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറയുന്നത്. അപ്പോൾ സമയം 3 മണിയായി. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പോസ്റ്റ്മോർട്ടത്തിന്റെ സമയം കഴിഞ്ഞു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ഉച്ചയ്ക്ക് ശേഷം കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. വടകര – ചേലക്കാട് റോഡിൽ കൂട്ടങ്ങാരത്ത് പണി പൂർത്തിയായ കലുങ്ക്. ഇവിടെയും ബാരലുകളാണ് സുരക്ഷയ്ക്കുള്ളത്.
ചേലക്കാട് റോഡിലും സുരക്ഷയൊരുക്കിയില്ല വടകര ∙ ചേലക്കാട് – വടകര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പണിത എല്ലാ കലുങ്കുകൾക്ക് സമീപവും ആവശ്യത്തിന് സുരക്ഷാ ഭിത്തി ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അക്ലോത്ത് നട പാലത്തിനിപ്പുറം 4 കലുങ്കുകൾ നേരത്തേ പണിതിരുന്നു. ഇവിടങ്ങളിലും കുഴി മൂടും മുൻപ് ഫൈബർ ബാരലുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരം അല്ലെങ്കിൽ ചെറിയ ഇരുമ്പ് കമ്പി കൊണ്ടുള്ള ചെറിയ ഭിത്തിയും പണിയും. ഇത് കുഴിയിലേക്ക് വീഴുന്നത് തടയാൻ പാകത്തിലല്ല. കൂട്ടങ്ങാരം റോഡിന് സമീപത്ത് പണിത കലുങ്കിനു സമീപവും ഫൈബർ ബാരൽ ആയിരുന്നു വച്ചത്. ഇവിടെ ഒരു ഭാഗം മണ്ണിട്ടു മൂടിയിട്ടുണ്ട്.
വടകര∙ സുരക്ഷയ്ക്കായി വച്ചത് കനമില്ലാത്ത ഫൈബർ ടാങ്ക്! റോഡരികിലെ കലുങ്ക് നിർമാണത്തിന് ഇരയായി ജീവൻ പൊലിഞ്ഞു. വടകര – ചേലക്കാട് റോഡിന്റെ പണി നടക്കുന്ന അമരാവതിയിൽ ഏലത്ത് മൂസ വീണു മരിക്കാൻ ഇടയായ സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം. റോഡിന്റെ പകുതി ഭാഗം മുറിച്ച് പണിത കലുങ്കിന്റെ ഇരു ഭാഗത്തും ആളുകൾ വീഴാൻ പാകത്തിൽ 2 മീറ്റർ ആഴത്തിൽ വിടവുണ്ടായിരുന്നു. റോഡിന് ഒരു ബസ് കടന്നു പോകേണ്ട വീതി മാത്രം. റോഡിലേക്ക് പെട്ടെന്ന് വാഹനം വന്നപ്പോൾ മൂസ വീണതാകാം എന്നു കരുതുന്നു.
സന്ധ്യയോടെ മൂസ നടന്നു പോകുന്ന സിസി ടിവി ദൃശ്യങ്ങളുണ്ട്. രാത്രി 7 നു മുൻപായി വീണിട്ടുണ്ടാവാം എന്നു സംശയിക്കുന്നു. മൂസയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിൽ 11.30 ന് ആണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. ചെരിപ്പ് സമീപത്ത് കാണുന്നുണ്ട്. സ്ഥലത്ത് തെരുവു വിളക്കുകളില്ലാത്തതിനാൽ മൂസ വീണത് രാത്രി ആരും കണ്ടില്ല. കലുങ്കിനോട് ചേർന്ന് നടന്നു പോകുന്നവർക്ക് ഒരു സുരക്ഷയുമില്ലെന്നാണ് പരാതി.
വടം കെട്ടുകയോ കുറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. നാലായിരം കുട്ടികൾ പഠിക്കുന്ന എംജെ സ്കൂൾ ഇതിനു തൊട്ടടുത്താണ്. ഫൈബർ ടാങ്ക് ഇവിടെ വച്ചത് സുരക്ഷയ്ക്ക് പകരം അപകടമുണ്ടാക്കാനാണ് സാധ്യത. വാഹനം വരുമ്പോൾ അരികിലേക്ക് ഒതുങ്ങി ബാരൽ പിടിച്ചാൽ നേരെ കുഴിയിലേക്കാണ് വീഴുക.
വീട്ടമ്മ ഓടയിൽ വീണുമരിച്ച സംഭവം: റിപ്പോർട്ട് നൽകി
കോഴിക്കോട് ∙ നഗരത്തിൽ കാട്ടുക്കുളങ്ങര അങ്ങാടിയിൽ സ്ലാബിടാത്ത ഓടയിൽ വീണു വീട്ടമ്മ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് എതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കലക്ടർക്ക് റിപ്പോർട്ട് നൽകി. ഫണ്ട് ഇല്ലാത്തതു കാരണം ഓടകൾക്ക് സ്ലാബിട്ടിട്ടില്ലെന്നും നഗരത്തിൽ വീണ്ടും ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്നും ജനകീയ പ്രതിഷേധത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് റവന്യു വിഭാഗം ഇന്നു റിപ്പോർട്ട് കൈമാറും. അമരാവതിയിൽ ഒരാൾ വീണു മരിക്കാനിടയായ കലുങ്കിനു സമീപത്തെ വീതി കുറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷ പോകുമ്പോൾ നടന്നു പോകാനാവാതെ കാത്തു നിൽക്കുന്നവർ.
കഴിഞ്ഞ 16ന് ആണ് മകന്റെ കടയിലേക്ക് പോകുന്നതിനു വീട്ടിൽ നിന്നിറങ്ങിയ നെല്ലിക്കോട് സ്വദേശി ചിന്താമണി (80) വീടിന്റെ മുന്നിലുള്ള ഓടയിൽ വീണ് പരുക്കേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊറ്റമ്മൽ ടൗൺ മുതൽ മേത്തോട്ടുതാഴം റോഡിൽ കച്ചവട സ്ഥാപനങ്ങളും വീടുകളും റോഡിനോട് ചേർന്നാണ് നിലവിലുള്ളത്.
ഇതിൽ കാട്ടുക്കുളങ്ങര ടൗൺ മുതൽ മേത്തോട്ടുതാഴം അങ്ങാടി വരെ മാത്രമാണ് സ്ലാബിട്ടത്. ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും വീടിനു മുന്നിലും മാത്രമാണ് ഓടയ്ക്ക് സ്ലാബ് ഉള്ളത്. റിപ്പോർട്ട് കഴിഞ്ഞ 17 ന് കലക്ടർക്ക് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് തിരക്കിലായതിൽ റവന്യു നടപടി വൈകുകയായിരുന്നു.
മലാപ്പറമ്പിലുമുണ്ട് അപകടക്കുഴി
കോഴിക്കോട് ∙ മലാപ്പറമ്പ് – മാനാഞ്ചിറ 4 വരി റോഡ് നിർമാണം നടക്കുന്ന മലാപ്പറമ്പ് പള്ളിപ്പാട്ട് ഭാഗത്ത് റോഡിൽ ഓട നിർമാണത്തിന് വേണ്ടി നിർമിച്ച 2 മീറ്റർ ആഴത്തിലുള്ള കുഴി അപകടക്കെണി. പ്രധാന റോഡിൽ നിന്നു പള്ളിപ്പാട്ടു ഭാഗത്തേക്കുള്ള റോഡ് മുറിച്ചാണ് ഓട നിർമാണത്തിനു കുഴിയെടുത്തത്. എന്നാൽ ഒരു കാറിനു മാത്രം പോകാനുള്ള സൗകര്യമാണ് ഉള്ളത്. ഇതുവഴി കാൽനടയാത്ര ബുദ്ധിമുട്ടാണ്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം പള്ളിപ്പാട്ട് അയ്യപ്പക്ഷേത്ര റോഡിലേക്ക് തിരിയുന്ന സ്ഥലത്തെ ഓട നിർമിക്കുന്ന ഭാഗത്തെ കാഴ്ച. ഓട നിർമാണം പൂർത്തിയാകാത്തതിനാൽ അപകട മുന്നറിയിപ്പായി ഡ്രമ്മുകൾ നിരത്തിയിരിക്കുന്നു. ചിത്രം: മനോരമ
ഈ ജംക്‌ഷനിൽ നിന്നു പള്ളിപ്പാട്ട്, ഫ്ലോറിക്കൻ റോഡ് ചേരുന്ന ചെറിയ വഴിയിൽ ഒട്ടേറെ വാഹനങ്ങൾ പോകുന്നതാണ്. എന്നാൽ ഓടയിൽ രണ്ടു ഭാഗത്ത് സുരക്ഷയ്ക്ക് രണ്ടു പ്ലാസ്റ്റിക് ഡ്രം വച്ച് കയർ കെട്ടിയ നിലയിലാണ്. രാത്രി ഇതുവഴി യാത്ര അപകടകരമാണെന്ന് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു. നടക്കാവ് – ഇംഗ്ലിഷ്പള്ളി റോഡിലും കെഎസ്ആർടിസി നടക്കാവ് ഡിപ്പോ സമീപത്തും റോഡിൽ ഓടയ്ക്കു വേണ്ടി കുഴിയെടുത്തിട്ടുണ്ട്. ഈ ഭാഗങ്ങളിലും സുരക്ഷാ വേലികളില്ല. പകരം പ്ലാസ്റ്റിക് റിബൺ കെട്ടിയതാണ്. English Summary:
Road accident investigation focuses on the tragic incident in Vatakara where a man died after falling into an uncovered culvert. The lack of safety measures during road construction led to the accident, highlighting the urgent need for improved public safety protocols.