വെള്ളറട ∙ അമ്പൂരിയിലെ ആദിവാസി മേഖലയെ നാടുമായി ബന്ധിപ്പിക്കുന്ന കുമ്പിച്ചൽക്കടവ് പാലം ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ സഹകരണത്തോടെ 23 കോടി രൂപ ചെലവഴിച്ചാണ് നെയ്യാർ ജലസംഭരണിക്കും കരിപ്പയാറിനും കുറുകെ പാലം നിർമിച്ചത്. കേരളത്തിൽ അണക്കെട്ടിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. 7 സ്പാനുകളിലായി 253 മീറ്റർ നീളത്തിലുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്. റോഡിന് 8 മീറ്റർ വീതിയുണ്ടാകും. ഇരുവശത്തും നടപ്പാതയും ഉണ്ട്. ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിലാണ് പാലം. നെയ്യാർ ഡാമിൽനിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ കടന്നുപോകാനുള്ള സൗകര്യവും ഉണ്ട്.
അമ്പൂരി പഞ്ചായത്തിലെ ആദിവാസി മേഖലയായ തൊടുമല വാർഡിലെ 11 ഉന്നതികളിലായി കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആവശ്യമായിരുന്നു വാഹനം കടന്നുപോകുന്ന പാലം. തമിഴ്നാട്ടിലൂടെ ഏറെ കിലോമീറ്ററുകൾ ചുറ്റിയായിരുന്നു ഇവിടെ വാഹനങ്ങളും കെഎസ്ആർടിസി സർവീസും എത്തിയിരുന്നത്. ഉദ്ഘാടന ദിനം എത്തിയതോടെ അമ്പൂരി ഉത്സവ ലഹരിയിലായി. വൈദ്യുത ദീപാലങ്കാരത്തിൽ ശോഭിക്കുന്ന പുതിയപാലം കാണാൻ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ആൾക്കാരും എത്തുന്നു. ഉദ്ഘാടനത്തിനു ശേഷം അമ്പൂരി സെന്റ് തോമസ് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും.
പാലത്തിനു താഴെ പില്ലറുകൾക്കിടയിലായി വീ പാർക്ക് നിർമിക്കുന്നതിന് ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെ കഫറ്റീരിയ, കുട്ടികളുടെ പാർക്ക്, ബോട്ട് ഡെക്ക്, റീഡിങ് കോർണർ, സെൽഫി പോയിന്റ്, ആർട്ടിയ പെയിറ്റിങ്, ദീപാലങ്കാരം എന്നിവ സജ്ജീകരിക്കും. English Summary:
The Kumbichalkadavu Bridge, a significant infrastructure project connecting the Adivasi region of Amburi to the mainland, will be inaugurated by Chief Minister Pinarayi Vijayan. This 23 crore KIIFB-assisted project, built across the Neyyar reservoir and Karipayar, stands as the longest bridge in Kerala to span across a dam, promising improved connectivity and tourism for the region. |