LHC0088 • Yesterday 11:54 • views 500
കൊല്ലം ∙ രൂപമാറ്റം വരുത്തുകയും പുകക്കുഴൽ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാർ കണ്ടെത്തി മോട്ടർ വാഹന വകുപ്പ് അധികൃതർ. ഇന്നലെ വൈകിട്ട് മുഖത്തല നടുവിലക്കര ഭാഗത്തുള്ള ഒരു പെയ്ന്റിങ് വർക് ഷോപ്പിൽ നിന്നാണ് കാർ കണ്ടെത്തിയത്. കാറിന്റെ ഇരു വശങ്ങളിൽ സ്ഥാപിച്ചിരുന്ന പുകക്കുഴലുകളും ചക്രങ്ങളും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. നിറം മാറ്റാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. കഴിഞ്ഞ ഞായറാഴ്ച കുണ്ടറ ഇളമ്പള്ളൂരിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ച കാറാണ് രൂപമാറ്റം വരുത്തിയത്. തീ തുപ്പുന്ന കാറിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാർ സ്റ്റാർട്ടാക്കുമ്പോഴും റേസ് ചെയ്യുമ്പോഴുമാണ് തീ തുപ്പിയിരുന്നത്.
തുടർന്ന് മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കാറിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്തി വീട്ടിലെത്തിയപ്പോൾ കാറും ഉടമയും അവിടെയില്ലായിരുന്നു. കാറുമായി ഉടമ അടുത്ത ദിവസം ഹാജരാകണമെന്ന് വീട്ടുകാരോട് നിർദേശിച്ചെങ്കിലും എത്തിയില്ല. തുടർന്ന് ഇന്നലെ മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലുവിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മുഖത്തല നടുവിലക്കര ഭാഗത്തെ പെയ്ന്റിങ് വർക് ഷോപ്പിൽ രൂപമാറ്റം വരുത്തിയ നിലയിൽ കാർ കണ്ടെത്തിയത്. വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. എന്നാൽ ഉടമയെ കണ്ടെത്താനായില്ല. കാറിന്റെ റജിസ്ട്രേഷനും ഉടമയുടെ ലൈസൻസും റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽ, ടി.ജി.പ്രമോദ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാകേഷ്, രൂപേഷ്, നിഥിൻ എന്നിവരാണ് കാർ കസ്റ്റഡിയിൽ എടുത്തത്. English Summary:
A fire-spitting car was seized in Kollam during an attempt to change its color, leading to the cancellation of its registration and the owner\“s license. The modified vehicle, which emitted fire from its exhaust while accelerating, was found at a painting workshop. |
|