ചേനപ്പാടി ∙ ‘അച്ഛനെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്ന ശീലം രണ്ടു മക്കൾക്കുമുണ്ടായിരുന്നു. ഇപ്പോഴും അച്ഛന്റെ രണ്ടുവശത്തുമായി അവർ ഉറങ്ങുകയാണ്. എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്. ഒരാളെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അതു കണ്ടു ജീവിക്കാമായിരുന്നു’ ചങ്കു പിടിയുന്ന വേദനയോടെ വീടിന്റെ വാതിലിലിരുന്ന് ശ്രീജ(51) പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞദിവസം കടപ്പാട്ടൂർ ബൈപാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27), സഹോദരൻ ശ്രീനാഥ് (22) എന്നിവരുടെ അമ്മയാണ് ശ്രീജ. അച്ഛൻ എൻ.സി.സന്തോഷിന്റെ (ഹരിക്കുട്ടൻ) മൃതദേഹം അടക്കിയതിന് ഇരുവശത്തുമായാണു കഴിഞ്ഞ ദിവസം മക്കളുടെയും ചിതയൊരുക്കിയത്.
രണ്ടു വർഷം മുൻപു രോഗബാധയെത്തുടർന്നായിരുന്നു സന്തോഷിന്റെ മരണം. ‘പെങ്ങൾ ശ്രീലക്ഷ്മിയുടെ കല്യാണത്തെക്കുറിച്ച് എന്തെല്ലാം ആലോചനകളായിരുന്നു എന്റെ മകന്. കല്യാണച്ചെറുക്കനും അവനും കൂടിയായിരുന്നു ആലോചനകളെല്ലാം. മുല്ലപ്പൂപ്പന്തലിൽ അമ്മയുടെയും കൂട്ടുകാരുടെയും കൈകൊട്ടിക്കളി ഉണ്ടാകും. അതുകഴിഞ്ഞ് കൂട്ടുകാരൊക്കെ ചേർന്ന് ഡാൻസ് ചെയ്ത് ശ്രീലക്ഷ്മി സ്റ്റേജിൽ എത്തണം. അങ്ങനെയൊക്കെ പറഞ്ഞിരുന്നു. എല്ലാം പോയില്ലേ...’ ഇതിനിടെ ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരനും അമ്മയും വീട്ടിലെത്തി. ‘മരുമകളെ കാണാനെത്തിയതാണ് ഈ അമ്മ...’– ശ്രീജയെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.
‘ഇങ്ങനെ ഒരു മകനെ കിട്ടാൻ നിങ്ങൾ പുണ്യം ചെയ്യണം. അവൻ എന്തു വിശ്വസ്തനായിരുന്നു. ശ്രീനാഥ് ആദ്യം ജോലി ചെയ്തിരുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമ ഫോണിൽ എന്നോടു പറഞ്ഞു-ശ്രീജ പറഞ്ഞു. രണ്ടു മാസം മുൻപ് ശ്രീനാഥിന് എംആർഎഫിൽ ജോലി ലഭിച്ച് കോട്ടയത്ത് പരിശീലനത്തിലായിരുന്നു.‘അച്ഛന്റെ മരണത്തോടെ മക്കൾ വല്ലാതെ മെലിഞ്ഞു പോയിരുന്നു. അച്ഛന്റെ പുന്നാരക്കുട്ടിയായിരുന്നു അവൾ. അച്ഛനാണ് അവളെ വളർത്തിയത്’ – ശ്രീജയുടെ വാക്കുകൾ കേട്ടുനിന്നവരിലും വേദനയായി.
‘വണ്ടി ഇടിച്ചവർ സാമാന്യ മര്യാദക്കെങ്കിലും ഒന്നു വിളിക്കേണ്ടതായിരുന്നു. ഡ്രൈവറെ ഉൾപ്പെടെ ഇതിനകം മാറ്റിയെന്നാ അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ദുരേക്കു തെറിച്ചുവീണ ശ്രീലക്ഷ്മിയെ ആരും ആദ്യം കണ്ടില്ല. അല്ലെങ്കിൽ ഒരു പക്ഷേ അവൾ ജീവനോടെ...’ –––കണ്ണുകൾ നിറഞ്ഞ് ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ADVERTISEMENT Go AD-FREE English Summary:
This news report details a heartbreaking tragedy in Chenappady where a mother grieves the loss of her two children, Sreelakshmi and Sreenath, who died in a road accident. Their father had passed away two years prior, leaving the family devastated. |
|