കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു കാലതാമസം വന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി കുടുംബം. പത്തനംതിട്ട കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി.കുറുപ്പിന്റെ മകൾ അമൃത പ്രദീപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പരാതി നൽകി. അമൃതയുടെ അച്ഛന്റെ ശസ്ത്രക്രിയയാണ് സ്വകാര്യ ആശുപത്രിയിൽ നടത്തിയത്. അമൃതയുടെ കരൾ പകുത്താണ് അച്ഛനു നൽകിയത്.
ശസ്ത്രക്രിയയ്ക്കു മുൻപ് ബയോപ്സി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് പ്രദീപിന്റെ കുടുംബം പറഞ്ഞു. ബയോപ്സി പരിശോധനാഫലവുമായി വന്നപ്പോൾ ഡോക്ടർ ദീർഘകാലത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. ഡോക്ടർ പഠനാവശ്യങ്ങൾക്കായി അവധിയെടുത്തെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് അമൃത പറഞ്ഞു. എന്നാൽ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ടെന്നു കുടുംബം ആരോപിച്ചു.
കരളിൽ ചെമ്പ് അടിഞ്ഞുകൂടുന്ന ‘വിൽസൺ ഡിസീസ്’ എന്ന അസുഖം മൂലമാണു പ്രദീപിനു കരൾ മാറ്റിവയ്ക്കേണ്ടി വന്നത്. 2023ൽ ആണ് അസുഖം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കുന്നതിന് 40 ലക്ഷം രൂപ വേണ്ടിവരുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്തും പരിശോധനകൾക്കു ശേഷം കരൾ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സച്ചെലവുകൾ മൂലം തന്റെയും സഹോദരന്റെയും പഠനം മുടങ്ങിയെന്നും വീട് ജപ്തി ഭീഷണിയിൽ ആയെന്നും അമൃത പരാതിയിൽ പറയുന്നു.
2025 ഡിസംബർ 26ന് ആയിരുന്നു പ്രദീപിന്റെ കരൾമാറ്റ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടന്നത്. ഇതിനുള്ള സഹായം സമൂഹമാധ്യമങ്ങൾ വഴി കണ്ണൂർ സ്വദേശി ബ്ലോഗർ അമർഷാ കണ്ടെത്തി നൽകിയെന്നും അമൃത പ്രദീപ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം 3 മാസത്തെ വിശ്രമം ആവശ്യമായിരുന്നു. എന്നാൽ 3 മാസം തികയുന്നതിനു മുൻപ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പ്രദീപ് ജനുവരി 31നാണു മരിച്ചത്. ADVERTISEMENT Go AD-FREE English Summary:
Kottayam Medical College liver transplant complaint has been filed by a family who alleges that a surgery delay led to immense financial hardship and the need for private treatment. Despite the daughter donating a part of her liver for the surgery, her father later passed away from a separate ailment. |
|