കോട്ടയ്ക്കൽ ∙ 44 പേർ കത്തിയെരിഞ്ഞ പൂക്കിപ്പറമ്പ് ബസപകടം നടന്നിട്ട് നാളേക്കു കാൽനൂറ്റാണ്ടാകുന്നു. സഹയാത്രികരെല്ലാം മരണത്തിനു കീഴടങ്ങിയ അപകടത്തിൽനിന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ട ഏക യാത്രക്കാരനായ കോഴിക്കോട് സ്വദേശി പി.രാജേഷ് ഇന്നും ഇടയ്ക്കിടെ പേടിസ്വപ്നം കണ്ടു ഞെട്ടിയുണരും. 44 ആളുകൾ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട ഏക വ്യക്തിയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരനായ രാജേഷ് (50). പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ട യാത്രക്കാരനായ പി.രാജേഷ്.
അന്ന് ഡ്രൈവിങ് സ്കൂളിൽ ജോലി ചെയ്യുകയാണ് രാജേഷ്. അടുത്ത ബന്ധുവായ വൈശാഖിനൊപ്പം ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ രാജേഷ് തിരികെ കോഴിക്കോട്ടേക്കു പോകാനായി കണ്ണൂർ - ഗുരുവായൂർ റൂട്ടിലോടുന്ന ‘പ്രണവം’ ബസിൽ ഗുരുവായൂർ സ്റ്റാൻഡിൽനിന്നു കയറുന്നത് ഉച്ചയോടെയാണ്. മുൻവശത്തെ ടൂൾ ബോക്സിനു മുകളിലാണ് ഇരുവരും ഇരുന്നത്. ബസിന്റെ സ്പീഡ് കൂടുതലാണെന്നു കണ്ടതോടെ പലതവണ ഇക്കാര്യം ഡ്രൈവറെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു രാജേഷ് പറയുന്നു. കോട്ടയ്ക്കൽ ചങ്കുവെട്ടി കഴിഞ്ഞതോടെ വേഗം വീണ്ടും വർധിച്ചു. ഒടുവിൽ കോഴിച്ചെന ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് പൂക്കിപ്പറമ്പിൽ വച്ച് തലകീഴായി മറിഞ്ഞു. ഉടൻ വാഹനത്തിനു തീപിടിച്ചു. മുൻവശത്ത് ഇരുന്നതാണ് രാജേഷിനും ബന്ധുവിനും ഗുണകരമായത്. തീഗോളമായി മാറിയ ബസിനുള്ളിൽനിന്നു ചില്ല് പൊട്ടിച്ച് ഡ്രൈവർ സുധീർ രക്ഷപ്പെട്ടു. ഇതുവഴിയാണ് ഇരുവരും പുറത്തു ചാടിയത്. ഗ്ലാസ് തട്ടി സാരമായി പരുക്കേറ്റ വൈശാഖ് ആദ്യം വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ശ്വാസം വിടാതെ മുന്നോട്ടോടി തിരിഞ്ഞുനോക്കുമ്പോൾ ബസ് ഒരു തീഗോളമായി മാറുന്നതാണ് രാജേഷ് കാണുന്നത്. സഹയാത്രികരെല്ലാം നിന്ന നിൽപിൽ കത്തിയമരുന്നു. രക്ഷപ്പെട്ടത് പത്തിൽ താഴെ ആളുകൾ മാത്രം. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജോലി ലഭിച്ചശേഷം ഇതുവഴി പതിവായി പോകുമ്പോഴെല്ലാം കാലിന്റെ അടിയിൽനിന്നൊരു തരിപ്പ് കയറിവരുന്നതായി തോന്നുമെന്ന് രാജേഷ് പറയുന്നു. അപകടത്തെത്തുടർന്ന് ഡ്രൈവർ സുധീറിന്റെ ശിക്ഷാകാലയളവ് ഹൈക്കോടതി ഉയർത്തിയത് ഈയിടെയാണ്. English Summary:
Rajesh, the sole survivor of the Pookkiparamba bus accident where 44 people perished, still experiences nightmares about the inferno. He miraculously escaped the bus fire unharmed, a testament to his fortunate position at the front of the vehicle. |
|