LHC0088 • 2025-10-15 05:51:00 • views 1260
ചണ്ഡിഗഡ് ∙ ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാർ സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ വിവാദം പുകയുന്നു. ആരോപണവിധേയരായ ഡിജിപി ശത്രുജീത് കപൂറിനെയും റോത്തക് മുൻ എസ്പി നരേന്ദ്ര ബിജാർണിയയെയും അറസ്‌റ്റു ചെയ്യാതെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ അംനീത് പി. കുമാർ നിലപാട് കടുപ്പിച്ചതോടെയാണ് സ്‌ഥിതി രൂക്ഷമായത്. പോസ്റ്റ്മോർട്ടം നടത്താതെ പുരന്റെ മരണം സംബന്ധിച്ച അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നാണ് ചണ്ഡിഗഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നിലപാട്. അതേസമയം, പുരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒക്ടോബർ 17 ലെ സോനിപത് സന്ദർശനം റദ്ദാക്കി.
- Also Read ‘ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് നൂറിലധികം പാക്ക് സൈനികർ; ഇന്ത്യ ഏൽപ്പിച്ച ആഘാതം മരണസംഖ്യയിൽ നിന്ന് തന്നെ വ്യക്തം’
ഈ മാസം ഏഴിനാണ് ഐജി പുരൺ കുമാറിനെ ചണ്ഡിഗഡിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാതി വിവേചനം ഉണ്ടായെന്നും തന്റെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് ഡിജിപി ശത്രുജീത് കപൂർ, റോത്തക് മുൻ എസ്പി നരേന്ദ്ര ബിജാർണിയ എന്നിവരുൾപ്പെടെ സർവീസിലുള്ളവരും വിരമിച്ചവരുമായ 11 ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിക്കുന്ന പുരൺ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്‌ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു.
ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്നവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കഴിഞ്ഞ ദിവസം കേസ് റജിസ്‌റ്റർ ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആറംഗ സംഘത്തെയും നിയോഗിച്ചു. പിന്നാലെ സംസ്‌ഥാന സർക്കാരിന്റെ നിർദേശപ്രകാരം ഡിജിപി ശത്രുജിത്ത് കപൂർ അവധിയിൽ പ്രവേശിച്ചു. നരേന്ദ്ര ബിജാർണിയയെ ചുമതലയിൽനിന്നു നീക്കിയെങ്കിലും പകരം പദവി നൽകിയിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി വ്യക്‌തമാക്കി.
- Also Read മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ; ഗാസയിൽ പിടിമുറുക്കി ഹമാസ്, 7 പേരെ വധിച്ചു
അപമാനം, മാനസിക പീഡനം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും, ദാരുണമായ പ്രവർത്തിയിലേക്ക് നേരിട്ട് നയിക്കുകയും ചെയ്തതിന് ഉത്തരവാദികളായ വ്യക്തികളുടെ പേരുകൾ ഭർത്താവിന്റെ ആത്മഹത്യാകുറിപ്പിൽ വ്യക്തമായി പറയുന്നുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അംനീത് പി. കുമാർ ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുരൺ കുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. സംസ്ഥാന സർക്കാർ നാടകം അവസാനിപ്പിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. English Summary:
IPS Officer\“s Suicide: Haryana DGP Sent on Leave Amidst Controversy, PM Modi\“s Visit Canceled |
|