LHC0088 • 1 hour(s) ago • views 829
കൊച്ചി/ആലപ്പുഴ∙ ഇടപ്പള്ളി ബാങ്ക് ജംക്‌ഷനു സമീപം മെട്രോ പില്ലറിൽ കാറിടിച്ച് 2 യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ആലപ്പുഴ സ്വദേശികളായ അവലൂക്കുന്ന് എം.എം. മൻസിലിൽ എൻ.മുനീർ (21), സ്റ്റേഡിയം വാർഡ് ഗോൾഡൻ ഫാക്ടറി തപാൽപറമ്പിൽ ഹാറൂൺ ഷാജി (അച്ചു–20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വലിയമരം ഇലയിൽ യാക്കൂബ് അനീഷ്(21), പട്ടേരിപ്പറമ്പിൽ ആദിൽ(21) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് അപകടം.
ദുബായിൽ നിന്നു വരുന്ന സുഹൃത്ത് അബ്ദുല്ലയെ കൂട്ടിക്കൊണ്ടുവരാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ യാക്കൂബിന്റെ പിതാവിന്റെ കാറിലാണു നാലുപേരും നെടുമ്പാശേരിയിലേക്കു തിരിച്ചത്. യാക്കൂബാണു കാറോടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. റംലത്ത്, പരേതനായ നസീർ എന്നിവരുടെ മകനാണു മുനീർ. ഷാജിയുടെയും പരേതയായ സുനിയുടെയും മകനാണ് ഹാറൂൺ. പരുക്കേറ്റ യാക്കൂബ് വലിയമരം അനീഷ് ബഷീർ, ഷംല ദമ്പതികളുടെ മകനാണ്. പട്ടേരിപ്പറമ്പിൽ മുംതാസിന്റെയും പരേതനായ സിയാദിന്റെയും മകനാണു പരുക്കേറ്റ ആദിൽ.
കൂട്ടുകാരനെ കൂട്ടാനുള്ള യാത്ര വഴിയിൽ മുറിച്ച് അപകടം
ആലപ്പുഴ ∙ കൂട്ടുകാരനെ കൂട്ടാൻ ഓടിയെത്തിയതാണ് അവർ. ആ യാത്ര വഴിയിൽ മുറിഞ്ഞു. മരണം രണ്ടുപേരെ കവർന്നു. കൂടെപ്പിറപ്പുകൾ തന്നെയായവരെ കാണാനെത്തിയവന് അതു നെഞ്ചു പിളർക്കുന്ന നോവായി.ഇന്നലെ പുലർച്ചെ ഉറ്റവരെയെല്ലാം നടുക്കിയാണ് ആ വാർത്തയെത്തിയത്. കൊച്ചിയിൽ മെട്രോ പില്ലറിൽ കാറിടിച്ച് ആലപ്പുഴയിൽനിന്നുള്ള അഞ്ചുപേർ മരിച്ചെന്നാണ് ആദ്യം പ്രചരിച്ചത്. അൽപം കഴിഞ്ഞപ്പോൾ, രണ്ടുപേർ മരിച്ചെന്നും രണ്ടുപേർക്കു ഗുരുതരമായി പരുക്കേറ്റെന്നുമുള്ള വിവരമെത്തി. അപകടത്തിൽപെട്ടവരെല്ലാം ഉറ്റ കൂട്ടുകാരാണ്. നഗരത്തിന്റെ വടക്കും തെക്കുമായി താമസിക്കുന്നവർ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട യുവാക്കൾക്കുണ്ടായ അപകടം പലരെയും കണ്ണീരിലാക്കി. അപകടത്തിൽപെട്ട കാറിന്റെ നമ്പർ പരിശോധിച്ച് ഉടമയായ വലിയമരം ഇലയിൽ വീട്ടിൽ അനീഷ് ബഷീറിനെ ഇടപ്പള്ളി പൊലീസ് പുലർച്ചെ നാലിനു ഫോണിൽ വിളിച്ചിരുന്നു.
പൊതുപ്രവർത്തകനും ബന്ധുവുമായ ഇലയിൽ നൗഷാദിനെ അനീഷ് വിവരം അറിയിച്ചു. ഉടൻ നാലു യുവാക്കളുടെയും ബന്ധുക്കളും സുഹൃത്തുക്കളും എറണാകുളം ജനറൽ ആശുപത്രിയിലേക്കു പുറപ്പെട്ടു. മുനീറിന്റെയും ഹാറൂണിന്റെയും മൃതദേഹങ്ങൾ അപ്പോഴേക്കും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യാക്കൂബ് അനീഷിനെയും ആദിലിനെയും അവർ സന്ദർശിച്ചു.അപകടം നടന്നുയുടൻ അതുവഴി എത്തിയ നഴ്സിന്റെ സേവനം യാക്കൂബിന്റെയും ആദിലിന്റെയും ജീവൻ രക്ഷിക്കാൻ സഹായകമായി. നഴ്സ് കൃത്രിമ ശ്വാസം നൽകിയ ശേഷമാണ് ഇരുവരെയും അപകട സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയത്.മുനിറിന്റെയും ഹാറൂണിന്റെയും കബറടക്കം ഇന്നലെ രാത്രി കല്ലുപാലം കിഴക്കേ മസ്താൻ പള്ളിയിൽ നടത്തി. English Summary:
Kerala Road Accident tragically claimed the lives of two young men in a car crash near Edappally, Kochi. The accident occurred when the car collided with a metro pillar, also leaving two others seriously injured. The incident underscores the importance of road safety and vigilance. |
|