ആലപ്പുഴ ∙ കുട്ടിക്കാലം മുതൽ അവർ ഒന്നിച്ചായിരുന്നു. ചെറിയ ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചു. വളർന്നപ്പോഴും കൂട്ടു പിരിഞ്ഞില്ല. നാട്ടുകാർക്കെല്ലാം മതിപ്പുണ്ടാക്കിയ സ്നേഹബന്ധം. അവരിൽ രണ്ടുപേർ ഇന്നലെ പുലർച്ചെ ആ കണ്ണിയിൽനിന്നു വേർപെട്ടു. അവലൂക്കുന്ന് ബ്ലോക്ക് നമ്പർ 109 എം.എം.മൻസിലിൽ പരേതനായ നസീർ, റംലത്ത് ദമ്പതികളുടെ മകൻ എൻ.മുനീറും (21), സ്റ്റേഡിയം വാർഡ് ഗോൾഡൻ ഫാക്ടറി തപാൽപ്പറമ്പ് വീട്ടിൽ ഷാജിയുടെയും പരേതയായ സുനിയുടെയും മകൻ ഹാറൂൺ ഷാജിയും (അച്ചു–20). വലിയമരം ഇലയിൽ വീട്ടിൽ അനീഷ് ബഷീർ, ഷംല ദമ്പതികളുടെ മകൻ യാക്കൂബ് അനീഷും (21) വലിയമരം പട്ടേരിപ്പറമ്പിൽ പരേതനായ സിയാദിന്റെയും മുംതാസിന്റെയും മകൻ ആദിലും (21) പരുക്കിന്റെ വേദനയുമായി ആശുപത്രിയിൽ. തന്നെ സ്വീകരിക്കാനെത്തുന്ന നാലു കൂട്ടുകാരുടെയും സന്തോഷത്തിൽ ചേരാനെത്തിയ അവലൂക്കുന്ന് ആദം അബ്ദുല്ല വീട്ടിൽ അബ്ദുല്ല വലിയ ദുരന്തത്തിനു നടുവിലേക്കാണു വന്നിറങ്ങിയത്. കൊച്ചി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള മെട്രോ പില്ലറിൽ ഇടിച്ചു തകർന്ന കാർ. ചിത്രം: മനോരമ
ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്എസ്എസിൽ പ്ലസ് ടു കഴിഞ്ഞ ശേഷം പഠനം ഒന്നിച്ചായിരുന്നില്ലെങ്കിലും നാലുപേരും മിക്ക ദിവസവും കാണുമായിരുന്നു. കൂട്ടുകാരൻ അബ്ദുല്ല ദുബായിൽനിന്ന് എത്തുന്നെന്ന് അറിഞ്ഞപ്പോൾ കൂട്ടാൻ പോകാമെന്നു പറഞ്ഞതു യാക്കൂബാണ്. പിതാവിന്റെ കാറിൽ പോകാൻ ഏർപ്പാടാക്കുകയും ചെയ്തു. എസ്ഡിവി കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ യാക്കൂബാണു കാറോടിച്ചത്. പക്ഷേ, രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങുമ്പോൾ അബ്ദുല്ലയെ കാത്തിരുന്നത് പ്രിയപ്പെട്ട കൂട്ടുകാർ അപകടത്തിൽപെട്ടെന്ന വിവരമാണ്. അബ്ദുല്ല വിമാനത്താവളത്തിൽനിന്നു നേരെ ആശുപത്രയിലെത്തി. ക്യാമറ ടെക്നിഷ്യനായ മുനീർ, മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് നസീർ കോവിഡ് ബാധിച്ചു മരിച്ച ശേഷം ജ്യേഷ്ഠൻ മൻസൂറിനൊപ്പം വീടിന്റെ ചുമതലയും ഏറ്റെടുത്തു.
ഹാറൂണിന്റെ മരണം ഇന്നലെ വൈകിട്ടു വരെ വീട്ടിൽ അറിയിച്ചിരുന്നില്ല. പിതാവ് ഷാജി പക്ഷാഘാതം ബാധിച്ച് അവശനിലയിലാണ്. ഹാറൂണിന്റെ മാതാവ് സുനി കാൻസർ ബാധിച്ച് 5 വർഷം മുൻപു മരിച്ചു. ഭാര്യയുടെ വേർപാടിൽ തളർന്ന ഷാജി ഇപ്പോൾ മകന്റെ മരണമെന്ന ആഘാതവും ഏറ്റുവാങ്ങുന്നു. സുനിയുടെ ചികിത്സയ്ക്കു വേണ്ടി വീടും സ്ഥലവും വിറ്റതിനാൽ ഷാജിയും 2 ആൺമക്കളും ഷാജിയുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ്. ഹാറൂൺ 4 മാസം ഗൾഫിലായിരുന്നു. ഒരുമാസം മുൻപ് നാട്ടിലെത്തി തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരൻ ഹാഫിസ് ഷാജി (പ്ലസ് ടു വിദ്യാർഥി). കാര്യങ്ങൾ വീണ്ടും മെച്ചപ്പെടുമെന്ന സ്വപ്നമാണു ഹാറൂണിന്റെ വേർപാടോടെ മങ്ങുന്നത്. ഇരുവരുടെയും കബറടക്കം നടത്തി. എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ച മുനീറിന്റെ മൃതദേഹം ആലപ്പുഴ അവലൂക്കുന്നിലെ വീട്ടിലെത്തിച്ചപ്പോൾ.
പ്രാർഥനകളുടെ രാത്രിയിൽ പ്രിയപ്പെട്ടവർക്കു യാത്രാമൊഴി ആലപ്പുഴ ∙ നാടിന്റെ കണ്ണീരിലേക്കാണു ഹാറൂണും മുനീറും ചേതനയറ്റു തിരിച്ചെത്തിയത്. കണ്ടുനിന്ന പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ കാഴ്ച കണ്ടത്. പ്രാർഥനകളുടെ രാത്രിയിൽ പ്രിയപ്പെട്ടവർക്കു യാത്രാമൊഴിയേകി. ഇന്നലെ രാത്രി ആദ്യം എത്തിച്ചതു ഹാറൂണിന്റെ മൃതദേഹമാണ്. വീടിനു സമീപം ഇർഷാദ് പള്ളിയിൽ പ്രാർഥനയ്ക്കു ശേഷമാണു വീട്ടിലെത്തിച്ചത്. മകനെ കെട്ടിപ്പിടിച്ചു പിതാവ് ഷാജി പൊട്ടിക്കരഞ്ഞപ്പോൾ ചുറ്റും കൂട്ടനിലവിളിയായി. മൃതദേഹം എത്തിക്കുന്നതിന് അൽപനേരം മുൻപു മാത്രമാണു ഷാജിയെ വിവരം അറിയിച്ചത്.
പിന്നാലെ മുനീറിന്റെ മൃതദേഹം അവലൂക്കുന്നിലെ വീട്ടിൽ എത്തിച്ചപ്പോൾ മാതാവ് റംലത്ത് വാവിട്ടു നിലവിളിച്ചു മകനെ കെട്ടിപ്പിടിച്ചു. കൂട്ടുകാർക്കൊപ്പം നാട്ടിലേക്കു വരാനിരുന്ന അബ്ദുല്ലയുടെ തേങ്ങൽ ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. നഗരസഭാ കൗൺസിലർമാരായ ബിജി ശങ്കറും ബി.അജേഷും ക്രമീകരണങ്ങൾ നടത്തി. എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ തുടങ്ങിയവർ ഹാറൂണിന്റെയും മുനീറിന്റെയും വീട്ടിലും കബറടക്കം നടത്തിയ കിഴക്കേ മസ്താൻ പള്ളിയിലും എത്തി. English Summary:
Alappuzha accident claims the lives of two childhood friends, devastating their families and community. The tragic car crash occurred while they were on their way to pick up a friend from the airport, highlighting the fragility of life and the importance of road safety. This incident has deeply impacted the Alappuzha region.