കരിവെള്ളൂർ ∙ മകന്റെ ചേതനയറ്റ ശരീരം മേരിക്കുട്ടി ചേർത്തുപിടിച്ചു. അച്ഛൻ ജോർജ് ഇമചിമ്മാതെ മകനെ നോക്കിയിരുന്നു. വേദനയുടെ ആഴം ആ കണ്ണുകളിൽ വ്യക്തം. ഭാര്യ പാമിലയും മക്കളും അനീഷിന് അന്ത്യചുംബനം നൽകിയതോടെ തറയിൽ വീടൊരു സങ്കടക്കടലായി. ഇന്നലെ രാവിലെ മുതൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ അനീഷിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകരും കൂട്ടുകാരും അനീഷിന് അന്ത്യോപചാരം അർപ്പിക്കാനെത്തി. ബിഎൽഒ അനീഷ് ജോർജിന്റെ മൃതദേഹത്തിനു സമീപം വിതുമ്പുന്ന പിതാവ് ജോർജും അമ്മ മേരിക്കുട്ടിയും ചിത്രം:മനോരമ
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, പി.സന്തോഷ്കുമാർ, ടി.ഐ.മധുസൂദനൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ, ഗംഗാധരൻ കാളീശ്വരം തുടങ്ങി തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി.വീട്ടിലും പള്ളിയിലുമായി നടന്ന അന്ത്യശുശ്രൂഷ ചടങ്ങുകൾക്ക് ഫാ.വർഗീസ് കടക്കേത്ത്, ഫാ.ഡോ.സാമുവൽ പുതുപ്പാടി, വികാരി ഫാ.ചെറിയാൻ മുടമ്പള്ളികുഴി, ഫാ.ഏബ്രഹാം പുന്നവിള, ഫാ.മാത്യു പാലക്കപ്രായിൽ എന്നിവർ നേതൃത്വം നൽകി. ബിഎൽഒ അനീഷ് ജോർജിന് അന്തിമോപചാരം അർപ്പിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് തുടങ്ങിയവർ സമീപം.
ഭീഷണി ആരോപണം അടിസ്ഥാനരഹിതം: ടി.തമ്പാൻ
കരിവെള്ളൂർ ∙ അനീഷ് ജോർജിനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സിപിഎം ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.തമ്പാൻ പറഞ്ഞു. സ്ലിപ് വിതരണം ചെയ്യാനടക്കം സിപിഎം പ്രവർത്തകർ അനീഷിനെ സഹായിച്ചിരുന്നു. ബിഎൽഒയെ സഹായിക്കാനാണ് ഏറ്റുകുടുക്ക വള്ളത്തോൾ വായനശാലയിൽ സിപിഎം പ്രവർത്തകർ ക്യാംപ് സംഘടിപ്പിച്ചത്. നല്ല സൗഹൃദമാണ് അനീഷ് ജോർജുമായുണ്ടായിരുന്നത്. എസ്ഐആർ ജോലിഭാരമാണു മരണകാരണമെന്നും ടി.തമ്പാൻ ആരോപിച്ചു. ബിഎൽഒ അനീഷ് ജോർജിന് അന്തിമോപചാരം അർപ്പിക്കുന്ന ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി തുടങ്ങിയവർ സമീപം.
സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി: കെ.കെ.വിനോദ്കുമാർ
കരിവെള്ളൂർ ∙ സിപിഎം പ്രവർത്തകരുടെ ഭീഷണിയാണ് അനീഷിനെ മരണത്തിലേക്കു തള്ളിവിട്ടതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ആരോപിച്ചു. അനീഷിനെ ബിജെപിയുടെയും കോൺഗ്രസിന്റെയും ബൂത്ത് ഏജന്റുമാർ സഹായിച്ചിരുന്നു. ഇതിന്റെ പേരിലാണു സിപിഎം ഭീഷണി മുഴക്കിയതെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. English Summary:
Anish George\“s death in Karivellur has sparked political tensions. Allegations of CPM threats leading to his death are being investigated amidst widespread condolences from political figures. |
|