തിരുവനന്തപുരം ∙ വടക്കൻ കേരളത്തിലെ ഇടത് ആധിപത്യത്തെ തകർക്കാൻ യുഡിഎഫിനു കഴിയുമോ? 7 ജില്ലകളിലെ വോട്ടെടുപ്പിനു ശേഷം കേരളത്തിന്റെ മറുപാതി ഇന്ന് ബൂത്തിലേക്കു നീങ്ങുമ്പോഴത്തെ ചോദ്യം മറ്റൊന്നല്ല.
Also Read രണ്ടാംഘട്ടം: 7 ജില്ലകളിൽ ഇന്നു പോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിനെ കടപുഴക്കിയ തരംഗ സൂചനകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ; രണ്ടും രണ്ട് പാറ്റേൺ എന്നു വാദിക്കുന്ന എൽഡിഎഫിന് ആശങ്കകളില്ല. തൃശൂരും പാലക്കാടും അടക്കമുള്ള ജില്ലകളിൽ മുന്നണികൾക്കു വെല്ലുവിളിയുയർത്താൻ ബിജെപി ശ്രമിക്കുന്നു.
തൃശൂർ: കോർപറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടതിന് ആശങ്കയുണ്ടെന്നതിനാൽ യുഡിഎഫിനു പ്രതീക്ഷ. ജില്ലാ പഞ്ചായത്തിൽ 29ൽ 24 ഡിവിഷനും കയ്യിലുള്ള എൽഡിഎഫ് ഭരണം നിലനിർത്താനാകുമെന്ന വിശ്വാസത്തിൽ. 86 ഗ്രാമപ്പഞ്ചായത്തുകളിൽ 69 എൽഡിഎഫിനൊപ്പം. ചാലക്കുടി മുനിസിപ്പാലിറ്റി കഴിഞ്ഞ തവണ എൽഡിഎഫിൽനിന്നു പിടിച്ചെടുത്ത യുഡിഎഫ് 7 നഗരസഭകളിൽ 3–4 എങ്കിലും ജയിക്കുമെന്ന പ്രതീക്ഷയിൽ. തൃശൂർ ലോക്സഭാ സീറ്റിലെ വിജയമാണ് ബിജെപിയുടെ ആത്മവിശ്വാസം.
‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
പാലക്കാട്: മേൽക്കൈ തുടരുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്ന ജില്ല. അതേസമയം, ഉൾപാർട്ടി പ്രശ്നങ്ങൾ ബാധിക്കുമോ എന്ന ശങ്കയുണ്ട്. സിപിഐയിലും കാര്യങ്ങൾ ഭദ്രമല്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ഉജ്വലവിജയം യുഡിഎഫിനു പ്രതീക്ഷ നൽകുമ്പോൾത്തന്നെ അന്നു വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളും കേസും മുന്നണിയെ മഥിക്കുന്നു. 2015 ൽ 68 ഗ്രാമപ്പഞ്ചായത്തുകൾ കൈവശമുണ്ടായിരുന്ന എൽഡിഎഫിന് 2020 ൽ 64 ആയി അതു കുറഞ്ഞിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നേടിയപ്പോൾ നഗരസഭയിലെ എൽഡിഎഫിന്റെ സീറ്റും കുറഞ്ഞു.
മലപ്പുറം: ഒപ്പം നിൽക്കുമെന്നു യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്ന ജില്ല. കോൺഗ്രസും മുസ്‌ലിം ലീഗും ചേരുമ്പോൾ സിപിഎമ്മിന് കാര്യങ്ങൾ ഒട്ടും ഭദ്രമല്ല. 2015 ൽ 37 ഗ്രാമപ്പഞ്ചായത്തുകളിൽ ജയിച്ച എൽഡിഎഫ് 2020 ൽ പിന്നോട്ടു പോയി– 24. തദ്ദേശസ്ഥാപനങ്ങളിലെ പൊതു പ്രാതിനിധ്യത്തിലും ഇടതിന് ഇടിവുണ്ടായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു വിജയം യുഡിഎഫിന് വർധിതവീര്യം നൽകുന്നു. ബിജെപി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് 7.08% മാത്രം വോട്ട്.
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡുകളുടെയും എണ്ണമെടുത്താൽ എൽഡിഎഫിനാണ് ആധിപത്യമെങ്കിലും 2020 ൽ 40.53% വോട്ട് നേടി യുഡിഎഫും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ജില്ല. കോർപറേഷനിൽ മുന്നോട്ടുവരാൻ കഴിയുമെന്ന് യുഡിഎഫ് കരുതുന്നു; കോർപറേഷനും ജില്ലാ പഞ്ചായത്തും നിലനിർത്താനാകുമെന്ന് എൽഡിഎഫും. 27 അംഗ ജില്ലാപഞ്ചായത്തിൽ 16–11 ആണ് നിലവിലുള്ള സ്ഥിതി. ബിജെപിക്ക് 2020 ൽ ലഭിച്ചത് 13.49% വോട്ട്.
വയനാട്: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി എൽജെഡി (ഇപ്പോൾ ആർജെഡി) തിരിച്ചെത്തിയിട്ടും എൽഡിഎഫിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാതിരുന്ന ജില്ലയിൽ ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞതവണ എൽഡിഎഫിന്റെ ഗ്രാമപ്പഞ്ചായത്തുകൾ 16ൽ നിന്ന് ഏഴായി കുറയുകയാണു ചെയ്തത്. 13.35% വോട്ട് 2020 ൽ ലഭിച്ച ബിജെപി സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ.
കണ്ണൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പകുതി വോട്ടും (50.38%) ജില്ലയിൽ പിടിച്ച എൽഡിഎഫ് നേട്ടം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ്. അതിനിടയിലും കണ്ണൂർ കോർപറേഷനിൽ ഭരണം പിടിക്കാനായ യുഡിഎഫ് അതു നിലനിർത്താനാകുമെന്ന കണക്കുകൂട്ടലിലും. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ 16–7 ആണ് സ്ഥിതി. ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിൽ സിപിഎം ചെയർമാൻ സ്ഥാനാർഥിയാക്കിയതു വിവാദമായിട്ടുണ്ട്. ബിജെപിക്ക് 2020ൽ കിട്ടിയത് 11.23% വോട്ട്.
കാസർകോട്: കഴിഞ്ഞതവണ എൽഡിഎഫ് പിടിച്ചെടുത്ത ജില്ലാ പഞ്ചായത്ത് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നിലവിൽ ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളും തമ്മിലുള്ളത് ഒറ്റസീറ്റിന്റെ വ്യത്യാസം (8–7). ഗ്രാമപ്പഞ്ചായത്തുകളിലും മുന്നണികൾ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് (18–14). 2020 ൽ 20% വോട്ട് പിടിച്ച ബിജെപി കൂടുതൽ മുന്നേറുമെന്ന പ്രതീക്ഷയിൽ. English Summary:
North Kerala Election: A District-by-District Analysis of the UDF-LDF-BJP Fight