കോഴിക്കോട് ∙ വീടുവിട്ടിറങ്ങിയ 17 വയസ്സുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ നാലംഗ സംഘത്തിലെ രണ്ടു പേരെ ടൗൺ അസി. കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബീച്ചിൽ നിന്നു കൂട്ടിക്കൊണ്ടുപോയി സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), ഷബീർ അലി (41) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് പുതുപ്പാടിയിൽ നിന്നു പിടികൂടിയത്.
പിടിയിലായ ഒരാൾക്ക് നേരത്തേ നടന്ന കൊലപാതക കേസിൽ പങ്കുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നുണ്ട്. പെൺകുട്ടിയെ ജീപ്പിൽ ഫ്ലാറ്റിൽ എത്തിച്ച കാസർകോട് സ്വദേശികളായ 2 പേർ ഒളിവിലാണ്.കഴിഞ്ഞ 20 ന് കുടുംബ പ്രശ്നം കാരണം വീട് വിട്ടിറങ്ങിയ പെൺകുട്ടി ബസിൽ കോഴിക്കോട് ഇറങ്ങി ബീച്ചിൽ എത്തുകയായിരുന്നു.
പിറ്റേന്ന് പുലർച്ചെ 2ന് കാസർകോട് സ്വദേശികളായ 2 യുവാക്കൾ ബീച്ചിൽ നിന്ന് പെൺകുട്ടിയെ പരിചയപ്പെട്ടു. പെൺകുട്ടിക്ക് താമസ സൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പന്തീരാങ്കാവിലെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നു. മയക്കത്തിലായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ശേഷം 22 ന് പുലർച്ചെ കോഴിക്കോട് ബീച്ചിൽ ജീപ്പിൽ കൊണ്ടു വിട്ടു. 4,000 രൂപയും നൽകി. പുലർച്ചെ ബീച്ചിൽ ഡ്യൂട്ടിയിലുള്ള വനിതാ ഹെൽപ് ലൈൻ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് കുട്ടിയെ കോഴിക്കോട് കണ്ടെത്തിയത്. തുടർന്ന് സംഭവം നടന്നത് കോഴിക്കോട് നഗരത്തിലായതിനാൽ കേസ് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കൈമാറുകയായിരുന്നു. മുങ്ങിയ രണ്ടു പ്രതികളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. English Summary:
Kozhikode girl abuse case involves the sexual assault of a 17-year-old girl. Police have arrested two individuals and are investigating the involvement of others in the crime. |
|