താഴേക്കോട് ∙ ഡി ബോക്സിനു വാരകൾ അകലെ നിന്ന് മൂന്നാം ക്ലാസുകാരൻ മുഹമ്മദ് റിഹാൻ തൊടുത്ത ഫ്രീകിക്ക് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ട്രെൻഡ്. ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് റിഹാൻ കിക്കെടുത്തപ്പോൾ മൂന്നു പേരുടെ മതിലിനും പോസ്റ്റിലെ ഗോളിക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മഴവിൽപോലെ പന്ത് വല തൊട്ടു. ഇൻസ്റ്റഗ്രാമിൽ 20 ലക്ഷം പേരാണ് ഈ വൈറൽ ഫ്രീകിക്ക് ഇതിനകം കണ്ടുകഴിഞ്ഞത്.
മന്ത്രി വി.ശിവൻകുട്ടി തന്നെ വിഡിയോ ഷെയർ ചെയ്ത് അഭിനന്ദനം അറിയിച്ചു. കരിങ്കല്ലത്താണി വെള്ളക്കുന്ന് സ്വദേശി പി.ടി.റഫീഖ്, ഫർസാന ദമ്പതികളുടെ മകനാണ് കരിങ്കല്ലത്താണി ജിഎംഎൽപിഎസിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റിഹാൻ. പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടൂർണമെന്റിലാണ് ഈ വൈറൽ ഫ്രീകിക്ക് പിറന്നത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനും റിഹാൻ തന്നെ. മൂന്ന് മത്സരങ്ങളിൽ നിന്നായി 9 ഗോൾ ഈ മിടുക്കൻ സ്വന്തമാക്കി. റിഹാന്റെ ഫുട്ബോളിനോടുള്ള താൽപര്യം തിരിച്ചറിഞ്ഞ പിതാവ് പി.ടി.റഫീഖ് കഴിഞ്ഞ 5 വർഷമായി കരിങ്കല്ലത്താണി ഇഫ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നൽകിവരുന്നു. വിവിധ മത്സരങ്ങളിൽ റഹാനു പിന്തുണയുമായി പിതാവിന്റെ കൂടെ മുത്തച്ഛൻ പി.ടി. ഹൈദ്രസും ഒപ്പമുണ്ടാകാറുണ്ട്. English Summary:
Mohammed Rihan, a talented third-grader, has become a social media sensation with his incredible free-kick goal. This viral football moment, which has garnered millions of views, has also attracted praise from prominent figures. |
|