പെരിന്തൽമണ്ണ∙ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ സ്‌ഫോടക വസ്‌തു ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിനിടെ ഉണ്ടായ ശക്തമായ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾ ഉൾപ്പെടെ 6 കെട്ടിടങ്ങൾക്ക് നാശനഷ്‌ടം. വൈലോങ്ങര ആശാരിക്കരയിൽ 4 വീടുകൾക്കും ജുമാ മസ്‌ജിദിന്റെ ചുമരിനും വൈദ്യുതി ഓഫിസിന്റെ ചുമരിനുമാണ് വിള്ളലുണ്ടായത്. അശാസ്‌ത്രീയമായി പാറ പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചൊവ്വാഴ്‌ച രാവിലെയാണ് കിണറ്റിലെ പാറകൾ ഒന്നിച്ച് വലിയ തോതിൽ പൊട്ടിച്ചത്. സമീപ പ്രദേശത്ത് വലിയ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വീടുകളിലുള്ളവർ ഭയന്ന് പുറത്തേക്ക് മാറി. ജനവാസ മേഖലയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പാറ പൊട്ടിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. സമീപവാസികൾ ഇക്കാര്യം സ്ഥലം ഉടമയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ആദ്യം സമീപത്തെ ഒരു വീടിന്റെ ചുമരുകൾക്കാണ് വലിയ തോതിലുള്ള വിള്ളൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ മറ്റ് മൂന്ന് വീടുകൾക്കും ജുമാ മസ്‌ജിദിന്റെ ചുമരിനും വൈദ്യുതി ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിനും വിള്ളൽ കണ്ടെത്തിയത്.
English Summary:
Perinthalmanna news reports a major incident where blasting in a private well caused significant damage to six buildings, including four houses, a mosque, and an electricity office, due to strong vibrations. Residents are complaining about unscientific and unsafe blasting practices in a residential area. |
|