പൊതുസ്ഥലം കയ്യേറിയുള്ള നിർമാണം തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതി ബില്ലുകൾ ഇന്നലെ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ അനുമതി നൽകാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്. ഹൈക്കോടതി വിധിയോടെ ഒരു പരിധിവരെ അപ്രത്യക്ഷമായ ബോർഡുകളും മറ്റും നാട്ടിൽ വീണ്ടും നിറയാനാണ് വഴിയൊരുങ്ങുന്നത്
- Also Read കുടിശിക കോടികൾ; ട്രഷറി നിയന്ത്രണം: സതീശൻ
സിനിമയുടെ വരവോടെയാണ് കേരളത്തിൽ പരസ്യപ്പലകകൾ പ്രചാരത്തിൽ വന്നത്. 1950കളിൽ ചാക്കുതുണി മരച്ചട്ടകളിൽ ഉറപ്പിച്ച് അതിൽ സിനിമാ പോസ്റ്ററുകൾ ഒട്ടിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കംപ്യൂട്ടറും പ്രിന്റിങ് ടെക്നോളജിയും പ്രചാരത്തിൽ വന്നതോടെ ഫ്ലെക്സ്, തുണി തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ അച്ചടിച്ച പരസ്യങ്ങളുടെ സ്ഫോടനംതന്നെ ഉണ്ടായി.
- Also Read ട്രംപ് പറഞ്ഞ് യുക്രെയ്ൻ പയറ്റിയത് ‘ഓപ്പറേഷൻ സിന്ദൂർ’ തന്ത്രം; റഷ്യയെ പിടിച്ചുലച്ച് ഫ്ലമിംഗോ; പുട്ടിന്റെ ‘റേഷനിൽ’ ഇന്ത്യയ്ക്കും ആശങ്ക
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകളെയും കമ്പിക്കാലുകളെയും ഹോർഡിങ്ങുകളും ബാനറുകളും ഏതാണ്ട് പൂർണമായിത്തന്നെ കീഴടക്കിയിരുന്നു. ഇതിനു ശമനമുണ്ടായത് ഈ വർഷം പുറപ്പെടുവിച്ച ഹൈക്കോടതി വിധിയെത്തുടർന്നാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി പ്രകാരം പൊതുസ്ഥലങ്ങളിലോ റോഡുകളിലോ നടപ്പാതകളിലോ മുൻകൂട്ടി അനുവാദമില്ലാതെ സ്ഥാപിച്ച ഹോർഡിങ്ങുകൾ, ബാനറുകൾ, കമാനങ്ങൾ തുടങ്ങിയവ നീക്കം ചെയ്യണം. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഈ വിധിയുടെ ആഘാതം പെട്ടെന്നായിരുന്നു. ഹോർഡിങ്ങുകളും വഴിക്കു കുറുകെ സ്ഥാപിച്ച അപകടസാധ്യതയുണ്ടാക്കുന്ന കമാനങ്ങളും അപ്രത്യക്ഷമായി. നടപ്പാതകളിൽ കാൽനടക്കാർക്കു സ്വസ്ഥമായി നടക്കാൻ കൂടുതൽ ഇടം കിട്ടി.
ഈ സ്ഥിതി അധികംനാൾ തുടരില്ലെന്നാണു കേരള സർക്കാർ നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്കു വിട്ട കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്ലും കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലും സൂചിപ്പിക്കുന്നത്. ഈ ബില്ലുകൾ അനുസരിച്ച് ‘ഏതെങ്കിലും പൊതുസ്ഥലത്തോ പൊതുനിരത്തിലോ അവയ്ക്കു മീതെയോ ഏതെങ്കിലും തുറന്ന ചാലിനോ കിണറിനോ കുളത്തിനോ ഏതെങ്കിലും തെരുവിനോ മീതെയോ ഏതെങ്കിലും കമാനങ്ങളോ ബോർഡുകളോ ഹോർഡിങ്ങുകളോ ഡിജിറ്റൽ ബാനറുകളോ കൊടികളോ കൊടിമരങ്ങളോ തോരണങ്ങളോ സ്ഥാപിക്കുകയോ കെട്ടുകയോ’ ചെയ്യാം; ഫീസ് അടച്ചാൽ മതി. ഹൈക്കോടതി വിധിയിലൂടെ നിന്നുപോയ പരസ്യപ്രളയം പുനരാരംഭിക്കുന്നു.Respect, Malayalam Language, Bahumanam, Etiquette, Language Usage, Artificial Intelligence in Writing, Malayala Manorama Online News, Kerala Culture, Social Customs, Proper Address Forms, writing etiquette tips, etiquette for professionals, social etiquette guidelines, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ഹൈക്കോടതി വിധി ഊന്നുന്ന ഒരു കാര്യം അടുക്കും ചിട്ടയുമില്ലാത്ത ബോർഡുകളും ഹോർഡിങ്ങുകളും നഗരസൗന്ദര്യത്തിന് ഏൽപിക്കുന്ന വൈരൂപ്യത്തെക്കുറിച്ചാണ്; കാഴ്ച മലിനീകരണം (വിഷ്വൽ പൊലൂഷൻ) ഇന്ത്യയിലെ പല നഗരങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി പല നഗരങ്ങളും ഹോർഡിങ്ങുകളെ ഭാഗികമായെങ്കിലും നിയന്ത്രിക്കാൻ മുനിസിപ്പൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കാഴ്ച മലിനീകരണത്തിനു പുറമേ ഹൈക്കോടതി വിധി പരാമർശിക്കുന്ന മറ്റൊരു കാര്യം റോഡ് സുരക്ഷയാണ്. പാതകൾക്കു മീതെയുള്ള കമാനങ്ങൾ റോഡ് യാത്രക്കാർക്കു ഭീഷണിയായി നിലനിൽക്കുമ്പോൾ, ഫുട്പാത്തുകൾ അപഹരിക്കുന്ന ബോർഡുകൾ കാൽനടക്കാരനെ വലയ്ക്കുന്നു.
തിരഞ്ഞെടുപ്പുസമയത്ത് വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര– സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾക്കു ഹൈക്കോടതി വിധിയിൽ പ്രത്യേകിച്ചു നിർദേശമുള്ളപ്പോഴാണു മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ നിയമനിർമാണശ്രമം.
പരസ്യമില്ലാതെ വാണിജ്യമില്ല; രാഷ്ട്രീയവുമില്ല. അഡ്വർടൈസിങ് മേഖല വളരെപ്പേർക്ക് ഉപജീവനം നൽകുന്നുണ്ടുതാനും. ഇത്തരത്തിലുള്ള പരസ്യബോർഡുകൾ അനുവദിക്കുന്നതിനു പകരം, വികസിതരാജ്യങ്ങൾ നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിച്ചും റോഡ് സുരക്ഷ ഉറപ്പാക്കിയും എങ്ങനെ വഴിയോര പരസ്യങ്ങൾ അനുവദിക്കുന്നുവെന്നു പരിശോധിക്കുകയും അതു മാതൃകയാക്കുകയുമാണു വേണ്ടത്.
വിദേശത്തെ ചില നഗരങ്ങളിൽ പരസ്യങ്ങൾ തുടർച്ചയായി സ്ക്രോൾ ചെയ്യുന്ന ചുമരുകൾ പാതയോരങ്ങളിൽ കാണാം. പാരിസിൽ വാസ്തുഭംഗിയുള്ള മനോഹരസ്തംഭങ്ങളുടെ വശങ്ങളിലാണ് പരസ്യങ്ങൾ സ്ക്രോൾ ചെയ്യുന്നത്. മറ്റു ചില നഗരങ്ങളിൽ പരസ്യം അനുവദിക്കുന്ന മേഖലകളുണ്ട്; വേറെ ചില നഗരങ്ങളിൽ എവിടെയെല്ലാം പരസ്യങ്ങൾ പാടില്ല എന്ന നിബന്ധനകളുണ്ട്. ലോകം ഈ ദിശയിൽ നീങ്ങുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് തെരുവുകളും പൊതുസ്ഥലങ്ങളും പരസ്യങ്ങൾക്കായി മലർക്കെ തുറന്നുകൊടുക്കുന്നത്
(പ്രശസ്ത എഴുത്തുകാരനാണ് ലേഖകൻ) English Summary:
Nottam : Kerala advertisement laws are changing. The proposed amendments to the Kerala Panchayat Raj and Municipality Bills could lead to a resurgence of hoardings and banners in public spaces, potentially reversing the effects of a recent High Court ruling against illegal encroachments.  |