cy520520 • 2025-10-28 09:22:29 • views 1237
തിരുവനന്തപുരം ∙ വൈദ്യുതി വിതരണരംഗത്തു സ്വകാര്യമേഖലയുടെ കടന്നുവരവിനു വഴിയൊരുക്കുന്ന കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിലെ നിർദേശങ്ങൾ സംസ്ഥാനത്തെ വൈദ്യുതിമേഖലയെ സാരമായി ബാധിക്കും. വൻകിട ഉപയോക്താക്കളെയും ബിപിഎൽ വിഭാഗങ്ങളെയും ഒരുപോലെ ഈ നിർദേശങ്ങൾ ബാധിക്കുമെന്ന് വൈദ്യുതി മേഖലയിലുള്ളവർ പറയുന്നു. കരടിലെ പല നിർദേശങ്ങൾക്കും വ്യക്തതയില്ല.
സംസ്ഥാന സർക്കാരിന്റെയും വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയും അധികാരത്തിനുമേൽ കേന്ദ്രത്തിനു നേരിട്ടു തീരുമാനമെടുക്കാനും നടപ്പാക്കാനും അധികാരം ലഭിക്കും. നിയമത്തിലെ വ്യവസ്ഥകൾക്കു പകരം ഉദ്ദേശ്യലക്ഷ്യങ്ങൾ കണക്കിലെടുത്ത് ചട്ടങ്ങൾ രൂപീകരിക്കണമെന്ന നിർദേശം, കേന്ദ്രത്തിനു താൽപര്യമുള്ളതുപോലെ ചട്ടങ്ങൾ രൂപീകരിക്കാൻ സഹായിക്കുമെന്നാണു വാദം. ചട്ടങ്ങൾ രൂപീകരിച്ചാൽ ചർച്ച കൂടാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പിലാക്കുകയും ചെയ്യാം.
കേരളത്തെ ബാധിക്കുന്ന വിഷയങ്ങൾ
∙വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിയമനം ഉൾപ്പെടെ അധികാരം സംസ്ഥാന സർക്കാരിനാണ്. എന്നാൽ, വൈദ്യുതിമേഖലയെ ബാധിക്കുംവിധം കമ്മിഷനിലെ ഏതെങ്കിലും അംഗം പ്രവർത്തിക്കുന്നുവെന്നു പരാതിയുണ്ടായാൽ ഇടപെടാനും നടപടിയെടുക്കാനും കേന്ദ്രത്തിന് അധികാരം ലഭിക്കും.
∙ ഒരു മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കു വൈദ്യുതി നൽകാൻ കെഎസ്ഇബിക്ക് ഉത്തരവാദിത്തമുണ്ടാകില്ല. കമ്പനികൾ ഓപ്പൺ ആക്സസ് (പുറത്തുനിന്ന് കരാറുണ്ടാക്കി) വഴി വൈദ്യുതി വാങ്ങണം. അതിൽ തടസ്സമുണ്ടായാൽ മാത്രം കെഎസ്ഇബിയെ പോലെയുള്ള ലൈസൻസികൾ വൈദ്യുതി നൽകണം. ഉയർന്ന നിരക്ക് ഈടാക്കുകയും ചെയ്യാം.
ഇപ്പോൾത്തന്നെ ഓപ്പൺ ആക്സസ് വഴി വൈദ്യുതി വാങ്ങുന്ന വ്യവസായങ്ങളുണ്ട്. പകൽ സമയത്തുൾപ്പെടെ കെഎസ്ഇബി നൽകുന്നതിനെക്കാൾ വില കുറഞ്ഞ വൈദ്യുതി അവർ വാങ്ങും. പീക്ക് സമയത്ത് ഈ നിരക്കിൽ ലഭിക്കാത്തതിനാൽ, താരതമ്യേന വില കുറഞ്ഞ കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിക്കും. ഭേദഗതി നടപ്പായാൽ കെഎസ്ഇബിയിൽനിന്നു വൈദ്യുതി ലഭിക്കണമെങ്കിൽ വലിയ നിരക്ക് നൽകേണ്ടി വരും.
∙ വൻകിട ഉപയോക്താക്കൾക്കു നൽകുന്ന വൈദ്യുതി ഉപയോഗിച്ച് കെഎസ്ഇബി സൗജന്യമായും സൗജന്യ നിരക്കിലും വൈദ്യുതി നൽകുന്ന ക്രോസ് സബ്സിഡി നിർത്തലാക്കുമെന്ന പ്രഖ്യാപനം ബിപിഎൽ വിഭാഗങ്ങളെയുൾപ്പെടെ ബാധിക്കും.
∙ കർഷകർ ഉൾപ്പെടെയുള്ള ഏതെങ്കിലും വിഭാഗങ്ങൾക്കു സൗജന്യം നൽകണമെങ്കിൽ, സംസ്ഥാന സർക്കാർ കെഎസ്ഇബിക്കും സ്വകാര്യ കമ്പനികൾ വന്നാൽ അവർക്കും മുൻകൂട്ടി പണം നൽകണം. ഇതു സംസ്ഥാനങ്ങൾക്ക് അധിക ഭാരമാകും.
∙ കെഎസ്ഇബിയുടെ വൈദ്യുതി വിതരണശൃംഖല വീലിങ് ചാർജ് (ലൈനിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള ഫീസ്) നൽകി സ്വകാര്യ കമ്പനികൾക്കും ഉപയോഗിക്കാം. വൈദ്യുതി വിതരണ ലൈനുകളും ട്രാൻസ്ഫോമറുകളും പരിപാലിക്കേണ്ടത് കെഎസ്ഇബി സ്വന്തം ചെലവിലാണ്. ഇത് കെഎസ്ഇബിക്കു ബാധ്യതയാകും.
കേരളം എതിർക്കും
കരട് വൈദ്യുതി നിയമഭേദഗതി ബിൽ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികൾക്കു വലിയ ഭീഷണിയാകുമെന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടി. സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുന്നതും നിരക്കു വർധിക്കാനിടയാക്കുന്നതുമായ ഭേദഗതികളോട് കേരളം വിയോജിക്കുന്നു.
സമാനമായ നിർദേശങ്ങളുമായി കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമഭേദഗതി ബിൽ-2021 മുന്നോട്ടുവച്ചപ്പോൾ അതിനെതിരെ 2021 ഓഗസ്റ്റ് 5ന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. കരടിലെ നിർദേശങ്ങൾ വിശദമായി പഠിച്ച്, ഭേദഗതികൾക്കെതിരെ കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും. English Summary:
Central Electricity Act Amendment: KSEB Faces Major Setback as Privatization Looms |
|