LHC0088 • 8 hour(s) ago • views 1041
ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇനിയും ‘വൻതോക്കുകൾ’ പിടിയിലാകാനുണ്ടെന്നാണു ഹൈക്കോടതിയുടെ കടുംപിടിത്തം. ഭരണകൂടത്തിന്റെ കയ്യിലല്ലാതെ വ്യക്തികൾ തോക്കു കൈവശംവയ്ക്കുന്നത് ചൈനയിൽ നിരോധിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ചൈനയ്ക്കുശേഷം അതിദാരിദ്ര്യം നീക്കിയ ഏക ഭൂമി കേരളമാണെന്ന് ഈയിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ടെത്തിയിരുന്നു. ചൈനീസ് രീതിയാണു നമ്മുടെ ഭരണകൂടത്തിനുമെന്നത് നാട്ടുകാർക്ക് അപ്പോഴാണു പിടികിട്ടിയത്. കോടതി പറഞ്ഞ തോക്കുകളും ഭരണക്കാരുടേതാകാനേ വഴിയുള്ളൂ എന്നർഥം.
- Also Read ‘ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം, ലഷ്കറെ ബന്ധം സുരക്ഷാ ഭീഷണി’: മുന്നറിയിപ്പുമായി ഇസ്രയേൽ
എണ്ണം പറഞ്ഞ രണ്ടു തോക്കുകൾ ഇപ്പോൾത്തന്നെ ശബരിമല അന്വേഷണസംഘത്തിന്റെ പിടിയിലാണ്. കുറച്ചു ദിവസമായി വെടിയൊച്ച കേൾക്കാതെ വന്നപ്പോൾ അടങ്ങിയെന്ന് ആശ്വസിച്ചതാണ് പാർട്ടിയും സർക്കാരും. അപ്പോഴാണ് ‘അടിയൊന്നുമായിട്ടില്ല, വടി വെട്ടാൻ പോയിട്ടേയുള്ളൂ’ എന്ന മട്ടിൽ ഇനിയും തോക്കു വേണമെന്ന് കോടതി കടുപ്പിച്ചത്. രഹസ്യങ്ങളുടെ നിറതോക്കാണ് ജയിലിലുള്ള സിപിഎം നേതാക്കളും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുമായ എൻ.വാസുവും എ.പത്മകുമാറും. രണ്ടിന്റെയും പരിശോധന നടക്കുന്നതേയുള്ളൂ. തോക്ക് അഴിച്ചുള്ള പരിശോധനയ്ക്കിടെ വെടി പൊട്ടാറുണ്ട്. ഉണ്ട ഏതു ദിശയിലാണു പായുകയെന്ന് ഒരെത്തും പിടിയും കിട്ടാറില്ലെന്നു മാത്രം. അതാണു പേടി.
- Also Read നടിയെ പീഡിപ്പിച്ച കേസ്: ഗൂഢാലോചനാവാദം ആദ്യം ഉയർന്നത് സിനിമക്കാരുടെ യോഗത്തിൽ; ഉന്നയിച്ചത് മഞ്ജു വാരിയർ
ഏതാണ്ട് തുല്യ ബഹുമതി അർഹിക്കുന്ന പ്രതികളാണ് ഇരുവരുമെങ്കിലും വാസുവിനെക്കാൾ സ്ഫോടനശേഷി പത്മകുമാറിനാണ്. എംഎൽഎ കൂടി ആയിരുന്ന തന്നെ പാർട്ടി ഒതുക്കിയതിന്റെ ചൊരുക്കുമുണ്ട്. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന് തന്നെക്കാൾ പ്രാമുഖ്യം കൂടുകയും തനിക്ക് സംസ്ഥാനസമിതിയിൽ ഇടം കിട്ടാതെവരികയും ചെയ്തപ്പോൾ ‘ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം’ എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ട് കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽനിന്നു പാതിവഴി മടങ്ങിയതുപോലുള്ള കടുംകൈ എപ്പോൾ വേണമെങ്കിലും ചെയ്യാൻ മടിയുമില്ല.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
ശബരിമല സ്വർണക്കൊള്ള നടക്കുന്ന കാലത്ത് പത്മകുമാറാണ് ബോർഡ് പ്രസിഡന്റ്. തന്നെ മാത്രം കുടുക്കി പാർട്ടിയിലും സർക്കാരിലുമുള്ള മറ്റുള്ളവർ തടിയൂരിയെടുക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് കക്ഷിക്ക് ആദ്യമേ തോന്നലുണ്ട്. ‘നമ്മൾ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ പറ്റും’ എന്ന് അന്വേഷണം തുടങ്ങിയ കാലത്തുതന്നെ കക്ഷി വച്ച സാംപിൾ വെടി അതിന്റെ ലക്ഷണമാണ്. പത്മകുമാറിനു കുരുക്ക് കൂടുതൽ മുറുകുന്നു എന്നാണു കേൾവി. വെപ്രാളത്തിൽ ആരെയൊക്കെയാണ് പുള്ളി കുരുക്കിലേക്കു വലിച്ചിടുകയെന്ന് ആലോചിച്ചാൽ അന്തമില്ല.
സ്വർണക്കൊള്ളയിൽ അകപ്പെട്ടവരുടെ കാര്യത്തിൽ ‘പാതിവെന്ത’ നിലപാട് സിപിഎമ്മിനില്ലെന്നും പാർട്ടി ‘സൂക്ഷ്മപരിശോധന’ നടത്തിയേ നടപടി സ്വീകരിക്കുകയുള്ളെന്നും കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദൻ പറഞ്ഞതിലെ ‘സൂക്ഷ്മത’ കാണാതെ പോകരുത്. എടുത്തുചാടി കടുംകൈ ചെയ്തുകളയരുത് എന്ന് പത്മകുമാറിനോടുള്ള ദയാഹർജിയാണത്. വേവു പാകമായോ എന്നറിയാൻ പാർട്ടി കമ്മിഷനെ വച്ചുകൂടായ്കയില്ല. പീഡനത്തിന്റെ തീവ്രത അളക്കാൻ യന്ത്രസംവിധാനങ്ങളുള്ള പാർട്ടിക്ക് ഇത്തരം പാചകപരീക്ഷണങ്ങളൊക്കെ വെറും നിസ്സാരം.
പീഡനക്കേസിലെന്നതുപോലെ കണക്ക് പരിചയാക്കുന്ന അടവ് ശബരിമലക്കേസിലും ഗോവിന്ദൻ കൈവിട്ടില്ല. സിപിഎം എംഎൽഎയും നടനുമായ എം.മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം വന്നപ്പോൾ ‘ഇന്ത്യയിൽ ലൈംഗികപീഡന ആരോപണം നേരിട്ട 16 എംപിമാരും 135 എംഎൽഎമാരും രാജിവച്ചിട്ടില്ല’ എന്ന ഡേറ്റയായിരുന്നു മാഷിന്റെ വജ്രായുധം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുരുവായൂരിലും തിരുവാഭരണക്കവർച്ച നടന്നിട്ടുണ്ടെന്നാണ് ശബരിമല സ്വർണക്കൊള്ളയെ ന്യായീകരിക്കാൻ കഴിഞ്ഞ ദിവസം കണ്ടുപിടിച്ചത്.
കോടതി ചൂണ്ടുന്ന തോക്കിന്റെ കുഴൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുനേരെ തിരിച്ചുവയ്ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗർഭക്കേസ് കോൺഗ്രസിനുനേരെ തിരിക്കുന്നു ഗോവിന്ദൻ മാഷും. ഉന്നംപിടിച്ച് കാഞ്ചിയിൽ വിരലമർത്തി നിൽക്കുകയാണ് സമ്മതിദായകർ.
ഗോൾഡ്, ഗർഭം, ഗർത്തം
‘കേരളത്തിലെ റോഡെല്ലാം ന്യൂയോർക്കിലേതുപോലെയുണ്ടല്ലോ, നമ്മുടെ നാടിന് എന്തൊരു മാറ്റമാണ്’ എന്നു ബന്ധത്തിലുള്ള ഒരു കുട്ടി പറഞ്ഞപ്പോഴാണ് അമേരിക്കയിൽ പലവട്ടം പോയിട്ടും താനിതു നേരത്തേ തിരിച്ചറിഞ്ഞില്ലല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറച്ചുകാലം മുൻപ് ആശ്ചര്യപ്പെട്ടത്. എന്തായാലും പിണറായി അതു തുറന്നുപറയുകയും പിന്നാലെ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വഴി നാടെല്ലാം നടന്ന് റീൽ ഇടുകയും ചെയ്തു. പോരാഞ്ഞ് റോഡിന്റെ അവകാശം പറഞ്ഞ് വഴിയായ വഴി മുഴുവൻ രണ്ടുപേരുടെയും പടമുള്ള പടുകൂറ്റൻ ബോർഡുകളും വച്ചു.
അന്നുതൊട്ട് നാട്ടിലെ റോഡുകൾക്കു ശനിദശയായി. ദേശീയപാത ഇടിഞ്ഞുതാണു തുടങ്ങി. കണ്ണു പറ്റിയതായിക്കൂടായ്കയില്ല. മലപ്പുറം കൂരിയാട്ട് ദേശീയപാത വീണുതുടങ്ങിയതാണ്. കഴിഞ്ഞദിവസം കൊല്ലം കൊട്ടിയത്താണത് എത്തിനിൽക്കുന്നത്. വെള്ളത്തിന്റെ തള്ളലിൽ ദേശീയപാതയുടെയും ക്രെഡിറ്റ് തട്ടിയെടുക്കുന്ന തള്ളലിൽ മന്ത്രിയുടെയും വീഴ്ചയ്ക്കു കൂരിയാട്ട് ഒരേ ആഘാതമായിരുന്നു. റീലിന്റെ ചുവടുപിടിച്ച് നാട്ടുകാർ ആക്രമിച്ചത് റിയാസിനെയാണ്. ‘ജനം കാഴ്ചക്കാരല്ല, കാവൽക്കാരാണ്’ എന്ന് റോഡിലൊക്കെ ബോർഡ് വയ്ക്കാൻ തോന്നിയതിന് റിയാസ് സ്വയം ശപിച്ചിട്ടുണ്ടാകാം. ‘റീൽ ഇടുന്നതു തുടരും’ എന്നൊക്കെ ചമ്മൽ മറയ്ക്കാൻ അന്നു പറഞ്ഞെങ്കിലും പിന്നീട് ആ വഴിക്ക് അധികം ശ്രമം നടത്തിക്കണ്ടില്ല. തങ്ങൾക്കു ക്രെഡിറ്റ് വേണ്ട, ഉത്തരവാദിത്തം മുഴുവൻ ദേശീയപാത അതോറിറ്റിക്കാണ് എന്ന നിലപാടുമെടുത്തു. അതുകൊണ്ട് ഇത്തവണ കൊട്ടിയത്ത് റിയാസിന് അധികം കൊട്ടു കിട്ടിയിട്ടില്ല. അറിയാത്ത പിള്ള ചൊറിയുമ്പോൾ ദേശീയപാതയിലായാലും അറിയും.
അപ്രതീക്ഷിത ‘ഭൂഗർഭ’ സാഹചര്യങ്ങൾ മൂലം സംഭവിച്ചത് എന്നായിരുന്നു കൂരിയാട്ടെ പാതയുടെ തകർച്ചയ്ക്ക് റോഡ് നിർമാണക്കമ്പനിയുടെ ന്യായം. കൊട്ടിയത്തെ പ്രഗ്‌നൻസി ടെസ്റ്റ് നടക്കുന്നതേയുള്ളൂ. ഫലം വരാൻ സമയമെടുക്കും.
എന്തായാലും ശബരിമലയിലെ സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗർഭവിവാദവും തൊട്ടുള്ള എണ്ണമറ്റ കാര്യങ്ങൾ കൂട്ടിയും കിഴിച്ചും തീരുമാനമെടുക്കാനിരുന്ന വോട്ടർക്കിപ്പോൾ കേന്ദ്രസർക്കാരിനെ പ്രതിചേർക്കാനുള്ള ഗർത്തവിവാദം കൂടി കണക്കിലെടുക്കേണ്ട സ്ഥിതിയായി. എന്തായാലും ഗോൾഡ്, ഗർഭം, ഗർത്തം എന്നൊക്കെ ആയതോടെ ഇലക്‌ഷനൊരു 3ജി ഇഫക്ട് വന്നതു കാണാതെപോകരുത്.
സ്റ്റോപ് പ്രസ്
പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പാർട്ടിക്കു പുറത്തിറങ്ങിയാണ് പ്രവർത്തിക്കുന്നതെങ്കിൽ ടി.പി.ചന്ദ്രശേഖരനോടു ചെയ്തതുപോലെ നിരുപാധികം ക്ഷമിക്കും. English Summary:
Aazhchakurippukal : Kerala political updates revolve around the Sabarimala gold smuggling case and recent controversies. The focus is on prominent figures and emerging issues impacting the upcoming elections. |
|