cy520520 • 2025-10-28 08:38:21 • views 1166
ഒഡേസയിലെ സുഹൃത്ത് അഹമ്മദിന്റെ ഫോണായിരുന്നു അത്. ജോൺ ഏബ്രഹാമിന്റെ മരണവാർത്തയാണു കേട്ടത്. ഞാനാകെ പതറിപ്പോയി. അമ്മയോടതു പറയാൻ എനിക്കു വാക്കുകളില്ലാതായി.
‘അമ്മ അറിയാൻ’ സിനിമയ്ക്കായി എത്രയോ നേരം ഞങ്ങൾ ചെലവിട്ട അതേയിടത്ത്, കോഴിക്കോട് മെഡിക്കൽ കോളജിൽ ആരാലും അറിയാതെ ജോൺ മരണസമീപം കിടന്നു. കെട്ടിടത്തിനു മുകളിൽനിന്നു വീഴുകയായിരുന്നുവെന്നും ആശുപത്രിയിൽ ആരും ജോണിനെ തിരിച്ചറിയാതെ പോയെന്നും കേട്ടു; എന്തൊരവസ്ഥ.
വേണു ഒരു ഷൂട്ടിനായി വടക്കേയിന്ത്യയിലായിരുന്നു. മരണവാർത്ത ഏറെ വൈകിയാണ് വേണു അറിഞ്ഞത്. അതും ഒരു ഹിന്ദിപത്രത്തിലെ ചെറുവാർത്തയായി കണ്ടതാണ്. ജോണിന്റെ വിയോഗം ആ തലമുറയെ ആകെ ഉലച്ചുവെന്നതു വെറുംവാക്കല്ല. നമ്മുടെ പൊതുസംവിധാനത്തിന്റെ ശ്രദ്ധയില്ലായ്മയുടെ ഇരകൂടിയായിരുന്നു ജോൺ.
മീക്കിന്റെ ഗ്രാമത്തിൽ
നെഹ്റുവിന്റെ ജീവിതത്തെ ആവിഷ്കരിക്കുന്ന സിനിമയുടെ ഭാഗമായി ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ വേണുവിനൊപ്പം ഒരുവട്ടം ഞാനും പോയി. മോൾ ഡൽഹിയിൽ അമ്മയ്ക്കൊപ്പവും.
ലണ്ടനിലെ ടെക്നികളർ ലാബിലായിരുന്നു വേണുവിന്റെ ജോലികൾ. അവിടെ ചില്ലുമറയ്ക്കുള്ളിൽ മ്യൂസിയം പീസായി ‘മൂവിയോള’ കണ്ടു. ‘ആൻ ഓൾഡ് എഡിറ്റിങ് മെഷീൻ’ – സൂക്ഷിപ്പുകാരൻ അതിഗൗരവത്തോടെയാണു പറഞ്ഞതെങ്കിലും എനിക്കു ചിരിപൊട്ടി. ചിത്രാഞ്ജലിയിൽ മൂവിയോളയോടു മല്ലിട്ടായിരുന്നു അപ്പോഴും ഞങ്ങളുടെ പണികൾ. വിദേശികൾക്കതു പഴഞ്ചനായെന്നു ഞങ്ങളുണ്ടോ അറിയുന്നു.
ആ യാത്രയ്ക്കിടയിൽ ഒരു പ്രേമകഥ കൂടി ഓർക്കേണ്ടതുണ്ട്. രാജീവ് വിജയരാഘവനും കൂട്ടുകാരി ഡോ.മീക് കോർനിപ്സുമാണ് അതിലെ കഥാപാത്രങ്ങൾ. സുഹൃത്ത് സണ്ണി ജോസഫ് ജോലി ചെയ്തിരുന്ന തമിഴ്നാട്ടിലെ എൻജിഒയിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു ഹോളണ്ടുകാരി മീക്. അവിടെനിന്നാണ് രാജീവും മീക്കും കൂട്ടായത്.
ഞങ്ങൾ ഇംഗ്ലണ്ടിൽനിന്ന് മീക്കിന്റെ വീട്ടിലേക്കു പോയി. മാസ്ട്രിച്ചിന് അരികെ ഒരു നാട്ടിൻപുറത്തായിരുന്നു മീക്കും അച്ഛനമ്മമാരും താമസിച്ചിരുന്ന ഭംഗിയുള്ള വീട്. അതൊരു ക്രിസ്മസ് കാലമായിരുന്നു. കിഴക്കുനിന്നു വന്ന ബന്ധുക്കളെ കണ്ടതും കോർനിപ്സ് കുടുംബത്തിനു വലിയ സന്തോഷം. ഉപചാരമൊട്ടുമില്ലാത്ത ഞങ്ങളുടെയാ പെണ്ണുകാണൽ ചടങ്ങു ഫലിച്ചു. രാജീവും മീക്കും ജീവിതപങ്കാളികളായി.
പാരിസിലേക്കുള്ള ട്രെയിൻയാത്രയിൽ മീക്കും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മീക്കും ഞാനും പാരിസ് ഭംഗികളിൽ സ്വയംമറന്ന് തെക്കുവടക്കുനോക്കാതെ നടന്നു. ഞങ്ങൾക്കൊപ്പം ഓടിയെത്താൻ വേണു വല്ലാതെ പണിപ്പെട്ടെന്നു പറഞ്ഞാൽമതിയല്ലോ.
പുതിയ ഇടങ്ങൾ
തിരുവനന്തപുരത്തേക്കു തിരിച്ചെത്തിയെങ്കിലും എനിക്കതത്ര നല്ല നാളുകളായിരുന്നില്ല. പ്രസവവും കുഞ്ഞുമൊക്കെയായി സ്വന്തം തൊഴിൽമേഖല വിട്ടൊഴിയേണ്ടിവരുന്ന സ്ഥിതി സ്ത്രീകളെ കുഴക്കുമല്ലോ.
ദൂരദർശൻ കേന്ദ്രത്തിൽ സ്ഥിരം എഡിറ്റർ ജോലിയെന്ന ആഗ്രഹം പാളിപ്പോയെങ്കിലും ഡയറക്ടർ കെ.കുഞ്ഞിക്കൃഷ്ണൻ എന്നെ വിളിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് നാളുകളിലേ അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. യു–മാറ്റിക് സാങ്കേതികതയിലേക്കു മാറുകയായിരുന്നു ദൂരദർശൻ. അതെനിക്കു പുതുമയായിരുന്നു. അവർക്കായി ഒരു ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങാണ് നടത്തിയത്. എയർ ചെയ്യാനൊരുങ്ങുമ്പോഴുണ്ട്, ഒരു അബദ്ധം. കുഞ്ഞിക്കൃഷ്ണൻ സാർ എന്നെ കഷ്ടിച്ചു രക്ഷപ്പെടുത്തി.
ഇതിനിടെ ജവാഹർ നഗറിലെ പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങിയതോടെ പുതിയൊരു അയൽക്കൂട്ട് കിട്ടി. കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമും ജീവിതപങ്കാളി സൈക്കിയുമായിരുന്നു അത്. ‘ശരണം’ എന്ന ബേക്കർവീട് എനിക്കു പ്രിയപ്പെട്ടൊരിടമായിരുന്നു. അവരുടെ മക്കൾ ഐഷയും ജാനകിയും എനിക്കൊപ്പം ഡൽഹിയിൽ പഠിച്ചവരാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം വരയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ രാഷ്ട്രീയ അന്തരീക്ഷം ഒട്ടൊന്നു വിഷാദവാനാക്കിയിരുന്നു. സൈക്കി സ്നേഹവതിയായ അമ്മയും സുഹൃത്തുമായിരുന്നു. ലീലാ ഗുലാത്തിയായിരുന്നു അവരുടെ ഉറ്റസ്നേഹിത. ലീല ഗുലാത്തിയും സൈക്കിയും ഞാനുമൊത്തുള്ള സൗഹൃദനിമിഷങ്ങളും ഓർക്കുന്നു. സാമൂഹികശാസ്ത്രജ്ഞയായ ശാരദാമണിയെ പരിചയപ്പെട്ടതും അക്കാലത്താണ്. ദേവകി വാരിയരും ഓർമയിൽ തെളിമയോടെയുണ്ട്. ഇവരെല്ലാം ജീവിതത്തെ ഉത്സാഹത്തോടെ വഴിനടത്താൻ പ്രേരണയായവരാണ്.Sunday Special, Mysterious Places, Mysterious, Scotland, NASA, Nessie, Loch Ness Monster, Loch Ness, Scotland, cryptid, mysterious creatures, monster, folklore, Surgeon\“s Photograph, Nessie sightings, Nessie mystery, Nessie evidence, Loch Ness Centre, Yeti, dinosaur, whale, unknown creature, unexplained phenomena, legendary creature, Robert Kenneth Wilson, George Spicer, ashwin nair, നെസ്സി, ലോച്ച് നെസ്സ് മോൺസ്റ്റർ, ലോച്ച് നെസ്സ്, സ്കോട്ട്ലൻഡ്, നിഗൂഢ ജീവികൾ, ക്രിപ്റ്റിഡ്, നാടോടിക്കഥകൾ, രാക്ഷസൻ, ഭീകരജീവി, ദൃശ്യങ്ങൾ, നിഗൂഢത, തെളിവ്, വ്യാജം, ശാസ്ത്രജ്ഞൻ, അന്വേഷണം, വിശദീകരിക്കപ്പെടാത്ത, ഐതിഹാസികമായ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Nessie: The Enduring Mystery of the Loch Ness Monster Unveiled
കോട്ടയത്തെ അക്ഷരയാത്രയും സി–ഡിറ്റും
സാക്ഷരതാ പ്രസ്ഥാനത്തിന്റെ വിത്തെറിയൽ നാളുകളായിരുന്നു അത്. കോട്ടയം ജില്ല സമ്പൂർണ സാക്ഷരതയിലേക്ക് എത്തുന്നു. കെഎസ്എഫ്ഡിസിയിൽനിന്നൊരു വിളിയെത്തി. കോട്ടയത്തിന്റെ അക്ഷരനേട്ടത്തെ രേഖപ്പെടുത്താൻ ഒരു ഡോക്യുമെന്ററി ചെയ്യണം. അൽഫോൺസ് കണ്ണന്താനമായിരുന്നു കലക്ടർ. കോട്ടയത്തിന്റെ ഭംഗി ശരിക്കും അറിഞ്ഞത് ആ ദിവസങ്ങളിലാണ്.
താഴത്തങ്ങാടിയിലും ഇല്ലിക്കലിലുമെല്ലാം ഞങ്ങൾ വള്ളത്തിൽ തുടരെ യാത്ര ചെയ്താണ് ഷൂട്ട് ചെയ്തത്. ഡോ.യു.ആർ.അനന്തമൂർത്തി എംജി സർവകലാശാലയിൽ വിസിയാണ്. അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചത് ഓർക്കുന്നു. സണ്ണി ജോസഫായിരുന്നു ക്യാമറപഴ്സൻ.
പിന്നാലെ തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി– ഡിറ്റ്) പ്രവർത്തനം തുടങ്ങി. ‘ബീനയ്ക്ക് നല്ലൊരിടമായി, അവിടെ ചേർന്നുകൂടേ?’ തോമസ് ഐസക്കും ജീവിതപങ്കാളി നടയും എന്നോടു ചോദിച്ചു. ഞാനതിനെ ഗൗരവമായി കണ്ടിരുന്നില്ല. ഇന്നോർത്താൽ അഹങ്കാരമെന്ന് എനിക്കുതന്നെ തോന്നുന്ന ഉദാസീനത തന്നെ. പക്ഷേ അവരുടെ പിന്തുണയാണ് ആ അവസരത്തിലേക്കു നയിച്ചത്.
പി.ഗോവിന്ദപ്പിള്ളയായിരുന്നു ഇന്റർവ്യൂബോർഡിലെ പ്രധാന ആൾ. ഡിജിറ്റൽ എഡിറ്റിങ്ങിനെക്കുറിച്ചാണ് അദ്ദേഹം ഏറെയും ചോദിച്ചത്. കിറുകൃത്യം സമയക്രമത്തിൽ ജോലി ചെയ്യുന്നത് ഇഷ്ടമായിരുന്നില്ലെങ്കിലും സി–ഡിറ്റിലെ സീനിയർ എഡിറ്റർ പണി എനിക്ക് ഒട്ടധികം പുതിയ കാഴ്ചകൾ തന്നു.
ബീറ്റ ക്യാം അടക്കം പുതുപുത്തൻ സാങ്കേതികതയായിരുന്നു സി–ഡിറ്റിന്റെ പ്രത്യേകത. കെ.മോഹൻകുമാർ, കെ.ജി.ജയൻ, രാജീവ്, ജോസ് തോമസ്, എൻ.ഹരികുമാർ,അൻവർ അലി; അടുത്ത സുഹൃത്തുക്കൾ തന്നെയായിരുന്നു സഹപ്രവർത്തകർ.
മാറുന്ന കേരളത്തിന്റെ വികസനരേഖ എങ്ങനെയെല്ലാം ചിത്രീകരിക്കാമെന്നാണ് സി–ഡിറ്റ് കാര്യമായി ആലോചിച്ചത്. നാട്ടിൻപുറങ്ങളിലേക്കുള്ള യാത്രകളായിരുന്നു മിക്കപ്പോഴും. ഷൂട്ടിനായി ഞാൻ പോകേണ്ടതില്ലായിരുന്നുവെങ്കിലും ആ യാത്രകളിലൊക്കെയും അവരെന്നെ കൂട്ടി. കേരളീയജീവിതം പലനിലയിൽ മുന്നോട്ടുപോയതിന്റെ രേഖാചിത്രം സി–ഡിറ്റിന്റെ ശേഖരത്തിലുണ്ടാകും. സാമ്പത്തിക ഉദാരവൽക്കരണത്തിനു തൊട്ടുമുൻപുള്ള, കേരള മോഡൽ എന്ന വികസനനിർമിതിയെക്കുറിച്ചുള്ള ദൃശ്യസഞ്ചയമാണത്.
പിജിയുടെ വാത്സല്യം നിറഞ്ഞ വാക്കുകളും ചേർത്തുനിർത്തലും എത്രയെഴുതിയാലും തീരില്ല. പുതിയ തലമുറയെ കേൾക്കാനും പുതിയ കാര്യങ്ങൾ അന്വേഷിച്ചറിയാനും അദ്ദേഹം എപ്പോഴും തൽപരനായിരുന്നു.
‘ശാസ്ത്രകൗതുകം’ എന്നൊരു പഠനപരിപാടി ഞങ്ങളൊരുക്കിയിരുന്നു. നെടുമുടി വേണുവായിരുന്നു അവതാരകൻ.
അറിവന്വേഷണത്തിന്റെയും വേറിട്ട അവതരണത്തിന്റെയും സാധ്യതകൾ ആരാഞ്ഞുവെന്നു പറയുമ്പോൾതന്നെ സർക്കാർ ചിട്ടകൾക്ക് അകത്തുനിന്ന് അതു നടത്തിയെടുക്കാനായെന്നത് ചെറിയ കാര്യമല്ല.
രാത്രി വൈകിയും ജോലി തുടരേണ്ടിവരും. അതൊട്ടും മുഷിപ്പിച്ചില്ലെന്നു മാത്രമല്ല, സന്തോഷവുമായിരുന്നു. ചിലപ്പോൾ മോളെയും കൂട്ടും. ഞാൻ പണി തീർത്ത് ഇറങ്ങുമ്പോഴേക്കും എഡിറ്റ് സ്യൂട്ടിനു പുറത്തൊരു വിരിപ്പിൽ അവൾ ഉറങ്ങിയിട്ടുണ്ടാവും. ദീർഘകാലം ഞാൻ സി–ഡിറ്റിനൊപ്പം സഞ്ചരിച്ചു. ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഊർജഭരിതമായ നാളുകൾ. അവിടെനിന്നാണ് ഞാൻ ചലച്ചിത്ര അക്കാദമിയിലേക്ക് ഡപ്യുട്ടേഷനിൽ എത്തിയത്.
വീട്, കുട്ടി, തൊഴിലിടം; ഈ ത്രിമാന ജീവിതത്തെ അർഥപൂർണമായി മുന്നോട്ടു കൊണ്ടുപോകൽ സ്ത്രീകളെ സംബന്ധിച്ച് എളുപ്പമല്ല. ജോലിയെ അറിഞ്ഞു സ്നേഹിച്ചു തുടങ്ങുമ്പോൾ വീടും കുടുംബവും ഒരുപടി താഴെയാവും. ഇതിനെ തുല്യതയോടെ കൊണ്ടുനടക്കാനുള്ള ശ്രമം എപ്പോഴും വിജയിക്കാറില്ല. ഒരിക്കൽ ഒരു ഷൂട്ടിനായി തിരക്കിട്ട് ഇറങ്ങുമ്പോൾ മോൾ കരച്ചിൽ തന്നെ. ‘ഡു യു വാണ്ട് എ മിടുക്കി അമ്മ ഓർ എ ബോർഡ് അമ്മ?’ഞാനവളോടു ചോദിച്ചു. അങ്ങനെ ഞാൻതന്നെ സൃഷ്ടിച്ചെടുത്ത തൊഴിൽസന്ദർഭങ്ങളാണ് എന്റെ ജീവിതത്തെ മാറ്റിയെഴുതിയതെന്നും പറയാം.
സി–ഡിറ്റ് ദിവസങ്ങളിലൊന്നിൽ രാത്രി വൈകി ഞാനും സുഹൃത്ത് ജോസ് തോമസും ഫ്ലാറ്റിലെത്തുമ്പോൾ താഴെ സെക്യൂരിറ്റി ജീവനക്കാരൻ കാത്തുനിൽപുണ്ട്. ‘ആരോ മരിച്ചു, രാജീവ്സാർ തിരക്കിട്ട് ഓടിപ്പോകുന്നത് കണ്ടു.’ രാജീവും മീക്കുമായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്.
‘ഗുരുജി പോയി’ – മീക്കാണ് അതു പറഞ്ഞത്. തീർത്തും അപരിചിതയായി ഈ നഗരത്തിലേക്കു വരുമ്പോൾ അത്യധികം സ്നേഹവായ്പോടെ എന്നെ തൊട്ടരികെ നിർത്തിയവരാണ് അരവിന്ദേട്ടനും ലീലച്ചേച്ചിയും. അതിന് ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു പത്മരാജന്റെ വിയോഗം. വേണുവിനും എനിക്കും രക്ഷാകർത്താവു തന്നെയായിരുന്നു, പത്മരാജൻ. വല്ലാത്തൊരു ഇരുട്ടിലേക്കു വീണ പോലെയായി ഞാൻ. അരവിന്ദൻ,പത്മരാജൻ; ഇരുവരുടെയും അപ്രതീക്ഷിതമായ യാത്രപറച്ചിൽ അത്ര ശൂന്യതയാണു വരുത്തിയത്.
(ഓർമകളുടെ അവസാനഭാഗം അടുത്ത ഞായറാഴ്ചയിൽ) English Summary:
Remembering John Abraham and C-DIT Days: Beena Paul\“s Cinematic Life |
|